ഇൻഡോർ : മധ്യപ്രദേശിൽ വർദ്ധിച്ചുവരുന്ന ലവ് ജിഹാദ് കേസുകളെ തുടർന്ന് കൂടുതൽ അവബോധ പരിപാടികളുമായി സർക്കാർ രംഗത്ത്. രക്ഷാബന്ധൻ ദിനത്തിൽ ഭോപ്പാലിൽ ലവ് ജിഹാദിനെതിരെ സർക്കാർ ഒരു വലിയ പൊതുജന അവബോധ കാമ്പയിൻ സംഘടിപ്പിച്ചു. ഈ കാമ്പയിനിൽ സ്ത്രീകൾ രാഖി കെട്ടുന്നതിനൊപ്പം ലവ് ജിഹാദിനെതിരെ പോരാടുമെന്ന് പ്രതിജ്ഞയെടുക്കുകയും അത് കൈകാര്യം ചെയ്യുന്നതിനുള്ള ഫോമുകൾ പൂരിപ്പിക്കുകയും ചെയ്തു.
രക്ഷാബന്ധൻ ദിനത്തിൽ മധ്യപ്രദേശ് കായിക, സഹകരണ മന്ത്രി വിശ്വാസ് കൈലാഷ് സാരംഗ്, രാഖി കെട്ടുന്നതിനൊപ്പം ലവ് ജിഹാദ് ഒഴിവാക്കാൻ ഹിന്ദു സഹോദരിമാരോട് പറയുകയും പ്രതിജ്ഞയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മധ്യപ്രദേശിൽ മതസ്വാതന്ത്ര്യ നിയമം നടപ്പിലാക്കിയിട്ട് നാല് വർഷങ്ങൾ പിന്നിട്ടിട്ടും സംസ്ഥാനത്ത് ലവ് ജിഹാദ് കേസുകൾ അവസാനിക്കുന്നില്ലെന്നാണ് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത്. അതുകൊണ്ടാണ് സംസ്ഥാന കായിക മന്ത്രി വിശ്വാസ് സാരംഗ് രക്ഷാബന്ധനത്തിൽ ഒരു പ്രത്യേക മുൻകൈയെടുത്തത്.
ലവ് ജിഹാദ് നടത്തുന്നവർക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് സ്ത്രീകളെക്കൊണ്ട് മന്ത്രി പ്രതിജ്ഞയെടുപ്പിച്ചു. ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ ലവ് ജിഹാദിൽ കുടുങ്ങിയ ഹിന്ദു പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം അവരെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചു. ഹിന്ദു പെൺകുട്ടികൾ ലവ് ജിഹാദികളുടെ ദൂഷിത വലയത്തിൽ വീഴാതിരിക്കാൻ ഹൈന്ദവ സംഘടനകൾ വീടുവീടാന്തരം കയറി അവബോധം പ്രചരിപ്പിക്കും. ലവ് ജിഹാദ് കേസുകൾ എത്രത്തോളം അപകടകരമാണെന്നും ഹിന്ദു സ്ത്രീകൾ അവരുടെ പെൺകുട്ടികളെ രക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
അതേ സമയം ഇതുവരെ ലവ് ജിഹാദ് കേസുകളായി ബന്ധപ്പെട്ട് 283 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിൽ 74 കേസുകൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ബന്ധപ്പെട്ടതാണെന്നും മുഖ്യമന്ത്രി മോഹൻ യാദവ് നേരത്തെ സൂചിപ്പിച്ചിരുന്നു. ലവ് ജിഹാദ് കേസുകളിൽ രണ്ടാം സ്ഥാനത്താണ് ഭോപ്പാൽ. മതത്തിന്റെ അടിസ്ഥാനത്തിൽ ഐഡന്റിറ്റി മറച്ചുവെച്ചുള്ള ലൈംഗിക ചൂഷണ കേസുകളിൽ ഭൂരിഭാഗവും നഗരപ്രദേശങ്ങളിലാണ്. 283 കേസുകളിൽ 58 എണ്ണം ഇൻഡോറിലും 33 എണ്ണം ഭോപ്പാലിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
















