പാമ്പും കീരിയും ആജന്മശത്രുക്കളാണെന്ന കാര്യം നമുക്കെല്ലാം അറിയാം. പാമ്പിനെ കണ്‍മുന്‍പില്‍ കണ്ടാല്‍ കീരി കടിച്ചുകീറി നിലത്തടിക്കും. അതിനാല്‍ കീരിയുടെ ഏഴയലത്തേക്ക് പാമ്പ് വരില്ല. പക്ഷേ ഈ വിശ്വാസം ജപ്പാനിലെ ഒരു വിദൂര ദ്വീപില്‍ തകര്‍ന്നടിഞ്ഞു. അവിടെ കീരിയും പാമ്പും തന്ത്രപരമായ ഒരു ചങ്ങാത്തം സ്ഥാപിച്ചു. പ്രതീക്ഷയോടെ കാത്തുനിന്ന നാട്ടുകാരെയാകെ മണ്ടന്മാരാക്കിക്കൊണ്ട്…
‘അമാമി ഓഷിമ’ എന്നാണ് ദ്വീപിന്റെ പേര്. തലസ്ഥാനമായ ടോക്കിയോയില്‍നിന്ന് 1237 കിലോമീറ്ററകലെ. ഏതാണ്ട് 700 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുണ്ടെങ്കിലും 70,000 പേരില്‍ താഴെയാണീ ദ്വീപില്‍ താമസം. പക്ഷേ, അവരെല്ലാം ജീവിച്ചുവന്നത് വിഷഭയത്തിന്റെ നിഴലില്‍. ‘തക്കാര ഹാബു’ എന്ന് നാട്ടുകാര്‍ വിളിക്കുന്ന അണലി വര്‍ഗത്തില്‍പ്പെട്ട ഉഗ്രവിഷമുള്ള പാമ്പായിരുന്നു അമാമി ഓഷിമക്കാരുടെ ഭയത്തിനു കാരണം. ‘പ്രോട്ടോബോത്രോപ്‌സ് ~ാവോ വിര്‍ഡിസ്’ എന്ന് ജീവശാസ്ത്രജ്ഞര്‍ വിളിക്കുന്ന ‘തക്കാര ഹാബു’വിന് മൂര്‍ഖനെക്കാളും വിഷമുണ്ട്. അതിന്റെ കടിയേറ്റ് പ്രതിവര്‍ഷം 500 പേരെങ്കിലും അമാമിയില്‍ മരിച്ചുവീഴുന്നു.
അന്ന് ദ്വീപില്‍ വൈദ്യുതി അപൂര്‍വ വസ്തുവായിരുന്നു. പാമ്പ് വിഷത്തിനുള്ള പ്രതിവിഷവും അപൂര്‍വം. കിട്ടിയാല്‍ത്തന്നെ വൈദ്യുതിയില്ലാത്തതിനാല്‍ സൂക്ഷിക്കാനും മാര്‍ഗമില്ല. ചികിത്സയ്‌ക്ക് വന്‍കരയിലേക്ക് പോകണമെങ്കില്‍ ആയിരം കിലോമീറ്ററെങ്കിലും സഞ്ചരിക്കുകയും വേണം. അതിനാല്‍ നാട്ടുകാരെ പാമ്പുകടിയില്‍നിന്ന് രക്ഷിക്കാനുള്ള വഴി കണ്ടെത്താന്‍ സര്‍ക്കാര്‍ കിണഞ്ഞു ശ്രമിച്ചു. ശാസ്ത്രജ്ഞര്‍ ഒട്ടനവധി നിര്‍ദ്ദേശം സമര്‍പ്പിച്ചു. അവസാന തീരുമാനം ഇതായിരുന്നു- ജൈവ നിയന്ത്രണം. കീരി പാമ്പിന്റെ പ്രകൃതിദത്ത ശത്രുവാണ്. അതിനാല്‍ ദ്വീപില്‍ കീരിയെ കൊണ്ടുവരിക. കുറഞ്ഞ ചെലവില്‍ വിജയം ഉറപ്പാക്കാം!
വന്‍കരയില്‍നിന്നുമെത്തിയ ചരക്കുകപ്പലില്‍ അമാമി ഓഷിമയിലേക്കെത്തിയത് 30 കീരികള്‍. അവ കരയിലേക്ക് കുതിച്ചു ചാടി. കാട്ടിലും കരിയിലക്കൂട്ടത്തിലും ഒളിപാര്‍ത്തിരുന്ന ‘തക്കാര ഹാബു’വുമായി ഏറ്റുമുട്ടി. നാളുകള്‍ പോകെ, കീരികളുടെ എണ്ണം പെരുകി. പക്ഷേ പാമ്പിന്റെ എണ്ണം കുറഞ്ഞില്ല. പാമ്പുകടിയേറ്റവരുടെ എണ്ണവും കുറഞ്ഞില്ല. സര്‍ക്കാര്‍ ഉണര്‍ന്നു. പരിസ്ഥിതി മന്ത്രാലയം തലപുകച്ചു. ഒടുവില്‍ ഒരു സത്യം അവര്‍ മനസ്സിലാക്കി- വന്യജീവി ചരിത്രത്തിലെ വലിയൊരു പാരിസ്ഥിതിക അബദ്ധമാണ് തങ്ങള്‍ ചെയ്തുവച്ചത് എന്ന്!
പാമ്പും കീരിയും തമ്മില്‍ ഒളിച്ചുകളിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. കീരികള്‍ പകല്‍ സമയത്ത് ഇര തേടുമ്പോള്‍ പാമ്പുകള്‍ ഒളിച്ചിരിക്കും. രാത്രിയില്‍ കീരികള്‍ ഉറങ്ങുമ്പോള്‍ പാമ്പുകള്‍ പുറത്തിറങ്ങും. അപകടകാരികളായ പാമ്പുകളെ കീരികള്‍ തന്ത്രപരമായി ഒഴിവാക്കുന്നതായി നിരീക്ഷകര്‍ കണ്ടെത്തി. അവയെ കൊല്ലാന്‍ പോയി പാമ്പുകടിയേല്‍ക്കുന്നതിലും ഭേദം മറ്റ് ഇരകളെ കണ്ടെത്തുന്നതാണ് ബുദ്ധി എന്ന് കീരികള്‍ തീരുമാനിച്ചപോലെ.
ദ്വീപില്‍ എലിയും മുയലും ആവശ്യത്തിനുണ്ടായിരുന്നു. ഏഷ്യന്‍ ‘റാറ്റ്’ എന്ന വര്‍ഗത്തില്‍ പെടുന്ന എലികള്‍ അമാമിയുടെ മാത്രം പ്രത്യേകതയായിരുന്നു. അവയുടെ സംഖ്യ അതിവേഗം കുറയുന്നു. അപൂര്‍വ സ്പീഷിസില്‍പെട്ട ആ എലികളെ കീരികള്‍ പിടിച്ചുതിന്നു തുടങ്ങി. മുയലുകളുടെ കാര്യവും മറിച്ചായിരുന്നില്ല. ജപ്പാനിലെ രണ്ട് ദ്വീപുകളില്‍ മാത്രം കണ്ടുവന്നിരുന്ന അപൂര്‍വ ഏഷ്യന്‍ മുയലുകളുടെ വംശനാശവും അതിവേഗം വന്നുകൊണ്ടിരിക്കുന്നു. ജീവിക്കുന്ന ഫോസിലുകള്‍ എന്ന് വിളിപ്പേരുള്ള ആ മുയലുകളെ യാതൊരു ബുദ്ധിമുട്ടും കൂടാതെ കീരികള്‍ പിടിച്ചുതിന്നു. മുയലിന്റെ എണ്ണം കുറഞ്ഞതോടെ പക്ഷികളായി കീരിക്കൂട്ടത്തിന്റെ ഇര.
ജൈവ നിയന്ത്രണത്തിന് പുറപ്പെട്ട് ഒടുവില്‍ വംശനാശം സംഭവിക്കുന്നതിന് സാക്ഷികളായ ശാസ്ത്രജ്ഞര്‍ വല്ലാതെ കുഴഞ്ഞു. ഇനി കാത്തിരിക്കാന്‍ വയ്യ. യുനസ്‌കോ പൈതൃക പട്ടികയില്‍പെടുന്ന ദ്വീപിലെ ആവാസ വ്യവസ്ഥ എങ്ങനെയും നിലനിര്‍ത്തണം. ജൈവ നിയന്ത്രണം തോറ്റ സ്ഥലത്ത് യന്ത്ര നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് 2005 ല്‍. അന്ന് ദ്വീപിലെ കീരികളുടെ ശരാശരി എണ്ണം 30000. കേവലം മുപ്പതില്‍നിന്ന് 30000 കീരികള്‍!
അമാമി ഓഷിമയുടെ മുക്കിലും മൂലയിലും ചലനം കണ്ടെത്തുന്ന ഡിജിറ്റല്‍ മോഷന്‍ സെന്‍സിറ്റീവ് ക്യാമറകള്‍ നിരന്നു. കീരികളെ കുരുക്കില്‍ പിടിക്കാനുള്ള തേന്‍ കെണികള്‍ എങ്ങും സ്ഥാപിച്ചു. കീരികളെ മണംപിടിച്ച് കണ്ടെത്താന്‍ കഴിവുള്ള വേട്ടപ്പട്ടികളെയും ദ്വീപിലിറക്കി. വിഷം നിറച്ച യന്ത്രപ്പമ്പുകളും സര്‍ക്കാര്‍ അമാമിയിലെത്തിച്ചു. ഇവയൊക്കെ നടപ്പില്‍ വരുത്തുന്നതിന് വലിയൊരു സംഘം ആളുകളെയും സര്‍ക്കാര്‍ നിയമിച്ചു. ‘അമാമി മംഗൂസ് ബസ്‌റ്റേഴ്‌സ്’ എന്ന ഓമനപ്പേരിലാണ് ഈ ചാവേര്‍ സംഘം അറിയപ്പെട്ടത്. ചെറിയ ലക്ഷ്യമായിരുന്നില്ല, അവര്‍ക്കു മുന്നിലുണ്ടായിരുന്നത്. എങ്ങും എവിടെയും മറഞ്ഞുനില്‍ക്കുന്ന വിഷപ്പാമ്പുകള്‍. ഉള്‍ക്കാടുകളില്‍ പതിയിരിക്കുന്ന അപകടങ്ങള്‍. കൊടും ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍. അതൊന്നും അവരെ തളര്‍ത്തിയില്ല. വേട്ടപ്പട്ടികളും തേന്‍ കെണികളും വിഷപ്പമ്പുകളുമായി അവര്‍ ദ്വീപിന്റെ മുക്കിലും മൂലയിലും പരതി നടന്നു.
വര്‍ഷങ്ങള്‍ കടന്നുപോയി. ലക്ഷക്കണക്കിന് ഡോളര്‍ ഒഴുകി. ഒടുവില്‍ സര്‍ക്കാര്‍ ആ സത്യം അറിഞ്ഞു. കീരികളുടെ എണ്ണം കുത്തനെ കുറയുന്നു. എലികളും മുയലുകളും കാട്ടിലേക്ക് മടങ്ങിവരുന്നു. പക്ഷികള്‍ പാടിത്തുടങ്ങി. മണത്തുപിടിക്കാന്‍ നിയുക്തരായ വേട്ടപ്പട്ടികള്‍ കീരികളെ കണ്ടെത്താനാവാതെ മടങ്ങുന്നു. 2018 ല്‍ ദ്വീപില്‍ ശേഷിച്ച അവസാനത്തെ കീരിയെയും അവര്‍ കെണിവെച്ച് പിടിച്ചു. എങ്കിലും തിരച്ചില്‍ തുടര്‍ന്നു.
ഒടുവില്‍ 2024ല്‍ സര്‍ക്കാരിന്റെ ആ പ്രഖ്യാപനം വന്നു. അമാമി ഓഷിമ കീരിമുക്തമായിരിക്കുന്നു. തങ്ങള്‍ നിയമിച്ച ചാവേര്‍പട മൊത്തം 32000 കീരികളെ കൊന്നു തള്ളിയിരിക്കുന്നു…
തങ്ങളുടെ കയ്യബദ്ധം തിരുത്താന്‍ സര്‍ക്കാര്‍ ചിലവാക്കിയത് കോടിക്കണക്കിന് ഡോളര്‍. അതിനെടുത്തത് നീണ്ട 20 വര്‍ഷങ്ങള്‍. അന്യനാട്ടില്‍നിന്ന് കടന്നുകയറ്റക്കാരായ ജീവിവര്‍ഗങ്ങളെ കൊണ്ടുവന്നാല്‍ എളുപ്പത്തില്‍ ജൈവ നിയന്ത്രണം കൈവരിക്കാനാവുമെന്ന് അന്ധമായി വിശ്വസിക്കുന്നവര്‍ക്കുള്ള പാഠമായി മാറി അമാമിയിലെ പാമ്പ് നിയന്ത്രണത്തിന്റെ കഥ.
















