അയോദ്ധ്യാപ്രവേശം
ഭരതൻ, നാടിന്റെ ചക്രവർത്തിയായ രാമനെ സ്വാഗതം ചെയ്യാൻ അയോദ്ധ്യയെ ദീപങ്ങൾകൊണ്ടും കൊടിതോരണങ്ങൾകൊണ്ടും അലങ്കരിക്കാൻ ഉത്തരവിട്ടു. ഗായകർ, നർത്തകർ, ആനകൾ, പുഷ്പചന്ദനാദികൾ എല്ലാം തയ്യാറായി. ആനകൾ, രഥങ്ങൾ, കുതിരകൾ, സൈനികർ എന്നിവയോടുകൂടി ജനക്കൂട്ടം ഒത്തുകൂടി. രാമന്റെ പാദുകങ്ങൾ വഹിച്ചുകൊണ്ട് ഭരതൻ അതിന് നേതൃത്വം നൽകി. ആകാശത്ത് പുഷ്പകവിമാനം പ്രത്യക്ഷപ്പെട്ടപ്പോൾ, നഗരം സന്തോഷത്തിൽ ആറാടി. ഭരതനും ശത്രുഘ്നനും രാമന്റെ മുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചു. രാമൻ അവരെ കണ്ണീരോടെ ആലിംഗനം ചെയ്തു. അവർ സീതയേയും ലക്ഷ്മണനേയും സുഗ്രീവനേയും വിഭീഷണനേയും ആദരിച്ചു. രാവണന്റെ പരാജയത്തിൽ പങ്കുവഹിച്ചതിനാൽ ഭരതൻ സുഗ്രീവനെ തങ്ങളുടെ അഞ്ചാമത്തെ സഹോദരനായി പ്രഖ്യാപിച്ചു. രാമൻ തന്റെ മാതാക്കളായ കൗസല്യ, കൈകേയി, സുമിത്ര എന്നിവരെ നമസ്കരിച്ചു. വാനരസ്ത്രീകളും അവരെ നമസ്കരിച്ചു. ഭരതൻ രാമന്റെ പാദുകങ്ങൾ തിരികെ നൽകി, രാജ്യത്തിന്റെ സമ്പത്തും സൈന്യവും താൻ ഭരിച്ച പതിന്നാലുവർഷത്തിൽ പത്തിരട്ടി വർദ്ധിച്ചുവെന്ന് പ്രഖ്യാപിച്ച് രാമനോട് രാജ്യഭാരം ഏറ്റെടുക്കാൻ അഭ്യർത്ഥിച്ചു.
ശ്രീരാമപട്ടാഭിഷേകം
നന്ദിഗ്രാമത്തിൽക്കഴിഞ്ഞിരുന്ന ഭരതന്റെ രാമഭക്തിയെ അയോദ്ധ്യയിലെ എല്ലാവരും പ്രശംസിച്ചു. അവിടെനിന്നു പുഷ്പകവിമാനത്തിൽ കയറി ഭരതന്റെ ആശ്രമത്തിലെത്തി. രാമൻ വിമാനത്തോട് വിടപറഞ്ഞ് അത് കുബേരന് തിരികെ നൽകി, സഹോദരന്മാർക്കൊപ്പം വസിഷ്ഠമുനിയുടെ മുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചു. മന്ത്രിമാരും ബ്രാഹ്മണരും പ്രേരിപ്പിച്ചപ്പോൾ രാമൻ പ്രീതനായി അയോദ്ധ്യയുടെ ഭരണസാരഥ്യം ഏറ്റെടുക്കാൻ സമ്മതിച്ചു: “നിങ്ങളെയെല്ലാം സന്തോഷിപ്പിക്കാനായി ഞാൻ ഭരണം ഏറ്റെടുക്കാം.” ശത്രുഘ്നൻ രാജകീയ ക്ഷുരകന്മാരെ വിളിപ്പിച്ച് രാമനെയും ഭരതനെയും ലക്ഷ്മണനെയും സുഗ്രീവനെയും വിഭീഷണനെയും രാജോചിതമായി അലങ്കരിച്ചു. അവർ മനോഹരമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചു. അയോദ്ധ്യയിലെ സ്ത്രീകൾ പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ചപ്പോൾ സീത ലക്ഷ്മീദേവിയെപ്പോലെ തിളങ്ങി. കൗസല്യാമാതാവ് വാനര സ്ത്രീകൾക്ക് സ്വർണാഭരണങ്ങളും സാരികളും യഥേഷ്ടം നൽകി. സുമന്ത്രൻ രാമനുവേണ്ടി നല്ലൊരു രഥം ഒരുക്കി. വിഭീഷണൻ, സുഗ്രീവൻ, അംഗദൻ, ഹനുമാൻ എന്നിവർ ആനകൾ നയിക്കുന്ന രഥങ്ങളിൽ സഞ്ചരിച്ചു. സീതയും വാനരസ്ത്രീകളും ഗായകരും വാദ്യമേളക്കാരും അവരെ പിന്തുടർന്നു. ഭരതൻ രാജരഥം ഓടിച്ചു, വിഭീഷണൻ രാജകീയ ചിഹ്നം വീശി, ശത്രുഘ്നൻ തിളങ്ങുന്ന വെൺകൊറ്റക്കുട പിടിച്ചു. പത്തായിരം വാനരന്മാർ മനുഷ്യരൂപത്തിൽ ആനപ്പുറത്ത് നടന്നു നീങ്ങി. അയോദ്ധ്യയിലെ സ്ത്രീകൾ രാമനെ നോക്കി വിസ്മയിച്ചു നിന്ന് തങ്ങളുടെ ഗൃഹജോലിയും കടമകളും മറന്നു. രാമൻ പിതാവിന്റെ കൊട്ടാരം സന്ദർശിച്ച് മാതാക്കളുടെ അനുഗ്രഹം വാങ്ങി; വാനര-രാക്ഷസ രാജാക്കന്മാർക്ക് കൊട്ടാരങ്ങൾ ഒരുക്കാൻ ഭരതനോട് ആവശ്യപ്പെട്ടു.
ഭരതൻ സുഗ്രീവനോട് രാമന്റെ പട്ടാഭിഷേകം നടത്താൻ അഭ്യർത്ഥിച്ചു. സുഗ്രീവൻ, ജാംബവാൻ, ഹനുമാൻ, അംഗദൻ, സുഷേണൻ എന്നിവർ നാല് സമുദ്രങ്ങളിൽ നിന്ന് സ്വർണപാത്രങ്ങളിൽ ചന്ദനമരത്തിന്റെ ഇലകൾ കൊണ്ട് മൂടിയ ജലവും, പുണ്യസരോവരങ്ങളിൽ നിന്നുള്ള തീർത്ഥവും, ആചാരങ്ങൾക്കുള്ള സാമഗ്രികളും കൊണ്ടുവന്നു. ഇടതുവശത്തിരുന്നരുളുന്ന സീതാദേവിയോടൊപ്പം ഇരുന്ന രാമനെ, വസിഷ്ഠമുനി, വാമദേവൻ, ജാബാലി, ഗൗതമൻ, വാൽമീകി എന്നീ മുനിമാർ ചേർന്ന് അയോദ്ധ്യയുടെ രാജാവായി പട്ടാഭിഷേകം ചെയ്തു. ആയിരത്തിയെട്ട് തിളങ്ങുന്ന സ്വർണകലശങ്ങൾ പൂജയ്‌ക്കായി ഒരുക്കിയിരുന്നു. വേദമന്ത്രങ്ങൾ മുഴങ്ങിയപ്പോൾ, വാനരന്മാർ ചാമരം വീശി. ശത്രുഘ്നൻ വെൺകൊറ്റക്കുട പിടിച്ചുനിന്നു. ദേവന്മാർ പട്ടാഭിഷേകത്തിന്റെ അപൂർവ്വദൃശ്യം കാണുവാൻ ആകാശത്ത് ഒത്തുകൂടി. ഇന്ദ്രൻ രാമന് വിലപിടിച്ച ഒരപൂർവ്വ രത്നമാല അർപ്പിച്ചു. അത് ധരിച്ചു സൂര്യനെപ്പോലെ തിളങ്ങിയ രാമൻ, വേദത്തിന്റെ മൂർത്തീഭാവമായി, പരംപൊരുളായി, സർവജ്ഞനും, സർവശക്തനുമായി പ്രശംസിക്കപ്പെട്ടു. ജനക്കൂട്ടം രാമന്റെ കരുണയെ പുകഴ്‌ത്തി, ഭക്തിഗീതങ്ങൾ ആലപിച്ചു. രാമരാജ്യാഭിഷേകത്തിൽ ആനന്ദിച്ച അയോദ്ധ്യാവാസികൾക്ക് അവരുടെ ജീവിതത്തിന് പുതിയൊരർത്ഥം കൈവന്നതായി അനുഭവപ്പെട്ടു.
വാനരന്മാർക്ക് രാമന്റെ അനുഗ്രഹം
രാമന്റെ ഭരണത്തിൽ എല്ലായിടത്തും സമൃദ്ധിയും അഭിവൃദ്ധിയും കാണായി. ഭൂമി ഫലഭൂയിഷ്ഠമായി, പഴങ്ങളിൽ മധുരവും, പുഷ്പങ്ങളിൽ സുഗന്ധവും കൂടുതലായി നിറഞ്ഞു. ബ്രാഹ്മണർക്കും രാജാക്കന്മാർക്കും ആനകൾ, കുതിരകൾ, പശുക്കൾ, സ്വർണം, പട്ടുവസ്ത്രങ്ങൾ എന്നിവ രാമൻ ദാനമായി നൽകി. സുഗ്രീവന് ഒരു സ്വർണമാലയും, സീത ഹനുമാന് വിലയേറിയ ഒരു മുത്തുമാലയും നൽകി. ഹനുമാൻ സീത നല്കിയ ഹാരം അഭിമാനത്തോടെ സ്വീകരിച്ചു. ലോകത്ത് രാമന്റെ നാമം പാടുന്നിടത്തോളം കാലം ജീവിക്കാനുള്ള വരം രാമൻ ഹനുമാന് നൽകി, ശാശ്വത ഭക്തിയുണ്ടാവാൻ അനുഗ്രഹിച്ചു. സീത ഹനുമാന് ശാരീരികമായി സൗഖ്യമുണ്ടാകട്ടെയെന്ന് അനുഗ്രഹം നൽകി. ഗുഹൻ, വാനരന്മാർ, ജനകൻ, വിഭീഷണൻ എന്നിവർക്കും രാജകീയമായ സമ്മാനങ്ങൾ ലഭിച്ചു. രാമൻ വിഭീഷണനോട് ഭക്തിയോടെ ലങ്കയെ ഭരിക്കാൻ നിർദ്ദേശിച്ച് വൈകാരികമായി വിടചൊല്ലി തിരികെ പറഞ്ഞയച്ചു.
രാമരാജ്യം
രാമനും സീതയും രാജകീയജീവിതം നന്നായി ആസ്വദിച്ചു. അനേകം യജ്ഞങ്ങൾ നടത്തി അയോദ്ധ്യയുടെ പ്രശസ്തി ദൂരവ്യാപകമാക്കി. ഏറ്റവും പ്രശസ്തമായ അശ്വമേധയജ്ഞവും രാമൻ നടത്തി. പ്രജകൾക്ക് ഒരു കുറവും ഇല്ലാതെ എല്ലാവരും സന്തോഷകരമായി ജീവിച്ചു. രാജ്യത്ത് പുതിയതായി വിധവകൾ ഉണ്ടായില്ല, രോഗവാർത്തകൾ വിരളമായിരുന്നു. ഭൂമി അതിഫലഭൂയിഷ്ഠമായിരുന്നു; ചെടികളും വൃക്ഷങ്ങളും വർഷം മുഴുവൻ പച്ചപ്പ് നിറഞ്ഞു, മഴ കൃത്യസമയത്ത് ലഭിച്ചു. കള്ളന്മാരോ അകാലമരണങ്ങളോ നാട്ടിൽ ഉണ്ടായിരുന്നില്ല. എല്ലാവരും രാമപൂജ നടത്തി, രാമനാമം ദിവസവും മന്ത്രമായി ജപിച്ചുവന്നു. ഓരോരുത്തരും തങ്ങളുടെ വർണ്ണാശ്രമധർമ്മങ്ങൾ പരിപാലിച്ചു. എല്ലാവരും പരസ്പരം കരുണയോടെ പെരുമാറി, ആരും മറ്റുള്ളവരെപ്പറ്റി ദുഷിച്ചു ചിന്തിച്ചില്ല, പറഞ്ഞുമില്ല. മറ്റുള്ളവരുടെ ഭാര്യമാരെ ദുരുദ്ദേശത്തോടെ ആരും നോക്കിയില്ല. എല്ലാവരും ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് സൗമ്യതയോടെ പെരുമാറി. രാമൻ തന്റെ പ്രജകളെ ഒരു പിതാവ് മക്കളെ നോക്കുന്നതുപോലെ ശ്രദ്ധയോടെ നയിച്ചു. രാമരാജ്യമായ അയോദ്ധ്യയിലെ ജനങ്ങൾ വൈകുണ്ഠത്തിൽ ജീവിക്കുന്നതുപോലെ പ്രശാന്തസുന്ദരമായ ജീവിതം നയിച്ചു.
രാമായണപാരായണ ഫലപ്രാപ്തി
ആദ്ധ്യാത്മിക രാമായണം, ശിവഭഗവാൻ പാർവതിക്ക് വിവരിച്ചു പറഞ്ഞുകൊടുത്ത ഒരു ശ്രേഷ്ഠഗ്രന്ഥമാണ്. മനുഷ്യന്റെ മരണഭയത്തെ ജയിക്കാൻ കഴിവുള്ളതാണത്. രാമായണം വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്നതിലൂടെ മോക്ഷപദം പ്രാപിക്കാം. ഭൗതിക സമ്പത്തും നല്ല സുഹൃത്തുക്കളുടെ സാമീപ്യവും നൽകാൻ രാമായണത്തിന് കഴിയും. അത് ശത്രുക്കളെ നശിപ്പിക്കുകയും ആയുസ്സ് വർദ്ധിപ്പിക്കുകയും ചെയ്യും. എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ സഹായിക്കും. രാമായണം ഭക്തിയോടെ വായിക്കുകയോ കേൾക്കുകയോ ചെയ്താൽ മുക്തി ലഭിക്കും. സമ്പത്ത് ആഗ്രഹിക്കുന്നവർക്ക് അതും, വിജ്ഞാനം തേടുന്നവർക്ക് അറിവും ലഭിക്കും. പുത്രനെ ആഗ്രഹിക്കുന്നവർക്ക് പുത്രഭാഗ്യമുണ്ടാവും. വന്ധ്യയായ സ്ത്രീക്ക് കുഞ്ഞ് ജനിക്കും. ദുഃഖിതനായ വ്യക്തിക്ക് ദുഃഖനിവൃത്തിയുണ്ടാവും. ഭയപ്പെടുന്നവൻ ഭയത്തെ ജയിക്കും. ശാരീരികം, പ്രകൃതിജന്യം, ആത്മീയം എന്നിങ്ങിനെയുള്ള മൂന്ന് തരത്തിലുള്ള വ്യാധികളിൽ നിന്നും മോചനം ലഭിക്കും. നമ്മുടെ പൂർവ്വപിതാക്കന്മാർ പ്രസാദിക്കും. രാമായണം വായിക്കുകയും പഠിക്കുകയും ചെയ്യുന്നതിലൂടെ ഒരുവന്റെ ജീവിതത്തിൽ ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവയെല്ലാം നേടാം. ശിവഭഗവാൻ പാർവതിക്കായി വിവരിച്ചതായ രാമകഥ വായിക്കുകയോ കേൾക്കുകയോ ചെയ്യുന്നവൻ അനുഗ്രഹീതനാകും, അവന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറുകയും ചെയ്യും.
ശ്രീ രാമ രാമ രാമ, ശ്രീ രാമ ഭദ്ര ജയ!
ശ്രീ രാമ രാമ രാമ, സീതാഭി രാമ ജയ!
ജയ് ശ്രീ സീതാ രാമചന്ദ്ര ജി കി ജയ്!
ജയ് ശ്രീ ആഞ്ജനേയ സ്വാമിജി കി ജയ്!
സദ്ഗുരു കി ജയ്!
















