ന്യൂഡൽഹി : ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുൻപ് പോലും കോൺഗ്രസ് നേതാവ് സോണിയഗാന്ധി ഇന്ത്യയിൽ വോട്ട് ചെയ്തതായി റിപ്പോർട്ട് . ബിജെപി സോഷ്യൽ മീഡിയ മേധാവി അമിത് മാളവ്യയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്. ഇന്ത്യൻ പൗരത്വമില്ലാത്തപ്പോൾ പോലും സോണിയ രണ്ടുതവണ വോട്ടർ പട്ടികയിൽ ഇടം നേടിയതായി അമിത് മാളവ്യ പറഞ്ഞു. രാഹുൽ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെയാണ് സോണിയഗാന്ധി തന്നെ കുടുങ്ങിയത്.
“ഇന്ത്യൻ വോട്ടർ പട്ടികയിൽ സോണിയ ഗാന്ധിയുടെ പേര് തിരഞ്ഞെടുപ്പ് നിയമത്തിന്റെ വ്യക്തമായ ലംഘനങ്ങൾ നിറഞ്ഞതാണ്. യോഗ്യതയില്ലാത്തതും നിയമവിരുദ്ധവുമായ വോട്ടർമാരെ കണ്ടെത്തുന്നതിൽ രാഹുൽ ഗാന്ധിയുടെ താൽപ്പര്യവും സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) നോടുള്ള അദ്ദേഹത്തിന്റെ എതിർപ്പും മൂലം ഇതും വ്യക്തമായി . ഇന്ത്യൻ പൗരയാകുന്നതിന് മൂന്ന് വർഷം മുമ്പും ഇറ്റാലിയൻ പൗരത്വം നിലനിർത്തിയിട്ടും 1980 ൽ സോണിയയുടെ പേര് ആദ്യമായി വോട്ടർ പട്ടികയിൽ വന്നു,” അമിത് മാളവ്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.
അക്കാലത്ത് ഗാന്ധി കുടുംബം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക വസതിയായ സഫ്ദർജംഗ് റോഡിലെ 1-ൽ താമസിച്ചിരുന്നുവെന്നും ആ വിലാസത്തിൽ രജിസ്റ്റർ ചെയ്ത വോട്ടർമാർ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി, മനേക ഗാന്ധി എന്നിവരാണെന്നും അദ്ദേഹം പറഞ്ഞു.
1980-ൽ, ന്യൂഡൽഹി പാർലമെന്ററി മണ്ഡലത്തിലെ വോട്ടർ പട്ടിക പരിഷ്കരിച്ചു. ഈ പരിഷ്കരണ വേളയിൽ, സോണിയ ഗാന്ധിയുടെ പേര് പോളിംഗ് സ്റ്റേഷൻ 145-ൽ സീരിയൽ നമ്പർ 388-ൽ ചേർത്തു. വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യുന്നതിന് ഇന്ത്യൻ പൗരനായിരിക്കണമെന്ന നിയമത്തിന്റെ വ്യക്തമായ ലംഘനമായിരുന്നു ഇത്. 1982-ൽ ഒരു പ്രതിഷേധത്തെത്തുടർന്ന്, അവരുടെ പേര് പട്ടികയിൽ നിന്ന് നീക്കം ചെയ്തു – 1983-ൽ മാത്രമാണ് വീണ്ടും ചേർത്തത്,” അമിത് മാളവ്യ എക്സിൽ പറഞ്ഞു.
ആ വർഷത്തെ വോട്ടർ പട്ടികയുടെ പുതിയ പരിഷ്കരണത്തിൽ, പോളിംഗ് സ്റ്റേഷൻ 140-ൽ സീരിയൽ നമ്പർ 236-ൽ സോണിയ ഗാന്ധി പട്ടികപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
“രജിസ്ട്രേഷനുള്ള യോഗ്യതാ തീയതി 1983 ജനുവരി 1 ആയിരുന്നു – എന്നിട്ടും അവർക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത് 1983 ഏപ്രിൽ 30-ന് മാത്രമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അടിസ്ഥാന പൗരത്വമില്ലാതെ സോണിയ ഗാന്ധിയുടെ പേര് രണ്ടുതവണ വോട്ടർ പട്ടികയിൽ ഇടം നേടി . ആദ്യം ഒരു ഇറ്റാലിയൻ പൗരയായി “1980 ലും പിന്നീട് 1983 ലും, നിയമപരമായി ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ്. രാജീവ് ഗാന്ധിയെ വിവാഹം കഴിച്ച അവർ ഇന്ത്യൻ പൗരത്വം സ്വീകരിക്കാൻ 15 വർഷത്തമെടുത്തത് എന്തിനാണ് എന്ന് ഞങ്ങൾ ചോദിക്കുന്നില്ല,” എന്നും അമിത് മാളവ്യ പറഞ്ഞു.
















