ന്യൂദൽഹി: പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീറിനെതിരെ എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. അസിം മുനീറിനെ തെരുവ് മനുഷ്യനെന്ന് പോലും ഒവൈസി വിളിച്ചു.
പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീറിന്റെ വാക്കുകളും അയാൾ ഇന്ത്യയ്‌ക്ക് നൽകുന്ന ആണവ ഭീഷണികളും അപലപനീയമാണെന്ന് ഒവൈസി പറഞ്ഞു. ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിയായ അമേരിക്കയിൽ നിന്നാണ് ഇത് സംഭവിക്കുന്നത് എന്നത് നിർഭാഗ്യകരമാണെന്നും ഉവൈസി വ്യക്തമാക്കി. ഇതിനു പുറമെ പാകിസ്ഥാൻ സൈന്യത്തിൽ നിന്നുമുള്ള നിരന്തരമായ ഭീഷണി കണക്കിലെടുക്കുമ്പോൾ നമുക്ക് തയ്യാറാകാൻ കഴിയുന്ന തരത്തിൽ നമ്മുടെ പ്രതിരോധ ബജറ്റ് വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും ഉവൈസി പറഞ്ഞു.
പാകിസ്ഥാൻ ഒരു ആണവായുധ രാഷ്‌ട്രമാണെന്ന് പറഞ്ഞുകൊണ്ട് അസിം മുനീർ ഇന്ത്യയ്‌ക്കെതിരെ ആണവ ആക്രമണ ഭീഷണി മുഴക്കിയത്. യുഎസിലെ ഫ്ലോറിഡയിലെ ടാമ്പയിൽ നടന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് (CENTCOM) കമാൻഡർ ജനറൽ മൈക്കൽ കുരില്ലയുടെ വിരമിക്കൽ ചടങ്ങിലാണ് മുനീർ ഭീഷണി സന്ദേശം മുഴക്കിയത്. സിന്ധു നദിയിൽ ഇന്ത്യ ഒരു അണക്കെട്ട് പണിയാൻ ഞങ്ങൾ അനുവദിക്കില്ല.
ഇന്ത്യ ഒരു അണക്കെട്ട് പണിയുന്നതുവരെ ഞങ്ങൾ കാത്തിരിക്കുമെന്നും അങ്ങനെ ചെയ്യുമ്പോൾ, 10 മിസൈലുകൾ ഉപയോഗിച്ച് ഞങ്ങൾ അത് നശിപ്പിക്കുമെന്നും മുനീർ പറഞ്ഞു. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തല്ല. ഞങ്ങൾക്ക് മിസൈലുകളുടെ കുറവില്ലെന്നുമാണ് മുനീർ തുറന്നടിച്ചത്.
















