കൊല്ലം: കൊട്ടാരക്കര ഗവ. ആശുപത്രിയിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട ഡോ. വന്ദനാദാസ് കേസിലെ സാക്ഷിവിസ്താരം കൊല്ലം അഡി. സെഷൻസ് കോടതിയിൽ ആരംഭിച്ചു. രണ്ടാം സാക്ഷിയും പ്രതിയുടെ സമീപവാസിയുമായ ബിനുവിന്റെ വിസ്താരം പൂർത്തിയായി.
ജഡ്ജി പി.എൻ.വിനോദ് ആണ് വാദം കേൾക്കുന്നത്. പ്രതിയായ കുടവട്ടൂർ സ്വദേശിയായ സന്ദീപിനെ പൂയപ്പള്ളി പോലീസ് കൊട്ടാരക്കര ഗവ. ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ താനും ഒപ്പമുണ്ടായിരുന്നു. നിരീക്ഷണ കാമറ ദൃശ്യങ്ങളും സാക്ഷി തിരിച്ചറിഞ്ഞു. മൂന്നാം സാക്ഷി ഹോം ഗാർഡ് അലക്സ് കുട്ടിയുടെ വിസ്താരം ഇന്ന് നടക്കുന്നുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ്.ജി പടിക്കൽ ആണ് ഹാജരാകുന്നത്.
2023 മേയ് 10ന് നടന്ന കൊലപാതകത്തെ സംബന്ധിച്ച് പോലീസിന് ആദ്യ മൊഴി നൽകിയത് ഡോ. മുഹമ്മദ് ഷിബിനാണ്. ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സന്ദീപ്, കൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ, ആംബുലൻസ് ഡ്രൈവർ, രണ്ട് സമീപവാസികൾ എന്നിവരെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തുവെന്നതാണ് കേസ്.
















