തിരുവനന്തപുരം: അവയവമാറ്റത്തിലൂടെ ജീവന്‍ നില നിര്‍ത്താന്‍ പ്രതീക്ഷയോടെ കേരളത്തില്‍ കാത്തിരിക്കുന്ന രോഗികള്‍ 2801. വൃക്ക 2163, കരള്‍ 504, ഹൃദയം 84, പാന്‍ക്രിയാസ് 10, ചെറുകുടല്‍ 3, ശ്വാസകോശം 1, മള്‍ട്ടി ഓര്‍ഗന്‍ 30, കൈ 6 എന്നിങ്ങനെയാണ് നിലവില്‍ അവയവം പ്രതീക്ഷിച്ചിരിക്കുന്നവരുടെ കണക്ക്. 2012-15 കാലഘട്ടത്തില്‍ പ്രതിവര്‍ഷം ശരാശരി അവയവമാറ്റ ശസ്ത്രക്രിയകള്‍ 120 ആയിരുന്നെങ്കില്‍ 2016-25 കാലത്ത് ഇത് 64 ആയി ചുരുങ്ങി.
അവയവ ലഭ്യതയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലായതിനാല്‍ ചികിത്സ ഫലപ്രാപ്തിയിലെത്താതെ ജീവിതത്തോട് വിടപറയേണ്ടിവരുന്നവരുടെ എണ്ണം വളരെ വലുതാണ്. അവയവ ലഭ്യതയ്‌ക്ക് കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ-സോട്ടോ) യില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരില്‍ ഓരോ വര്‍ഷവും എത്രപേര്‍ മരണത്തിന് കീഴടങ്ങുന്നു എന്ന കാര്യത്തില്‍ അധികൃതര്‍ക്കും നിശ്ചയമില്ല. ഇതുമായി ബന്ധപ്പെട്ട യാതൊരു കണക്കും സര്‍ക്കാരിന്റെ പക്കലില്ല. അപൂര്‍വമായി കിട്ടുന്ന അവയവങ്ങളാകട്ടെ മുന്‍ഗണനാക്രമം നിശ്ചയിച്ച് നല്‍കുന്നതിലും ബുദ്ധിമുട്ടുകളേറെ. 84 പേര്‍ ഹൃദയം കാത്തിരിക്കുമ്പോള്‍ ഒന്നോ രണ്ടോ ഹൃദയം ലഭ്യമായാല്‍ അതാര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികൃതര്‍ക്ക് ഒരുപാട് ചിന്തിക്കേണ്ട അവസ്ഥ.
അയവദാനത്തിലുണ്ടായ കുറവ് മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയകള്‍ കുറയാനിടയായി. 2012 മുതല്‍ 2025 വരെ 389 മസ്തിഷ്‌കമരണ അവയവദാതാക്കളില്‍ നിന്ന് 1120 അവയവങ്ങള്‍ മാറ്റിവച്ചു. 2012-2016 കാലഘട്ടത്തില്‍ 481 ശസ്ത്രക്രിയകള്‍ നടന്ന സ്ഥാനത്ത് 2016-25 കാലഘട്ടത്തില്‍ നടന്നത് 639 മാത്രമാണ്.
മരണാനന്തരം അവയവദാനം ചെയ്യാന്‍ ഡോക്ടര്‍മാര്‍ പോലും മടിച്ചുനില്‍ക്കുന്ന സാഹചര്യമാണ് കേരളത്തില്‍. പ്രതിവര്‍ഷം ആയിരക്കണക്കിന് ഡോക്ടര്‍മാരും മറ്റ് മെഡിക്കല്‍, പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളും പഠിച്ചിറങ്ങിയിട്ടും അവയവദാനത്തിന് സമ്മതപത്രം നല്‍കിയത് വിരലിലെണ്ണാവുന്നവര്‍ മാത്രം. അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് സൗകര്യവും ലൈസന്‍സും ഉള്ള 47 ആശുപത്രികള്‍ കേരളത്തിലുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അവയവദാനം നടത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണിവിടെയുള്ളത്.
അവയവദാനം രണ്ടുവിധം
ജീവിച്ചിരിക്കവെ നടത്തുന്നതും മരിച്ചശേഷം നടത്തുന്നതുമായി രണ്ടുവിധത്തിലാണ് അവയവദാനം നടപ്പാക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ ബന്ധുക്കള്‍ക്കുവേണ്ടിയോ ബന്ധുവേതരമായോ അയവദാനം നടത്താം. ബന്ധുക്കള്‍ക്കുവേണ്ടിയാണെങ്കില്‍ അടുത്ത ബന്ധുക്കളുടെ സമ്മതപത്രവും രോഗിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളും ഹാജരാക്കിയാല്‍ മതിയാകും. ഇതിന് ആശുപത്രി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയുടെ അംഗീകാരം മാത്രമേ ആവശ്യമുള്ളു.
ബന്ധുവേതര അയവദാനത്തില്‍ വാണിജ്യപരമായ ഇടപാടുകള്‍ ഒന്നുമില്ലെന്ന് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ദാതാവും സ്വകര്‍ത്താവും സമര്‍പ്പിക്കണം. ജില്ലാതലത്തില്‍ രൂപീകരിച്ചുള്ള ഓതറൈസേഷന്‍ കമ്മിറ്റിയാണ് അവയവമാറ്റത്തിന് അനുമതി നല്‍കേണ്ടത്. ഇതിലുള്ള ആക്ഷേപത്തില്‍ അപ്പീല്‍ സമര്‍പ്പിക്കേണ്ടത് സംസ്ഥാനതല ടെക്‌നിക്കല്‍ കമ്മിറ്റിക്കാണ്. അവയവദാനത്തില്‍ നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ 5 മുതല്‍ 10 വര്‍ഷംവരെ തടവും 20 ലക്ഷം മുതല്‍ ഒരുകോടി വരെ പിഴയും ശിക്ഷ ലഭിക്കും.
ബന്ധുക്കള്‍ ഇവരാണ്
അച്ഛന്‍, അമ്മ, മകന്‍, മകള്‍, ഭര്‍ത്താവ്, ഭാര്യ, മുത്തച്ഛന്‍, മുത്തശ്ശി എന്നിവര്‍ക്കിടയിലുള്ളതാണ് ബന്ധുക്കള്‍ തമ്മിലുള്ള അവയവദാനമായി കണക്കാക്കുന്നത്. മറ്റുള്ളതെല്ലാം ബന്ധുവേതര അവയവദാനമാണ്.
അവയവം ലഭിക്കാന്‍ രജിസ്‌ട്രേഷന്‍
അവയവ മാറ്റ ശസ്ത്രക്രിയ നടത്താന്‍ ആഗ്രഹിക്കുന്ന ആശുപത്രി അല്ലെങ്കില്‍ നിലവില്‍ ചികിത്സ നടത്തുന്ന ആശുപത്രി എന്നിവ വഴി അവയവത്തിനായി രജിസ്റ്റര്‍ ചെയ്യാം. അവയവമാറ്റത്തിന് ലൈസന്‍സ് ഉള്ള ആശുപത്രികളുടെ പട്ടിക കെ- സോട്ടോ വെബ്‌സൈറ്റിലുണ്ട്. രോഗികള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാനാകില്ല. ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് കോഓര്‍ഡിനേറ്റര്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മുന്‍ഗണനാ പട്ടിക മാറാതെ തന്നെ ആശുപത്രി മാറാനും കഴിയും. അതിനായി നിലവില്‍ ചികിത്സ തേടിയ ആശുപത്രിയില്‍ അപേക്ഷ നല്‍കിയാല്‍ മതി.
കെ സോട്ടോ
അവയവദാനത്തിനു മാനദണ്ഡം നിശ്ചയിക്കാന്‍ 1994 ല്‍ കേന്ദ്രസര്‍ക്കാര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ടിഷ്യൂ ആക്ട് പാസാക്കി. 2014 ല്‍ നിയമം ഭേഗഗതി ചെയ്തു. ഇതനുസരിച്ച് അവയവ വാണിജ്യവത്കരണം കുറ്റകരമാക്കി. മസ്തിഷ്‌ക മരണം നിയമവിധേയമാക്കി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (നോട്ടോ)യുട ഭാഗമായി സംസ്ഥാനത്ത് 2021 ല്‍ രൂപീകരിച്ച കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷ (കെ സോട്ടോ) നാണ് സംസ്ഥാനത്തെ അവയവദാന പ്രവര്‍ത്തനങ്ങളുടെ ഏകോപനവും നിയന്ത്രണവും നിര്‍വഹിക്കുന്നത്. ഫോണ്‍: 91471 2528658, 2962748.
















