ഇസ്ലാമാബാദ്: പ്രസിഡന്റായേക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. ഈ വിഷയത്തിൽ മൗനം വെടിഞ്ഞ് അസിം മുനീർ തന്നെ രംഗത്തെത്തി. രാജ്യത്തിന്റെ നേതൃത്വത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ മുനീർ തള്ളിക്കളഞ്ഞു. പ്രസിഡന്റ് ആസിഫ് അലി സർദാരിയെ പുറത്താക്കുമെന്ന അഭ്യൂഹങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് സർദാരിയോട് രാജിവയ്‌ക്കാൻ ആവശ്യപ്പെടുമെന്നും കരസേനാ മേധാവി ഉന്നത സ്ഥാനം ഏറ്റെടുക്കുമെന്നും ജൂലൈ മുതൽ പാകിസ്ഥാനിൽ ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. ബ്രസ്സൽസിൽ അടുത്തിടെ നടന്ന ഒരു യോഗത്തിൽ സൈനിക മേധാവി തന്നോട് ഈ വിഷയത്തിൽ നേരിട്ട് സംസാരിച്ചതായി ജാങ് മീഡിയ ഗ്രൂപ്പ് കോളമിസ്റ്റ് സുഹൈൽ വാറൈച്ച് അവകാശപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച യുഎസ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മുനീർ കുറച്ചുകാലം ബെൽജിയത്തിൽ താമസിച്ചിരുന്നു. തന്നോട് സംഭാഷണം ആരംഭിച്ചത് രാഷ്‌ട്രീയത്തിൽ നിന്നാണ്, പ്രത്യേകിച്ച് പാകിസ്ഥാൻ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും മാറ്റാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളിൽ നിന്നാണെന്നും വാറൈച്ച് പറഞ്ഞു.
എന്നാൽ വാറൈച്ച് പറഞ്ഞ അഭിപ്രായങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് മുനീർ വ്യക്തമായി പറഞ്ഞു. സർക്കാരിനെയും സൈന്യത്തെയും എതിർക്കുന്നവരും രാഷ്‌ട്രീയ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവരുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ഇത്തരം അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞിരുന്നു. പ്രസിഡന്റ് ആസിഫ് അലി സർദാരിയോട് നിർബന്ധിച്ച് സ്ഥാനമൊഴിയാൻ ആവശ്യപ്പെടുമെന്നും കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കുമെന്നും ഉള്ള വാർത്തകളിൽ സത്യമില്ലെന്നുമാണ് പ്രധാനമന്ത്രി ഷരീഫ് പറഞ്ഞത്.













