ബെംഗളൂരു : കഴിഞ്ഞ എത്രയോ ദിവസങ്ങളായി ധര്‍മ്മസ്ഥല എന്ന ക്ഷേത്രം സ്ത്രീകളെയും പെണ്‍കുട്ടികളെയും വളഞ്ഞുപിടിച്ച് ബലാത്സംഗം ചെയ്ത് കൊന്ന് കാട്ടില്‍ കുഴിച്ചുമൂടുന്ന ഭീകരസ്ഥലമായി അവതരിപ്പിച്ച നാടകം പൊളിഞ്ഞു. ക്ഷേത്രത്തിന്റെ ശുചീകരണത്തൊഴിലാളി എന്നയാള്‍ വെളിപ്പെടുത്തിയ 17 സ്പോട്ടുകള്‍ കിളച്ചുമറിച്ചിട്ടും (ചില സ്പോട്ടുകള്‍ 180 അടി വരെ കുഴിച്ചതായി പറയുന്നു) 4000 വനിതകളെ ബലാത്സംഗം ചെയ്ത് കുഴിച്ചുമൂടിയെന്ന് ആരോപിക്കപ്പെട്ട സ്ഥലത്ത് നിന്നും നാല് അസ്ഥികൂടം പോലും കിട്ടിയില്ലെന്ന് വന്നതോടെ ഈ അപവാദപ്രചാരണത്തിന് മുന്നിട്ട് നിന്ന യുട്യൂബര്‍മാരും ചില വാര്‍ത്തസൈറ്റുകളും മലയാളം ടിവി ചാനലുകളും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു.
ശുചീകരണത്തൊഴിലാളി ഹിന്ദുവല്ല
താന്‍ നിരവധി ജഡങ്ങള്‍ കുഴിച്ചുമൂടി എന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന ശുചീകരണത്തൊഴിലാളി ഹിന്ദുസമുദായത്തില്‍ പെട്ട ആളല്ലെന്നും പറയപ്പെടുന്നു. മാത്രമല്ല, ഈ ക്ഷേത്രത്തില്‍ ശുചീകരണം കരാറടിസ്ഥാനത്തിലാണ് കൊടുത്തുകൊണ്ടിരുന്നത്. ഇതുപോലെ കരാര്‍ ഏറ്റെടുത്ത ഒരു സംഘത്തില്‍ ജോലി ചെയ്തിരുന്ന ആളാണ് കെട്ടുകഥകളുമായി രംഗത്തെത്തിയ ഈ ശുചീകരണത്തൊഴിലാളിയെന്നും ഇയാളെ ചില പ്രശ്നങ്ങളുടെ പേരില്‍ പിരിച്ചുവിട്ടതാണെന്നും പറയുന്നു.
അനന്യഭട്ട് എന്ന പെണ്‍കുട്ടിയുടെ കൊലപാതകം കെട്ടുകഥ ?
കര്‍ണ്ണാടകയില്‍ എംബിബിസിന് പഠിച്ചിരുന്ന അനന്യ ഭട്ട് എന്ന കുട്ടി കൊല്ലപ്പെട്ടെന്നും അവരുടെ അമ്മയായ സുജാതാ ഭട്ട് പരാതി പറയാന്‍ ചെന്നപ്പോള്‍ ക്ഷേത്ര ഭാരവാഹികള്‍ അവരെ മര്‍ദ്ദിച്ചവശയാക്കിയെന്നും ഒരു കഥ പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിന് കടക വിരുദ്ധമായ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. 2003ല്‍ അനന്യഭട്ട് അപ്രത്യക്ഷയായെന്നും ധര്‍മ്മസ്ഥല ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ വന്ന ശേഷമാണ് അനന്യഭട്ടിനെ കാണാതായത് എന്നും ആയിരുന്നു കഥ. എന്നാല്‍ 2003ലോ അതിനടുത്ത വര്‍ഷങ്ങളിലോ അനന്യ ഭട്ട് എന്ന പേരില്‍ ഒരു പെണ്‍കുട്ടി കസ്തൂര്‍ബ മെഡിക്കല്‍ കോളെജില്‍ പഠിച്ചിട്ടില്ലെന്ന് പറയുന്നു. ഇവരുടെ അമ്മ എന്ന പേരില്‍ വന്ന സുജാത ഭട്ട് അവകാശപ്പെട്ടിരുന്നത് താന്‍ ബംഗാളിലെ സിബിഐ ഓഫീസില്‍ സ്റ്റെനോഗ്രാഫറായി ജോലി ചെയ്യുന്നു എന്നായിരുന്നു. എന്നാല്‍ സുജാത ഭട്ട് എന്ന പേരില്‍ ബംഗാളിലെ സിബിഐ ഓഫീസില്‍ ഒരു സ്റ്റെനോഗ്രാഫര്‍ ഇല്ലെന്ന് പറയുന്നു. മാത്രമല്ല, സുജാത ഭട്ടിന്റെ വീഡിയോ കണ്ട് അവരെ തിരിച്ചറിഞ്ഞ കുടുംബം പറയുന്നത് സുജാതാ ഭട്ട് ചെറുപ്പത്തിലേ നാടുവിട്ടുവെന്നും ഇവര്‍ മാവോയിസ്റ്റായിരുന്നു എന്നുമാണ്. അപ്പോള്‍ ധര്‍മ്മസ്ഥലയിലെ ഗൂഢാലോചനയില്‍ മാവോയിസ്റ്റുകള്‍ക്ക് ബന്ധമുണ്ടോ എന്ന ചോദ്യം ഉയരുന്നു.
ധര്‍മ്മ ദൈവങ്ങള്‍ 800 വര്‍ഷം മുന്‍പ് വിരുന്നുവന്ന ധര്‍മ്മസ്ഥല
ബെല്‍തങ്ങാടി ജില്ലയിലെ ഒരു ചെറിയ ഗ്രാമമായിരുന്ന മല്ലാര്‍മാഡിയിലെ കുടുമ എന്ന സ്ഥലമാണ് പിന്നീട് ധര്‍മ്മസ്ഥലയായി മാറിയത്. 800 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നെല്ലാടി ബീഡു എന്നറിയപ്പെട്ട ഒരു ചെറിയ വീട്ടില്‍ താമസിച്ചിരുന്നവരാണ് ബിര്‍മ്മണ്ണ പെര്‍ഗഡെയും അമ്മു ബള്ളാത്തിയും. ഇവിടേക്ക് ഒരു ദിവസം ധര്‍മ്മ ദൈവങ്ങള്‍ വിരുന്നു വന്ന് ഈ വീട് ധര്‍മ്മദൈവങ്ങള്‍ക്ക് വിട്ട് നല്‍കാന്‍ അഭ്യര്‍ത്ഥിച്ചു. ധര്‍മ്മ ദൈവങ്ങളുടെ അപേക്ഷ ശിരസ്സാ വഹിച്ച് പ്രായമായ ബിര്‍മ്മണ്ണ പെര്‍ഗഡെയും അമ്മു ബള്ളാത്തിയും വീടു വിട്ടുപോയി. ഇവരുടെ വീടാണ് പിന്നീട് ധര്‍മ്മസ്ഥല ക്ഷേത്രമായി മാറിയത്. ജൈന ആചാര്യനായ പെര്‍ഗഡെയാണ് ഈ ക്ഷേത്രത്തില്‍ ശിവലിംഗം പ്രതിഷ്ഠിച്ചത്. നൂറുകണക്കിന് വര്‍ഷം പഴക്കമുള്ള ഈ ധര്‍മ്മസ്ഥയെയാണ് അപകീര്‍ത്തിപ്പെടുത്താന്‍ കുറച്ചുദിവസമായി ശ്രമങ്ങള്‍ നടന്നത്. യുട്യൂബര്‍മാരും ഒരു ശുചീകരണത്തൊഴിലാളിയും അവിടുത്തെ ആക്ഷന്‍ കൗണ്‍സിലും എല്ലാം ചേര്‍ന്ന് ധര്‍മ്മസ്ഥലയെ മുള്‍മുനയില്‍ നിര്‍ത്തിയത്.
ധര്‍മ്മസ്ഥലയിലേത് ഗൂഢാലോചന:കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ശിവകുമാര്‍
ധര്‍മ്മസ്ഥലയില്‍ നടന്നത് ഒരു വമ്പന്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും നൂറുകണക്കിന് വര്‍ഷം പാരമ്പര്യമുള്ള ക്ഷേത്രനഗരിയെ കളങ്കപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും വാര്‍ത്താസമ്മേളനത്തില്‍ കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ശിവകുമാര്‍ വെളിപ്പെടുത്തിയിരുന്നു. കര്‍ണ്ണാടക ആഭ്യന്തരമന്ത്രി പരമേശ്വര ആഗസ്ത് 18ന് കര്‍ണ്ണാടകയിലെ രണ്ട് സഭകളിലും ഇതിന് പിന്നിലെ ഗൂഢാലോചന എന്തെന്ന് വെളിപ്പെടുത്തും.
ബെല്‍തങ്ങാടി എന്ന മുസ്ലിം ഭൂരിപക്ഷപ്രദേശത്തിനടുത്താണ് ധര്‍മ്മസ്ഥല സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിനെതിരെ സാമൂദായികമായ ചില വിദ്വേഷങ്ങള്‍ നിലനിന്നിരുന്നുവെന്ന് പറയുന്നു. മാത്രമല്ല, ധര്‍മ്മസ്ഥലയില്‍ കൂട്ടക്കൊലപാതകങ്ങള്‍ നടന്നുവെന്നും 400 സ്ത്രീകളെയെങ്കിലും ഇവിടെ ബലാത്സംഗം ചെയ്ത് കൊന്നുവെന്നും ആദ്യമായി പറഞ്ഞ യുട്യൂബറും പല ടിവിചാനലുകളെയും ഇവിടേക്ക് കൊണ്ടുവന്ന് ഇത് ഒരു വലിയ പ്രശ്നമായി ഊതിപ്പെരുപ്പിച്ചതും മുസ്ലിം യുട്യൂബര്‍മാരായിരുന്നുവെന്ന് പറയുന്നു. അപ്പോള്‍ ധര്‍മ്മസ്ഥലയ്‌ക്കെതിരെ വര്‍ഗ്ഗീയമായ ഗൂഢാലോചന ഉണ്ടായിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സൈന്യം ഇറാനില്‍ ആക്രമിച്ചത് ഒരേയൊരു ടിവി ചാനലിനെയാണ്. അത് അല്‍ജസീറയെയാണ്. അറബ്, മുസ്ലീം ആഭിമുഖ്യമുള്ള ചാനലാണ് അല്‍ ജസീറ. ഇവര്‍ ധര്‍മ്മസ്ഥല പ്രശ്നത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചതും വന്‍ ഗൂഢാലോചനയാണോ എന്ന് സംശയിക്കുന്നു. ചിന്നപ്പ ഉത്തംഗി എന്ന ഒരു ക്രിസ്ത്യന്‍ പാസ്റ്ററും ഇവിടെ പിടിമുറുക്കുന്നതായി ആരോപണമുണ്ട്.
നേരത്തെ ഒരു ഹിന്ദുസംഘടനയില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് ആ സംഘടനയില്‍ നിന്നും വഴിതെറ്റിപ്പോവുകയും ചെയ്ത മഹേഷ് ഭട്ട് തിമ്മറോഡി എന്ന റിയല്‍ എസ്റ്റേറ്റുകാരനും ധര്‍മ്മസ്ഥലക്ഷേത്രത്തിനെതിരായ ശക്തികള്‍ക്കൊപ്പം നിലകൊള്ളുന്നതായി പറയപ്പെടുന്നു. നേരത്തെ ധര്‍മ്മസ്ഥലക്ഷേത്രത്തിന് ഭൂമി വേണം എന്ന് പറഞ്ഞ് പല ഭൂവുടമകളില്‍ നിന്നും പണം പറ്റിയ വ്യക്തിയാണ് തിമ്മറോഡി എന്ന് പറയുന്നു. ഇതോടെ ക്ഷേത്രട്രസ്റ്റ് തിമ്മറോഡിയുമായി തെറ്റുകയായിരുന്നു.
ഈ ഗ്രാമത്തിലെ പുരുഷന്മാര്‍ മദ്യത്തിന് അടിമപ്പെടുന്ന സ്ഥിതിവിശേഷമുണ്ടായിരുന്നു. ആറ് ലക്ഷത്തിലധികം വനിതകളുടെ സ്വയം സഹായസംഘങ്ങളുണ്ടാക്കി അവര്‍ക്ക് വരുമാനമാര്‍ഗ്ഗമുണ്ടാക്കാന്‍ 52 കോടിയിലധികം ഈ ക്ഷേത്രട്രസ്റ്റ് വായ്‌പ നല്‍കിയിട്ടുണ്ട്. ദരിദ്രകുടുംബങ്ങള്‍ ഇതുവഴി ജീവിതമാര്‍ഗ്ഗം കണ്ടെത്താന്‍ തുടങ്ങി. ഇതോടെ ഇവിടുത്തെ ബ്ലേഡ് മാഫിയകള്‍ തകര്‍ന്നു. ഇതോടെ ഈ ബ്ലേഡ് മാഫിയകളും ധര്‍മ്മസ്ഥല ട്രസ്റ്റിനെതിരെ തിരിഞ്ഞു.
കഥകള്‍ പ്രചരിപ്പിച്ചവരുടെ ലക്ഷ്യം വീരേന്ദ്ര ഹെഗ്ഗഡെ
ഇവിടെ കുഴിച്ചാല്‍ നൂറുകണക്കിന് അസ്ഥികൂടങ്ങള്‍ കിട്ടുമെന്ന് പറഞ്ഞ പല മുസ്ലിം യുട്യൂബര്‍മാരും അങ്കലാപ്പിലാണ്. ആകെകിട്ടിയത് രണ്ട് അസ്ഥികൂടങ്ങളും 60 അസ്ഥികളും രണ്ട് ഐഡി കാര്‍ഡുകളും ഒരു സാരിയുമാണ്. സ്നാനഘട്ടുള്ള 13ാം പോയിന്‍റില്‍ 70 പേരെ കുഴിച്ചുമൂടിയിട്ടുണ്ടെന്നായിരുന്നു ശുചീകരണത്തൊഴിലാളി പറഞ്ഞത്. 13ാം പോയിന്‍റിനെക്കുറിച്ചാണ് മാധ്യമങ്ങളും യുട്യൂബര്‍മാരും ഏറെ നിറം പിടിപ്പിച്ച കഥകള്‍ പറഞ്ഞിരുന്നത്. പക്ഷെ അവിടെ നിന്നും ഒന്നും കിട്ടിയില്ല. 180 അടി വരെ യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇവിടെ കുഴിച്ചെന്ന് പറയുന്നു. മറ്റ് പോയിന്‍റുകളില്‍ നിന്നും കിട്ടിയ എല്ലുകള്‍ പലതും പുരുഷന്മാരുടേതുമാണ്. പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ക്ഷേത്ര ഉടമകളുടെ കയ്യില്‍ ഉള്ളത്. അത്രയ്‌ക്കധികം പേര്‍ വരുന്ന ക്ഷേത്രമാണിത്. 50,000 പേര്‍ക്ക് വരെ സൗജന്യമായി ഭക്ഷണം കൊടുക്കുന്ന ക്ഷേത്രമാണിതെന്നും പറയുന്നു.
ചില മുസ്ലിം യുട്യൂബര്‍മാരാണ് തുടക്കത്തില്‍ ധര്‍മ്മസ്ഥല ക്ഷേത്രത്തിനെതിരെ അപവാദകഥകളുമായി എത്തിയത്. ആദ്യമൊക്കെ ധര്‍മ്മസ്ഥലയിലെ കൂട്ടമരണങ്ങള്‍ക്ക് ഉത്തരവാദികള്‍ ആരെന്നറിയില്ലെന്ന് പറഞ്ഞ് നിഷ്കളങ്കവീഡിയോ പോലെ തുടങ്ങിയ ഇവര്‍ വൈകാതെ ഒരു തെളിവും ഇല്ലാതെ തന്നെ ധര്‍മ്മാധികാരിയായ വീരേന്ദ്ര ഹെഗ്ഗഡെയ്‌ക്കെതിരെ തിരിയുകയായിരുന്നു. ചിന്നപ്പ ഉത്തംഗി എന്ന ക്രിസ്ത്യന്‍ പാസ്റ്റര്‍ ഉള്‍പ്പെടെയുള്ള മിഷണറി സംഘങ്ങള്‍ ലക്ഷ്യമിടുന്നത് ക്ഷേത്രാധികാരികള്‍ കൈവശം വെച്ചിട്ടുള്ള ഏക്കര്‍കണക്കിന് ഭൂമിയാണെന്ന് ആരോപിക്കപ്പെടുന്നു. ചില റിയല്‍ എസ്റ്റേറ്റ് സംഘങ്ങളും ഈ സ്ഥലത്തില്‍ കണ്ണുവെച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയില്‍ പെട്ട ഈ പ്രദേശം വര്‍ഗ്ഗീയമായ ചേരിതിരിവിന് ഏറെ പേരുകേട്ടതാണ്. ഇവിടുത്തെ പല യുവമോര്‍ച്ച നേതാക്കളെയും കൊന്നതിന് പിന്നില്‍ കേരളത്തില്‍ ചില തീവ്രന്യുനപക്ഷമതസംഘടനകള്‍ ഉണ്ടായിരുന്നു. ഇവരില്‍ പലരെയും എന്‍ഐഎ സംഘം പിടികൂടുകയും ചെയ്തിട്ടുണ്ട്.
പരമ്പരാഗതമായ ഹൈന്ദവ വിശ്വാസത്തെയും അനേകായിരങ്ങളുടെ ആശ്വാസമായ ശ്രീ ധർമ്മസ്ഥല സേവാ സംഘത്തെയും തകർക്കാനുള്ള ഈ ശ്രമത്തെ മുഴുവൻ ഹൈന്ദവ സംഘടനകളും ഒന്നിച്ചു ചേർന്ന് എതിർക്കും കർണാടകയിൽ വിശ്വഹിന്ദു പരിഷത്ത് നേതൃത്വത്തിലും അതുപോലെ സന്യാസി ശ്രേഷ്ഠന്മാരുടെ നേതൃത്വത്തിലും ഇതിനെതിരെ ശക്തമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുവാനും പഞ്ചാക്ഷരി നാമയജ്ഞങ്ങൾ സംഘടിപ്പിക്കുവാനും. തീരുമാനിച്ചിരിക്കുകയാണ്.
















