ന്യൂദൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ അലാസ്കയിൽ നടന്ന സുപ്രധാന കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഇത് സംബന്ധിച്ച് പ്രസ്താവനയിറക്കി.
“അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള അലാസ്കയിലെ ഉച്ചകോടിയെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. സമാധാനത്തിനായുള്ള അവരുടെ നേതൃത്വം വളരെ പ്രശംസനീയമാണ്” – രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഇതിനു പുറമെ ഉച്ചകോടിയിൽ കൈവരിച്ച പുരോഗതിയെ ഇന്ത്യ അഭിനന്ദിക്കുന്നുവെന്നും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ മുന്നോട്ടുള്ള വഴി കണ്ടെത്താൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഉക്രെയ്നിലെ സംഘർഷത്തിന് എത്രയും വേഗം ഒരു അന്ത്യം കാണാൻ ലോകം ആഗ്രഹിക്കുന്നുവെന്നും ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.
അതേ സമയം അലാസ്കയിൽ പുടിനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന പുറത്ത് വന്നിരുന്നു. ഉക്രെയ്നും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം ഒരു നേരായ സമാധാന കരാറിലെത്തുക എന്നതാണെന്നും മറിച്ച് ഒരു വെടിനിർത്തൽ കരാറിൽ നിർത്തുകയല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
















