കണ്ണൂര്‍: ചതുര്‍ഭാഷാ നിഘണ്ടുവിന്റെ രചയിതാവ് ഞാറ്റ്യേല ശ്രീധരന്‍ അന്തരിച്ചു. 87 വയസായിരുന്നു. ബുധനാഴ്ച അര്‍ധരാത്രിയോടെ തലശ്ശേരി സഹകരണ ആസ്പത്രിയിലായിരുന്നു അന്ത്യം. സ്വപ്രയത്നത്തിലൂടെ മലയാളം, തമിഴ്, തെലുങ്ക്, കന്നട ചതുർഭാഷാ നിഘണ്ടു തയ്യാറാക്കിയ പ്രതിഭയാണ് വിട പറഞ്ഞത്.
സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടുമുതൽ വൈകിട്ട് നാലുവരെ കോടിയേരി ഓണിയൻ ഹൈസ്കൂളിന് സമീപത്തെ മകന്റെ വീട്ടിൽ പൊതുദർശനത്തിന് ശേഷം കണ്ടിക്കൽ ശ്മശാനത്തിൽ നടക്കും.
വയലളത്ത് തട്ടാരിയിൽ ചാത്തന്റെയും ഞാറ്റ്യേല ദേവിയുടെയും മകനാണ്. ഭാര്യ: ഈക്കലട്ടേരി യശോദ. മക്കൾ: ശ്രീ വത്സൻ, ശ്രീധന്യൻ (എക്സിക്യുട്ടീവ് ഡയറക്ടർ ഐഐ എച്ച്ടി, കണ്ണൂർ), ശ്രീജ, ശ്രീ ദയൻ (എസ്‌ഡി ഇൻഡസ്ട്രീസ്, കണ്ണൂർ). മരുമക്കൾ: ഷീജ, സ്മിത, സതീശൻ, ധന്യ.
നാലാംക്ലാസ് വരെ മാത്രം പഠിച്ച ശ്രീധരൻ പിന്നിട് ബീഡിത്തൊഴിലാളിയായിരിക്കെ സ്വയം പഠിച്ച് ഇഎസ്എൽസി നേടി. അദ്ദേഹം തയ്യാറാക്കിയ മലയാളം-തമിഴ് നിഘണ്ടു 2012-ൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു. 82- മത്തെ വയസില്‍ 2020-ൽ പ്രസിദ്ധീകരിച്ച മലയാളം, കന്നഡ, തമിഴ്, തെലുഗു ചതുർഭാഷാ നിഘണ്ടു ഏറെ ശ്രദ്ധേയമായി.
1966ലെ ഭക്ഷ്യസമരം, 1970ലെ ട്രാൻസ്‌പോർട്ട് സമരം, 1973–-ലെ എൻജിഒ പണിമുടക്കം എന്നിവയിൽ പങ്കെടുത്ത് മൂന്നുതവണ ജയിൽവാസവും അനുഭവിച്ചു. ‘ഓർമ്മകളുടെ തിറയാട്ടം ’ആത്മകഥയും രചിച്ചിട്ടുണ്ട്. 1970-ൽ ജലസേചന വകുപ്പിൽ പ്യൂണായി ജോലിയിൽ പ്രവേശിച്ചു. 1994-ൽ ബ്ലൂപ്രിന്റ്റ് തസ്തികയിൽ നിന്ന് വിരമിച്ചു.
ഞാറ്റ്യേല ശ്രീധരന്റെ ജീവിത പ്രമേയമാക്കിയ ‘ഡ്രീമിങ് ഓഫ് വേഡ്‌സ്’ (വാക്കുകളെ സ്വപ്‌നം കാണുമ്പോൾ) എന്ന മലയാള ഡോക്യുമെന്ററി ചിത്രത്തിന് 2021ലെ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.
ശ്രീധരന്റെ ചതുർ ദ്രാവിഡഭാഷാ നിഘണ്ടുവിന്റെ ഓൺലൈൻ പതിപ്പാണ് ‘സമം’. ഒരു ലക്ഷത്തിലേറെ വാക്കുകളുണ്ടതിൽ. മലയാളത്തിനുപുറമേ തമിഴ്, കന്നട, തെലുങ്ക് ലിപികളിലുള്ള ഉള്ളടക്കവും വാക്കുകളുടെ റോമനൈസ് (ട്രാൻസ്ലിറ്ററേഷൻ) ചെയ്ത രൂപവും അതിൽ ലഭ്യമാണ്. തെക്കേ ഇന്ത്യൻ ഭാഷകളിലെ വാക്കുകൾ ശേഖരിച്ച് വിവിധ ഭാഷകളിലുള്ള അർത്ഥങ്ങൾ ഒരുമിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്ന ആദ്യ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൊന്നാണ് ‘സമം’. മണ്ണാർക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷനാണ്, സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് പ്രവർത്തകരുടെ സാങ്കേതികസഹായത്തോടെ ‘സമം’ ഓൺലൈൻ നിഘണ്ടു തയ്യാറാക്കിയത്.
2024 എപ്രിൽ മാസത്തിൽ ബെംഗളൂരുവിൽ വച്ചാണ് ‘സമം’. ദ്രാവിഡ ചതുർഭാഷ നിഘണ്ടു പോർട്ടൽ ഉദ്ഘാടനം ചെയ്തത്.
















