ഡെറാഡൂണ്‍: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവര്‍ക്കെതിരേ ജാമ്യമില്ലാക്കുറ്റം ചുമത്തുന്നതടക്കം കര്‍ശന ശിക്ഷയ്‌ക്കുള്ള ബില്ലിന് ഉത്തരാഖണ്ഡ് മന്ത്രിസഭയുടെ അംഗീകാരം. മതസ്വാതന്ത്ര്യ നിയമം ഭേദഗതി ചെയ്യാനുള്ള നിയമ നിര്‍മാണത്തിനാണ് സംസ്ഥാന മന്ത്രിസഭ അംഗീകാരമേകിയത്. 2018ല്‍ ഈ നിയമം കൊണ്ടുവന്ന ശേഷം ഇതു രണ്ടാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി വരുത്തുന്നത്. പുഷ്‌കര്‍ സിങ് ധാമി മുഖ്യമന്ത്രിയായ ശേഷം 2022ലാണ് ആദ്യ ഭേദഗതി.
നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തിയാല്‍ ജാമ്യമില്ലാക്കുറ്റമാണ്. അങ്ങനെ ചെയ്യുന്നവരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യും. മതപരിവര്‍ത്തന കേസുകളുടെ വിചാരണ സെഷന്‍സ് കോടതിയിലാകും. അറസ്റ്റിലായ വ്യക്തി കുറ്റക്കാരനല്ലെന്നു തെളിഞ്ഞാലേ ജാമ്യം അനുവദിക്കൂ. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം തടവും 10 ലക്ഷം രൂപ വരെ പിഴയും. 10 വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് നിലവിലെ ശിക്ഷ. പ്രായപൂര്‍ത്തിയാകാത്തവര്‍, വനിതകള്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, എസ്‌സി/എസ്ടി വിഭാഗക്കാര്‍ തുടങ്ങിയവരെ നിര്‍ബന്ധിതമായി മതംമാറ്റുന്നവര്‍ക്കും കടുത്ത ശിക്ഷ ലഭിക്കും. അനധികൃത മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ചുരുങ്ങിയത് ഏഴു വര്‍ഷം തടവുശിക്ഷയാണ്. പരമാവധി തടവ് 14 മുതല്‍ 20 വര്‍ഷം വരെ.
കൂട്ട മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ഏഴു മുതല്‍ 14 വര്‍ഷം വരെ തടവുശിക്ഷ നല്കുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. മതപരിവര്‍ത്തനം നടത്താന്‍ വിദേശ ഫണ്ട് ലഭിക്കുന്നവര്‍ക്ക് ഏഴു മുതല്‍ 14 വര്‍ഷം വരെയാണ് തടവുശിക്ഷ. മതപരിവര്‍ത്തനം ലക്ഷ്യമിട്ടു വിവാഹം കഴിക്കുന്നവര്‍ക്ക് 20 വര്‍ഷം കഠിന തടവും ലഭിക്കും. വിവാഹ സമയത്ത് മതം മറച്ചുവച്ചാല്‍ മൂന്നു മുതല്‍ 10 വര്‍ഷം വരെ തടവും ലഭിക്കും. പാരിതോഷികവും പണവും തൊഴിലും സൗജന്യ വിദ്യാഭ്യാസവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം നടത്തുന്നതും കുറ്റകരമാണ്. ഇത്തരത്തില്‍ ലഭിച്ച വസ്തുക്കളും ആസ്തികളും കണ്ടുകെട്ടാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് ബില്ലില്‍ അധികാരം നല്കുന്നുണ്ട്.
















