തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
‘കേര’ പദ്ധതിക്ക് ലോകബാങ്ക് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അതീവരഹസ്യ സ്വഭാവത്തിലുള്ള കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങളില്‍ വരാന്‍ ഇടയായ സാഹചര്യത്തെ പറ്റി സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതീവ രഹസ്യ സ്വഭാവത്തിലുള്ള ഇത്തരം കത്തുകള്‍ ചോരുന്നതും അത് മാധ്യമങ്ങളില്‍ അച്ചടിച്ച് വരുന്നതും ഒരു ധനകാര്യ സ്ഥാപനത്തിന്റെ മുന്നില്‍ സര്‍ക്കാരിന്റെ വിശ്വാസ്യത ചോര്‍ച്ചക്ക് കാരണമാവും. അത്തരം ഒരു വീഴ്ച എങ്ങനെ ഉണ്ടായി എന്ന് മനസിലാക്കുന്നത് സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമാണ്. ഇതിനെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായ ഒന്നായി ചിത്രീകരിക്കുന്നത് വ്യാജ വാര്‍ത്താ പ്രചരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെറ്റായ രീതിയില്‍ ഒരു വാര്‍ത്ത വന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കുന്നതിനേയും ഉത്തരവാദികളെ കണ്ടെത്താന്‍ ശ്രമിക്കുന്നതിനെയും മാധ്യമവിരുദ്ധ നീക്കമായി വ്യാഖ്യാനിക്കേണ്ടതില്ല. നിയമപരവും ചട്ടപ്രകാരവുമുള്ള നടപടികള്‍ ആണ് സ്വീകരിച്ചിട്ടുള്ളത്.
ഈ വസ്തുതാന്വേഷണത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി തെളിവ് എടുക്കുമെന്ന പ്രതീതി സൃഷ്ടിക്കുന്നത് ശരിയല്ല. മാധ്യമങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ സുവ്യക്തമായ സമീപനം.
കേരളത്തെ സമീകരിക്കാന്‍ ഉള്ള ശ്രമമാണ് ദൗര്‍ഭാഗ്യവശാല്‍ ഇവിടെ ഉണ്ടായിട്ടുള്ളത്. ഇതിനെ ശക്തമായി അപലപിക്കുന്നു. കേരളത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഒരു നീക്കവും അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതായും മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
















