പട്ന : കോൺഗ്രസ് നേതാവ് രാഹുലിന്റെ വോട്ട് അധികാർ യാത്രയെ പരിഹസിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ്. ഇവിടെ ചിലർ കംസന്റെ പാത പിന്തുടരുന്നുണ്ട് , അത്തരം ആളുകളുടെ നാശം ഉറപ്പാണെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.
” ഈ ആളുകൾ കംസന്റെ പാത പിന്തുടരുന്നു. ജന്മാഷ്ടമി ദിനത്തിൽ, കംസനെ കൃഷ്ണൻ നശിപ്പിച്ചുവെന്ന് ഞാൻ പറയും. ഇവിടെയും ചില കംസന്മാരുണ്ട്, ജന്മാഷ്ടമി ദിനത്തിൽ അവരുടെ നാശം ഉറപ്പാണ്.” – ഗിരിരാജ് സിംഗ് പറഞ്ഞു.
രാഹുൽ ഇന്ന് ബീഹാറിലെ സസാറാമിൽ നിന്ന് വോട്ട് അധികാർ യാത്ര ആരംഭിച്ച വേളയിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരെ പൊതുജന അവബോധം സൃഷ്ടിക്കുന്നതിനായിട്ടെന്ന് പറഞ്ഞു കൊണ്ടാണ് രാഹുലും സംഘവും ബീഹാറിലെ സസാറാമിൽ നിന്ന് ഈ യാത്ര ആരംഭിച്ചത്. യാത്രയിൽ ആർജെഡി നേതാവ് തേജസ്വി യാദവും പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. വോട്ട് അധികാർ യാത്ര ബീഹാറിലെ 25 ജില്ലകളിലൂടെ കടന്നുപോകും. 16 ദിവസത്തെ ഈ യാത്ര സെപ്റ്റംബർ 1 ന് പട്നയിൽ നടക്കുന്ന റാലിയോടെ സമാപിക്കും.
അതേ സമയം മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അശ്വിനി കുമാർ ചൗബെ കോൺഗ്രസിന്റെ ഈ യാത്രയെ ലക്ഷ്യം വച്ചുകൊണ്ട് പരാമർശം നടത്തിയിരുന്നു. ഇത് ഉടൻ തന്നെ കോൺഗ്രസ് പാർട്ടിയുടെ ശവസംസ്കാര ഘോഷയാത്രയായി മാറുമെന്നാണ് അദ്ദേഹം പറഞ്ഞത്. എൻഡിഎ സഖ്യം ഭൂരിപക്ഷത്തോടെ ബീഹാറിൽ അടുത്ത സർക്കാർ രൂപീകരിക്കുമെന്ന് ചൗബെ ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഞങ്ങൾ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും ചൗബെ പറഞ്ഞു. ബീഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്‌ഐആർ) വഴി ജനങ്ങളുടെ വോട്ടവകാശത്തിനു നേരെ നടന്നതായി ആരോപിക്കപ്പെടുന്ന ആക്രമണം ഉയർത്തിക്കാട്ടുന്നതിനായിട്ടാണ് രാഹുൽ ഇന്ന് വോട്ടർ അവകാശ യാത്ര ആരംഭിക്കുന്നതെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. ബീഹാറിലെ 243 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















