ലക്ഷ്മണനും സുഗ്രീവനും വാനരസേനയും ചേർന്ന് നികുംഭിലയിൽ രാക്ഷസന്മാരെ ആക്രമിച്ചു, അവിടെ ഇന്ദ്രജിത് യജ്ഞം നടത്തുകയായിരുന്നു. വാനരന്മാർ യജ്ഞത്തിന്റെ ആചാരങ്ങൾക്ക് ഭംഗം വരുത്തി അതിന്റെ പുരോഗതിയെ തടസ്സപ്പെടുത്തിയിട്ട് ഇന്ദ്രജിതിനെ യുദ്ധത്തിനായി വെല്ലുവിളിച്ചു. യജ്ഞം പൂർത്തിയാകുന്നതിന് മുമ്പ് ഇന്ദ്രജിത്തിനെ ആക്രമിക്കണമെന്ന് വിഭീഷണൻ ലക്ഷ്മണനെ ഓർമിപ്പിച്ച് അതിനായി പ്രോത്സാഹിപ്പിച്ചു.
യജ്ഞം കഴിഞ്ഞാൽ അവന്റെ ശക്തി അജയ്യമാവും. പോരിൽ രാമന്റെ ഭാഗം ചേർന്നതിൽ ഇന്ദ്രജിത് വിഭീഷണനെ പരിഹസിച്ചുപറഞ്ഞു. വിഭീഷണൻ തന്റെ തീരുമാനം ന്യായീകരിച്ച് രാവണയെയും ഇന്ദ്രജിത്തിനെയും രാക്ഷസകുലത്തിന്റെ നാശത്തിന് അവർ മാത്രമാണു കാരണക്കാരെന്ന് കുറ്റപ്പെടുത്തി. മൂന്ന് ദിവസത്തെ ഘോരയുദ്ധത്തിൽ, ഹനുമാന്റെയും സുഗ്രീവന്റെയും സഹായത്തോടെ ലക്ഷ്മണൻ ഇന്ദ്രാസ്ത്രം ഉപയോഗിച്ച് ഇന്ദ്രജിത്തിനെ കൊന്നു. എതിരാളിയെ വധിച്ചശേഷം ഇന്ദ്രാസ്ത്രം കടലിൽ ചെന്നു സ്വയം ശുദ്ധീകരിച്ച് ലക്ഷ്മണന്റെ ആവനാഴിയിലേക്ക് തിരിച്ചെത്തി. ദേവന്മാർ ഈ വിജയം ആഘോഷിച്ചു. ലക്ഷ്മണൻ രാമനെ രണത്തിൽ തനിക്കുണ്ടായ വിജയം അറിയിച്ച്, ഇന്ദ്രജിത്തിന്റെ മരണം രാവണന്റെ ശക്തിയെ വലിയ തോതിൽ ദുർബലപ്പെടുത്തിയതായി പറഞ്ഞു.
രാവണന്റെ വിലാപം
ഇന്ദ്രജിത്തിന്റെ മരണവാർത്തയറിഞ്ഞ രാവണൻ അബോധാവസ്ഥയിലായി. ദീനമായി കരഞ്ഞ് തന്റെ കർമ്മദോഷം കൊണ്ട് സീതയെ വെട്ടിക്കൊല്ലാൻ വാളെടുത്തു സമീപിക്കുമ്പോൾ രാവണന്റെ ഉപദേഷ്ടാവ് സുപാർശ്വൻ രംഗത്ത് എത്തി, രാവണന്റെ ഉന്നതവംശപ്രതാപത്തെപ്പറ്റിയും അനന്യമായ ശിവഭക്തിയെപ്പറ്റിയും ഓർമ്മിപ്പിച്ച് സ്ത്രീവധം നടത്തി പാപം വർദ്ധിപ്പിക്കുന്നതിന് പകരം നേരേ പോയി രാമനെ എതിരിടാൻ ആവശ്യപ്പെട്ടു. അതുകേട്ട് ക്രോധമടങ്ങിയ രാവണൻ നേരിട്ട് യുദ്ധത്തിന് തയ്യാറായി, എന്നാൽ പെട്ടെന്ന് തന്നെ രാമന്റെ അമ്പുകൾ കൊണ്ട് ദേഹമാകെ പരിക്കേറ്റ്, പരാജയഭീതനായി കൊട്ടാരത്തിലേക്ക് മടങ്ങി.
രാവണയജ്ഞവിഘ്നം
രാവണൻ തന്റെ ഗുരു ഋഷി ശുക്രനെ സമീപിച്ച്, അദൃശ്യരായ യോദ്ധാക്കളെ യുദ്ധത്തിന് വിളിക്കാൻ വേണ്ടിയുള്ള രഹസ്യമായ ഒരു അഗ്നിയജ്ഞം നടത്താനുള്ള ഉപദേശം തേടി. രാവണൻ ഒരു ഗുഹയിൽക്കയറി ആഭിചാരക്രിയ ആരംഭിച്ച്, ലങ്കയുടെ വാതിലുകൾ അടച്ചു. വിഭീഷണൻ ഗുഹയിൽ നിന്നുള്ള പുക കണ്ട് യജ്ഞം നടക്കുന്ന കാര്യം രാമനെ അറിയിച്ചു. വിഭീഷണന്റെ ഭാര്യ സരമയുടെ നിർദ്ദേശപ്രകാരം വാനരന്മാർ ഹനുമാന്റെയും അംഗദന്റെയും നേതൃത്വത്തിൽ ആ ഗുഹയിൽ കയറി, യജ്ഞം തടസ്സപ്പെടുത്തി, രാവണനെ ആക്രമിച്ച്, അവന്റെ ഭാര്യ മന്ദോദരിയെപ്പോലും ഉപദ്രവിച്ച് രാവണന്റെ ഏകാഗ്രമായ ധ്യാനം മുടക്കി യജ്ഞവിഘ്നം നടത്തി. രാവണന്റെ ആചാരം പൂർത്തിയാക്കാൻ സമ്മതിക്കാതെ വാനരന്മാർ അവന്റെ ദുർബലത ഉറപ്പാക്കിയിട്ട് അക്കാര്യം രാമനെ അറിയിച്ചു.
രാവണനും മണ്ഡോദരിയും
രാവണൻ തന്റെ ഭാര്യയായ മണ്ഡോദരിയെ ആശ്വസിപ്പിച്ച്, അവരുടെ ദുഃഖം അജ്ഞാനവും ആസക്തിയും കൊണ്ടാണെന്ന് വിശദീകരിച്ചു. “ജനിച്ചാൽ മരണം അനിവാര്യമാണ്. എല്ലാം ദൈവാധീനമാണ്. വീധിവിഹിതം എല്ലാവരും അനുഭവിക്കുകതന്നെ വേണം.” രാമനോട് യുദ്ധം ചെയ്ത് പരാജയപ്പെട്ടാൽ, രാമന്റെ അമ്പുകളാൽ മോക്ഷം നേടാനാണ് യോഗമെങ്കിൽ മണ്ഡോദരിയോട് സീതയെ കൊല്ലാനും പിന്നെ തന്റെ സംസ്കാരാഗ്നിയിൽ ചാടി മോക്ഷം തേടണമെന്നും നിർദ്ദേശിച്ചു. രാമനെ മഹാവിഷ്ണുവിന്റെ അവതാരമായി തിരിച്ചറിഞ്ഞ മണ്ഡോദരി, ഇപ്പോഴെങ്കിലും രാവണനോട് സീതയെ തിരികെ നൽകി, രാജ്യം വിഭീഷണന് വിട്ട്കൊടുത്തു മോചനം നേടുവാൻ ആവശ്യപ്പെട്ടു. രാവണൻ അവളുടെ ഉപദേശം നിരസിച്ച്, യുദ്ധം ചെയ്ത് വിജയം നേടുകയോ അല്ലെങ്കിൽ രാമബാണമേറ്റ് വൈകുണ്ഠത്തിലേക്ക് പോവുകയോ ചെയ്യുന്നതാണ് തനിക്ക് അഭിമാനകാരം എന്ന് നിശ്ചയിച്ചു.
















