ബീജിംഗ് : ചൈന പുതുതായി നിർമ്മിച്ച എട്ട് നൂതന ഹംഗർ ക്ലാസ് അന്തർവാഹിനികളിൽ മൂന്നാമത്തേത് പാകിസ്ഥാന് കൈമാറി. ഇസ്ലാമാബാദിന്റെ നാവിക ശക്തി വർദ്ധിപ്പിക്കാനും ഇന്ത്യൻ മഹാസമുദ്രത്തിൽ പാകിസ്ഥാന്റെ വർദ്ധിച്ചുവരുന്ന സാന്നിധ്യത്തെ പിന്തുണയ്‌ക്കാനുമാണ് ബീജിംഗിന്റെ നീക്കം. മൂന്നാമത്തെ ഹംഗർ ക്ലാസ് അന്തർവാഹിനിയുടെ നീറ്റിലിറക്കൽ ചടങ്ങ് വ്യാഴാഴ്ച മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാനിൽ നടന്നതായി ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാനുവേണ്ടി ചൈന നിർമ്മിക്കുന്ന എട്ട് അന്തർവാഹിനികളിൽ രണ്ടാമത്തേത് ഈ വർഷം മാർച്ചിൽ കൈമാറിയിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചൈന പാകിസ്ഥാന് നൽകിയ നാല് ആധുനിക നാവിക യുദ്ധക്കപ്പലുകൾക്ക് പുറമേയാണിത്. അറേബ്യൻ കടലിൽ ചൈനീസ് നാവികസേനയുടെ തുടർച്ചയായ വികാസത്തിനിടയിൽ നാവിക ശക്തി വർദ്ധിപ്പിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളുടെയും ഭാഗമാണിത്.
ഹാംഗോർ ക്ലാസ് അന്തർവാഹിനിയിലെ അത്യാധുനിക ആയുധങ്ങളും നൂതന സെൻസറുകളും പ്രാദേശിക ശക്തി സന്തുലിതാവസ്ഥ നിലനിർത്താനും സമുദ്ര സ്ഥിരത ഉറപ്പാക്കാനും സഹായിക്കുമെന്ന് അന്തർവാഹിനിയുടെ നീറ്റിലിറക്കൽ വേളയിൽ പാകിസ്ഥാൻ ഡെപ്യൂട്ടി നേവി ചീഫ് പ്രോജക്ട്-2 വൈസ് അഡ്മിറൽ അബ്ദുൾ സമദ് പറഞ്ഞുവെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് ഡോൺ പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേ സമയം സമഗ്രമായ സെൻസർ സംവിധാനങ്ങൾ, മികച്ച സ്റ്റെൽത്ത് സവിശേഷതകൾ, ഉയർന്ന പ്രവർത്തന ക്ഷമത, ഒറ്റത്തവണ ഇന്ധനം നിറച്ചതിനുശേഷം ദീർഘനേരം വെള്ളത്തിനടിയിൽ തുടരാനുള്ള കഴിവ്, വമ്പിച്ച ഫയർ പവർ എന്നിവയുൾപ്പെടെ ശക്തമായ അണ്ടർവാട്ടർ പോരാട്ട ശേഷികളാണ് ഹാംഗോർ ക്ലാസ് അന്തർവാഹിനിയുടെ സവിശേഷതയെന്ന് ചൈനീസ് സൈനിക കാര്യ വിദഗ്ധൻ ഷാങ് ജുൻഷെ ഗ്ലോബൽ ടൈംസിനോട് പറഞ്ഞു.
















