പത്തനംതിട്ട: നെല്ല് സംഭരണ വിഷയത്തില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ പറയുന്നത് പച്ചക്കള്ളമമെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍. നെല്ലിന്റെ വില ഓണത്തിന് മുമ്പ് നല്കണമെങ്കില്‍ കേന്ദ്രത്തില്‍ നിന്ന് മുന്‍വര്‍ഷങ്ങളിലെ കുടിശിക ഉള്‍പ്പെടെ കിട്ടണമെന്ന മന്ത്രിയുടെ പ്രസ്താവന മുന്‍കൂര്‍ ജാമ്യം എടുക്കലാണ്. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു കര്‍ഷകരെ വഞ്ചിക്കുന്ന നിലപാടാണ് വകുപ്പ് മന്ത്രിയും സംസ്ഥാന സര്‍ക്കാരും കൈക്കൊള്ളുന്നതെന്നും ഷാജി രാഘവന്‍ ചൂണ്ടിക്കാട്ടി.
പതിനൊന്നു വര്‍ഷത്തിനിടെ 10,621. 68 കോടി രൂപ നെല്ല് സംഭരണ സബ്‌സിഡിയായി കേന്ദ്രം കേരളത്തിന് നല്കിയിട്ടുണ്ട്. സംസ്ഥാനം കൊടുത്ത കണക്ക് പ്രകാരമുള്ള മുഴുവന്‍ തുകയും കൈമാറിയിട്ടുണ്ട്. ഒരു രൂപ പോലും ഈ ഇനത്തില്‍ കേന്ദ്രം സംസ്ഥാത്തിന് നല്കാനില്ല. കേന്ദ്ര പൊതുവിതരണ മന്ത്രി പ്രഹ്ലാദ് ജോഷി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഒന്നാം വിളയുടെ കണക്കുകള്‍ മാത്രമാണ് കേരളം കേന്ദ്രത്തിന് കൈമാറുക. രണ്ടാം വിളയുടെ കണക്കു നല്കാന്‍ ഉപേക്ഷ കാട്ടുന്നതിനാല്‍ അത് മുടങ്ങുകയാണ് പതിവെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇവിടെ പ്രശ്‌നം.
എല്ലാ സീസണിലും സംഭരിച്ച നെല്ല് പൊതു വിതരണ ശൃംഖല വഴി വിതരണം നടത്തി, ഓഡിറ്റ് ചെയ്ത ഫൈനല്‍ സെറ്റില്‍മെന്റ് നല്കുമ്പോഴാണ് കേന്ദ്രം പണം അനുവദിക്കുന്നത്. ഫൈനല്‍ സെറ്റില്‍മെന്റ്‌നല്കുന്നതില്‍ സംസ്ഥാനം വരുത്തിയ വീഴ്ചയാണ് ഈ ഓണക്കാലത്ത് നെല്‍കര്‍ഷകരെ ദുരിതത്തിലാക്കുന്നത്.
ഇടതു സര്‍ക്കാരിന്റെ അനാസ്ഥ മൂലം നെല്‍ കര്‍ഷകര്‍ക്കുണ്ടായ ബുദ്ധിമുട്ടിനു കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനാണ് മന്ത്രി അനില്‍കുമാറിന്റെ ശ്രമം. നെല്ല് സംഭരിച്ച് 48 മണിക്കൂറിനുള്ളില്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്കാമെന്ന് 2019-ല്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഉണ്ടാക്കിയ ധാരണാ പത്രം പോലും മറച്ചുവെച്ച് കര്‍ഷകരെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാരാണ് കുടിശികയുടെ പേരില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെടുത്താനും നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സംയുക്ത കര്‍ഷക സമരസമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 20ന് പാലക്കാട്ട് ‘സമര പ്രഖ്യാപനം നടത്തും. തുടര്‍ സമരങ്ങള്‍ക്ക് ഈ യോഗം രൂപം നല്കുമെന്നും കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
















