ബെംഗളൂരു: ധര്‍മ്മസ്ഥലക്ഷേത്രപരിസരത്തും നേത്രാവതി നദീതീരത്തും നൂറില്‍പ്പരം പെണ്‍കുട്ടികളുടെയും സ്കൂള്‍ വിദ്യാര്‍ത്ഥികളുടെയും ജഡം താന്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും പലരും ക്രൂരമായി ബലാത്സംഗത്തിന് ഇരയായവര്‍ ആയിരുന്നുവെന്നും ആരോപിച്ച് രംഗത്ത് വന്ന ക്ഷേത്രത്തിലെ ശുചീകരണത്തൊഴിലാളി എന്ന അവകാശപ്പെട്ട ആള്‍ ഹിന്ദുവല്ലെന്ന ആരോപണം ഉയരുന്നു. ഇതോടെ ഈ ആരോപണത്തിന് പിന്നില്‍ വമ്പന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയം വര്‍ധിക്കുകയാണ്. ഇയാളുടെ പിന്നില്‍ കര്‍ണ്ണാടകയിലെ ഏറെ പ്രശസ്തമായ ഹിന്ദുക്ഷേത്രമായ ധര്‍മ്മസ്ഥലയെ നശിപ്പിക്കലും ദക്ഷിണകന്നട എന്ന ആര്‍എസ്എസ് ശക്തികേന്ദ്രത്തെ ദുര്‍ബലപ്പെടുത്തലും ആണെന്ന് ആശങ്കയുണ്ട്.
ആദ്യമൊക്കെ കരുതിയിരുന്നത് ആരോപണമുന്നയിച്ച ശുചീകരണത്തൊഴിലാളി ഒരു പീഢിതനായ പാവമാണെന്നാണ്. അയാളുടെ തന്നെ ബന്ധുവായ പെണ്‍കുട്ടിയുടെ മൃതദേഹം മറവു ചെയ്യാന്‍ ചില ശക്തരായവര്‍ തന്നെ നിര്‍ബന്ധിച്ചപ്പോഴാണ് കര്‍ണ്ണാടക വിട്ട് മറ്റൊരു സംസ്ഥാനത്തേക്ക് പോയതെന്നും ഇത്രയധികം പേരുടെ ജഡം കുഴിച്ചുമൂടിയതിന്റെ കുറ്റബോധത്തിലാണ് താന്‍ എല്ലാം തുറന്നുപറയാന്‍ തിരിച്ചെത്തിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു. അപ്പോഴെല്ലാം കരുതപ്പെട്ടിരുന്നത് ഇയാള്‍ ശാരീരികവും മാനസികവുമായി ദുര്‍ബലനായ ഒരു വ്യക്തിയാണെന്നാണ്. പക്ഷെ തെളിവെടുപ്പിനായി മുഖം മൂടി കൊണ്ടുവന്ന ഇയാളുടെ ശബ്ദത്തിന്റെ കരുത്തും കരുത്തുള്ള ശരീരവും കണ്ടപ്പോള്‍ പിന്നെയും പലര്‍ക്കും ഈ കഥകള്‍ക്ക് പിന്നില്‍ സദുദ്ദേശ്യമാണോ എന്ന സംശയം വീണ്ടും ഉണര്‍ന്നു. ഇയാള്‍ ക്ഷേത്രത്തിന്റെ ജീവനക്കാരനായിരുന്നില്ലെന്നും ക്ഷേത്രം ശുചീകരിക്കാന്‍ കരാര്‍ നല്‍കിയ വ്യക്തി മാത്രമാണെന്നും പിന്നീട് ക്ഷേത്രഭാരവാഹികള്‍ വെളിപ്പെടുത്തുകയുണ്ടായി. ധര്‍മ്മസ്ഥലയെക്കുറിച്ചുള്ള ഭീതി പരത്തുന്ന അപവാദകഥകള്‍ അങ്ങകലെ മുസ്ലിം മാധ്യമമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അല്‍ ജസീറയില്‍ വരെ വിശദമായി പല ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു എന്നത് ഗൂഢാലോചനയ്‌ക്ക് ഒരു ആഗോള സ്വഭാവം നല്‍കുന്നു. കര്‍ണ്ണാടകയില്‍ അനുദിനം ശക്തിയാര്‍ജ്ജിച്ചുവരുന്ന എന്‍ജിഒ സംഘങ്ങളും (വിദേശത്തെ ഡീപ് സ്റ്റേറ്റ് എന്ന അധികാരകേന്ദ്രത്തില്‍ നിന്നും വരുന്ന പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ് ഭൂരിഭാഗം എന്‍ജിഒകളും) മതപരിവര്‍ത്തനലോബികളും ഈ ഗൂഢാലോചനയ്‌ക്ക് പിന്നില്‍ ഉണ്ടെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
ശുചീകരണത്തൊഴിലാളി ചൂണ്ടിക്കാണിച്ച 17 പ്ലോട്ടുകള്‍ റഡാര്‍ ഉപയോഗിച്ച് ആഴത്തില്‍ കുഴിച്ചിട്ടും കാര്യമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. നൂറുകണക്കിന് സ്ത്രീകളെ കുഴിച്ചിട്ടിട്ടുണ്ടെന്ന് ശുചീകരണത്തൊഴിലാളി പറഞ്ഞ 13ാം പ്ലോട്ടായിരുന്നു കഥകളില്‍ നിറഞ്ഞുനിന്നിരുന്നത്. ഇവിടെ റഡാര്‍ ജെസിബി സംവിധാനം ഉപയോഗിച്ച് എത്രയോ അടി ആഴത്തില്‍ കുഴിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല എന്നതാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയത്. ഇതോടെയാണ് അപവാദകഥകള്‍ പ്രചരിപ്പിച്ചിരുന്ന യുട്യൂബര്‍മാര്‍ പന്തികേടാണെന്ന് കരുതി അവരുടെ പഴയ വീഡിയോകള്‍ പിന്‍വലിച്ച് സ്ഥലം വിടാന്‍ തുടങ്ങിയത്. നേത്രാവതിപ്പുഴയുടെ തീരങ്ങളിലും ഇയാള്‍ നിറയെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് പറയുന്നു. ഇവിടെയും കുഴിയെടുത്തെങ്കിലും സംശയാസ്പദമായ ഒന്നും കിട്ടിയില്ല. ഇതോടെ ഈ പ്രദേശത്തെ ഹിന്ദുക്കള്‍ പ്രകോപിതരായത്. തങ്ങളുടെ പ്രിയപ്പെട്ട ആരാധനാലയത്തെ നശിപ്പിക്കാനുള്ള വന്‍ഗൂഢാലോചനയായിരുന്നു ഇതെന്ന സംശയം ബലപ്പെട്ടിരിക്കുന്നത്. ബിജെപി എംഎല്‍എമാരുടെ നേതൃത്വത്തില്‍ ഇവിടേക്ക് നടന്ന മാര്‍ച്ചില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികൃതര്‍ ഞെട്ടി. ഇതോടെയാണ് ആഗസ്ത് 18 തിങ്കളാഴ്ച തന്നെ ഇവിടുത്തെ കുഴിച്ച് പരിശോധന നിര്‍ത്തിവെച്ചതായി ആഭ്യന്തരമന്ത്രി പരമേശ്വര പ്രഖ്യാപിച്ചിരിക്കുന്നത്.
ശുചീകരണത്തൊഴിലാളിയുടെ കെട്ടുകഥകള്‍ പ്രചരിച്ചതിന് പിന്നാലെ ഈ പ്രദേശത്ത് മരണപ്പെട്ട പല പെണ്‍കുട്ടികളുടെ കഥകളും പ്രചരിക്കാന്‍ തുടങ്ങി. അതില്‍ ഒരു കഥയായിരുന്നു ഇവിടെ പ്രാര്‍ത്ഥനയ്‌ക്കെത്തിയ മെഡിക്കൽ വിദ്യാർത്ഥിനി അനന്യ ഭട്ട് കൂട്ടുകാരികളോടൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയപ്പോഴാണ് കാണാതായതെന്നായിരുന്നു കഥ. മിക്കവാറും അനന്യഭട്ടിനെയും ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന പെണ്‍കുട്ടികളെ കൊലചെയ്യുന്നസംഘം കൊലചെയ്തിരിക്കാമെന്നായിരുന്നു പ്രചാരണം. കൊൽക്കട്ടയിലായിരുന്ന മാതാവ് സുജാത ഭട്ട് വിവരമറിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം മകളെ തെരഞ്ഞ് ധർമ്മസ്ഥലയിലേക്ക് ചെന്നപ്പോൾ അജ്ഞാതർ അവരെ ഭീഷണിപ്പെടുത്തിയും അക്രമിച്ചെന്നും ഒക്കെ കഥകള്‍ പരന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സുജാത ഭട്ട് എന്ന സ്ത്രീ ചെറുപ്പത്തിലേ നാടുവിട്ടുപോയതാണെന്നും. അവര്‍ക്ക് നക്സലൈറ്റ് ചായ് വുണ്ടെന്നും വരെ പുതിയ കഥകള്‍ പുറത്തുവരുന്നുണ്ട്. അനന്യ ഭട്ട് എന്ന പേരില്‍ ഒരു വിദ്യാര്‍ത്ഥിനി കര്‍ണ്ണാടകയിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളെജില്‍ പഠിച്ചിരുന്നില്ലെന്നും പുതിയ വിവരങ്ങള്‍ പുറത്തുവന്നതായി പറയുന്നു. എന്തായാലും കൂട്ടമരണങ്ങളും പെണ്‍കുട്ടികളുടെ ബലാത്സംഗകഥകളിലും ധാരാളം നുണകള്‍ നിറഞ്ഞിരിക്കുന്നതായാണ് കണ്ടെത്തപ്പെട്ടിരിക്കുന്നത്. ഇതോടെ ആരാണ് ഈ ശുചീകരണത്തൊഴിലാളി എന്ന ചോദ്യം ഉയരുകയാണ്.ഇയാളെ ഏതെങ്കിലും ലോബി ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥക്ഷേത്രത്തെ തകര്‍ക്കുക എന്ന ദൗത്യത്തിനായി പറഞ്ഞയച്ചിരിക്കുന്നതാണോ? ആരൊക്കെയാണ് ഇയാളുടെ പിന്നില്‍ ഉള്ളത്? ഇയാള്‍ ഒരു ആരോപണം ഉന്നയിച്ചതോടെ ആയിരക്കണക്കിന് യുട്യൂബര്‍മാര്‍ തൊട്ടടുത്ത ദിവസങ്ങളില്‍ ചാടിവീണതിന് പിന്നില്‍ ഗൂഢാലോചനയില്ലേ? ശുചീകരണത്തൊഴിലാളി ഒരു കെട്ടുകഥ പറഞ്ഞയുടന്‍ ഒരു പ്രത്യേക പൊലീസ് അന്വേഷണസംഘത്തെ നിയോഗിച്ച സിദ്ധരാമയ്യ സര്‍ക്കാരിന്റെ ലക്ഷ്യം എന്തായിരുന്നു? മാധ്യമങ്ങളെ ഈ ഗൂഢാലോചനയിലേക്ക് കൂട്ടിക്കൊണ്ടുവന്നത് ആരാണ് ? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ ഉയരുന്നു.
കര്‍ണ്ണാടക ആഭ്യന്തരമന്ത്രി പരമേശ്വര തിങ്കളാഴ്ച നിയമസഭയില്‍ പറഞ്ഞത് ഇതാണ് :”ധര്‍മ്മസ്ഥലക്ഷേത്രത്തില്‍ ശുചീകരണത്തൊഴിലാളിയായിരുന്ന ഒരാള്‍ ധര്‍മ്മസ്ഥലയിലെ പൊലീസ് സ്റ്റേഷനില്‍ ഒരു നാള്‍ എത്തുന്നു. ഒരു പരാതി നല്‍കുന്നു. ജീവന് ഭീഷണി ഉള്ളതുകൊണ്ട് ക്ഷേത്രത്തില്‍ ശുചീകരണത്തൊഴിലാളി ആയിരുന്നപ്പോള്‍ പല യുവതികളുടെ ജഡവും മറവ് ചെയ്യാന്‍ ചിലര്‍ പറഞ്ഞു. ഇപ്പോള്‍ അതില്‍ കുറ്റബോധം തോന്നിയതിനാല്‍ ഒരു പരാതി നല്‍കാന്‍ വന്നതാണ്. കുഴിച്ചിടപ്പെട്ട സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതി. തുടര്‍ന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചര്‍ച്ച നടത്തി. അന്വേഷണത്തിന് ഉത്തരവിട്ടു. ” ആരാണ് ശുചീകരണത്തൊഴിലാളിയെ ധര്‍മ്മസ്ഥല പൊലീസ് സ്റ്റേഷനിലേക്ക് പറഞ്ഞയച്ചത്? ഉടന്‍ ഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കാന്‍ ആരാണ് യഥാര്‍ത്ഥത്തില്‍ സിദ്ധരാമയ്യ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്? ഇതിനേക്കാള്‍ പ്രമാദമായ എത്രയോ കേസുകളില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടും അതിന് തുനിയാത്ത സര്‍ക്കാര്‍ ഈ കേസില്‍ ഇത്രയ്‌ക്ക് തിടുക്കം കാട്ടിയത് എന്തുകൊണ്ട്?- ചോദ്യങ്ങള്‍ ഉയരുകയാണ്.
അതുവരെ നിശ്ശബദ്നായിരുന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ കഴിഞ്ഞ ദിവസം മാത്രം രംഗത്ത് വന്ന് ധര്‍മ്മസ്ഥലക്ഷേത്രവുമായി ബന്ധപ്പെട്ട കഥകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കാന്‍ കാരണമെന്താണ് ? പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയും യൂട്യൂബുകളും കേരളത്തിലെ മാധ്യമങ്ങളും ക്രൂരമായി ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രത്തെയും അതിന്റെ രക്ഷാധികാരി പത്മവിഭൂഷണ്‍ വീരേന്ദ്ര ഹെഗ്ഗഡ്ഡെെയെയും ക്രൂമരായി വിചാരണ ചെയ്യുമ്പോള്‍ മൗനം പാലിച്ച ശിവകുമാര്‍ എസ് ഐടിയുടെ കുഴിച്ചുപരിശോധന അവസാനിക്കുന്ന നാള്‍ മാത്രം ഗൂഢാലോചന സിദ്ധാന്തവുമായി രംഗത്ത് വന്നത് ദിവസങ്ങളോളം വേദനിച്ച ധര്‍മ്മസ്ഥലയിലെ, കര്‍ണ്ണാടകത്തിലെ ഹിന്ദുക്കളുടെ മുറിവുണക്കാനാണോ?
















