അലാസ്‌ക: റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഭാരതത്തിനുമേല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ 25 ശതമാനം അധികത്തീരുവ ഒഴിവാക്കിയേക്കും. അതു ചിലപ്പോള്‍ നടപ്പാക്കേണ്ടി വരില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അലാസ്‌കയിലേക്കു പോകുമ്പോള്‍ വിമാനത്തിലായിരുന്നു ട്രംപ് ഇതു സൂചിപ്പിച്ചത്. അധികത്തീരുവ അമേരിക്കയ്‌ക്കുതന്നെ വന്‍തിരിച്ചടിയായപ്പോഴാണ് ചര്‍ച്ചയുടെ മറവില്‍ ഇങ്ങനെ പ്രഖ്യാപിച്ചത്. ഭാരതത്തിനുമേല്‍ അധികത്തീരുവ ചുമത്തിയതു ചര്‍ച്ചയില്‍ പുടിന്‍, ട്രംപിനോട് ഉന്നയിച്ചു.
അലാസ്‌ക ആങ്കറേജില്‍ പുടിനും ട്രംപും തമ്മിലെ മുന്നുമണിക്കൂര്‍ ചര്‍ച്ചയില്‍ റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ തീരുമാനമായില്ല. യുദ്ധം അവസാനിപ്പിക്കുന്നതടക്കമുള്ള ചിലതില്‍ ധാരണയായതായി ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ധാരണയെന്തെന്നോ ചര്‍ച്ചയിലെ മറ്റു വിഷയങ്ങളെന്തെന്നോ വെളിപ്പെടുത്തിയില്ല. കൃത്യമായ ധാരണയോ തീരുമാനങ്ങളോ ആയിട്ടില്ലെന്നും ചര്‍ച്ച പൊളിഞ്ഞെന്നുമാണ് രാഷ്‌ട്രീയ നിരീക്ഷക വിലയിരുത്തല്‍.
പതിവിനു വിപരീതമായി വളരെ ഊഷ്മളമായിരുന്നു ചര്‍ച്ചകള്‍. പരസ്പരം കൈ കൊടുത്തും പുഞ്ചിരിച്ചും, ട്രംപിന്റെ ബീസ്റ്റ് ലിമോസിന്‍ കാറില്‍ രണ്ടുപേരുമൊന്നിച്ചു ചര്‍ച്ചയ്‌ക്കെത്തി. ഉപദേശകരടക്കം ഉന്നതരുടെ സാന്നിധ്യത്തില്‍ അടച്ചിട്ട മുറിയിലെ ചര്‍ച്ച മൂന്നു മണിക്കൂറോളം നീണ്ടു. യുദ്ധം സംബന്ധിച്ചു ട്രംപുമായി ധാരണയിലെത്തിയെന്നു പറഞ്ഞ പുടിന്‍, ആദ്യ പുരോഗതിയെ യൂറോപ്യന്‍ രാജ്യങ്ങള്‍ ചേര്‍ന്ന് അട്ടിമറിക്കരുതെന്ന താക്കീതും നല്കി. കരാറൊന്നുമായിട്ടില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഉക്രൈന്‍ പ്രസിഡന്റ് വ്ളോദിമീര്‍ സെലന്‍സ്‌കിയുമായും യൂറോപ്യന്‍ നേതാക്കളുമായും ചര്‍ച്ച ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഇരുവരും ചോദ്യങ്ങള്‍ സ്വീകരിച്ചില്ല. അടുത്ത വട്ട ചര്‍ച്ച മോസ്‌കോയിലാകാമെന്ന് ട്രംപിനെ ക്ഷണിച്ച് പുടിന്‍ പറഞ്ഞു.
ചര്‍ച്ചകളിലെ പുരോഗതിയെ ഭാരതം സ്വാഗതം ചെയ്തു. സമാധാനത്തിനുള്ള നേതാക്കളുടെ ശ്രമത്തെ അംഗീകരിക്കേണ്ടതാണ്, വിദേശകാര്യ വക്താവ് പ്രതികരിച്ചു.
















