ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ കിഷ്ത്വാറില്‍ മേഘ വിസ്‌ഫോടനവും മിന്നല്‍ പ്രളയവും. അമ്പതോളം പേര്‍ മരിച്ചു. ഇന്നലെ രാത്രി 7 വരെ 40 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മരണമടഞ്ഞവരില്‍ രണ്ട് ബിഎസ്എഫ് സൈനികരുമുണ്ട്. നൂറിലേറെ പേരെ കാണാതായി. മരണ സംഖ്യ ഉയര്‍ന്നേക്കാം. 1200 ലേറെ പേര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നതായി ബിജെപി എംഎല്‍എ സുനില്‍ ശര്‍മ പറഞ്ഞു. തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. അമ്പതോളം പേരെ ഇതിനകം രക്ഷിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
ജമ്മുകശ്മീര്‍ കിഷ്ത്വാറിലെ ചസോതിയില്‍ മച്ചൈല്‍ മാതാ ക്ഷേത്രത്തിനടുത്താണ് ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെ മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലുമുണ്ടായത്. നിരവധി പേര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതിനെത്തുടര്‍ന്ന് ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ ഉള്‍പ്പെടെയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. നിരവധി തീര്‍ത്ഥാടകര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സമീപ പ്രദേശത്തുള്ളവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ദുരിതബാധിത മേഖലയില്‍ മെഡിക്കല്‍ സംഘത്തെ വിന്യസിച്ചു. ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടന യാത്ര നിര്‍ത്തിവച്ചു.
മേഘ വിസ്‌ഫോടനത്തെത്തുടര്‍ന്ന് കുടുങ്ങിപ്പോയ നിരവധി പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് മരുന്നുകളും മറ്റ് അടിയന്തര മെഡിക്കല്‍ സംവിധാനങ്ങളും ഭക്ഷണവും സൈന്യത്തിന്റെ നേതൃത്വത്തില്‍ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹിമാചല്‍പ്രദേശില്‍ വിവിധയിടങ്ങളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിക്കിടന്ന നാല് പേരെ സൈന്യം രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് ശ്രീഖണ്ഡ് മഹാദേവ് പര്‍വതനിരകളിലുണ്ടായ മേഘ വിസ്ഫോടനത്തെ തുടര്‍ന്നാണ് വെള്ളപ്പൊക്കമുണ്ടായത്. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായി. വെള്ളപ്പൊക്കത്തില്‍ രണ്ട് ദേശീയപാതകള്‍ ഉള്‍പ്പെടെ 300 ലധികം റോഡുകള്‍ അടച്ചിട്ടു. സത്ലജ് നദിക്ക് കുറുകെയുള്ള പാലം വെള്ളത്തിനടിയിലായി.
















