മലപ്പുറം: ആരോഗ്യ മന്ത്രിയോട് ശമ്പളം ലഭിച്ചില്ലെന്ന് പരാതിപ്പെട്ട മെഡിക്കൽ കോളജ് താൽക്കാലിക ജീവനക്കാർക്കെതിരെ കേസെടുത്തതായി ആരോപണം. മഞ്ചേരി മെഡിക്കൽ കോളജിൽ വിവിധ പദ്ധതികളുടെ ഉദ്ഘാനത്തിനെത്തിയ മന്ത്രി വീണ ജോർജിനോട് രണ്ടു മാസമായി ശമ്പളം ലഭിക്കാനുണ്ടെന്ന് ജീവനക്കാർ പറഞ്ഞിരുന്നു. ജീവനക്കാർ മന്ത്രിയെ കാണാൻ ശ്രമിച്ചത് സംഘർഷ സാധ്യതയുണ്ടാക്കി എന്നാരോപിച്ചാണ് കേസെടുത്തത്. ജീവനക്കാർ മന്ത്രിയെ കാണാൻ ശ്രമിച്ചപ്പോൾ സി.പി.എം നേതാക്കൾ തടഞ്ഞത് വലിയ ബഹളത്തിനിടയാക്കിയിരുന്നു
സംഘം ചേർന്ന് ബഹളം വച്ചെന്നും സംഘർഷ സാധ്യതയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് റജിസ്റ്റർ ചെയ്തത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.കെ.കെ. അനിൽ രാജിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന കരാർ ജീവനക്കാർക്കെതിരെ മഞ്ചേരി പോലീസ് കേസെടുത്തത്.
ഗവ.മെഡിക്കൽ കോളജിൽ വിവിധ പദ്ധതികൾ ഉദ്ഘാടാനം ചെയ്യാൻ ചൊവ്വാഴ്ച മന്ത്രി എത്തിയപ്പോഴായിരുന്നു ജീവനക്കാർ മന്ത്രിയോട് നേരിട്ട് ശമ്പളം ചോദിച്ചെത്തിയത്. എച്ച്ഡിസിക്ക് കീഴിൽ ജോലി ചെയ്യുന്ന നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്റുമാർ, എക്സറെ ടെക്നീഷ്യൻമാർ, ശുചീകരണ ജീവനക്കാർ ഉൾപ്പെടെയുള്ളവരാണ് മന്ത്രിയോട് രണ്ടു മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി പറഞ്ഞത്. വേഗത്തിൽ പോകാൻ ഒരുങ്ങിയതോടെ മന്ത്രിയെ കാണണമെന്ന ആവശ്യവുമായി ജീവനക്കാർ ബഹളംവച്ചിരുന്നു.
അതേസമയം, രണ്ടുമാസമായി ശമ്പളം ലഭിച്ചില്ലെന്ന് വകുപ്പ് മന്ത്രിയോട് കരഞ്ഞ് പറഞ്ഞ ജീവനക്കാർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നതെന്ന് മഞ്ചേരി നഗരസഭ വൈസ് ചെയർമാൻ വി.പി ഫിറോസ് പറഞ്ഞു. സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ മനപ്പൂർവം പ്രശ്നം സൃഷ്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
















