അധികാരം ഒരുവനെ എങ്ങനെയൊക്കെ മാറ്റിമറിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് രാമായണത്തിലെ സുഗ്രീവന്‍. കിഷ്‌കിന്ധാകാണ്ഡത്തില്‍, ഇക്കാര്യം ഭംഗിയായി വര്‍ണ്ണിച്ചിരിക്കുന്നു.
സുഗ്രീവന്‍ ജ്യേഷ്ഠനായ ബാലിയെ ഭയന്ന് ഹനുമാന്‍, ജാംബവാന്‍, ജ്യോതിര്‍മുഖന്‍, വേഗദര്‍ശി എന്നീ മന്ത്രിമാരോടൊപ്പം ബാലികേറാമലയായ ഋഷ്യമൂകാചലത്തില്‍ കഴിയുമ്പോള്‍
സീതാന്വേഷണത്തിനിടെ ദുഃഖിതരായി കാട്ടിലൂടെവരുന്ന
ശ്രീരാമലക്ഷ്മണന്മാരെ കാണുകയും ഹനുമാന്‍ വേഷംമാറിച്ചെന്ന് അവരുമായി സംഭാഷണം നടത്തി സുഗ്രീവനുമായി സഖ്യം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
ഹനുമാനോടൊപ്പം ഋഷ്യമൂകാചലത്തിലെത്തിയ സൂര്യവംശജനായ ശ്രീരാമചന്ദ്രന്‍ സൂര്യപുത്രനായ സുഗ്രീവനുമായി സഖ്യം ചെയ്യുന്നു.
ബാലിയെ വധിച്ച് സുഗ്രീവനെ രാജാവാക്കാമെന്ന് ശ്രീരാമനും, തനിക്ക് രാജ്യാധികാരം സിദ്ധിക്കുമ്പോള്‍ വാനരപ്പടയുടെ സഹായത്താല്‍ സീതാദേവിയെ ആരാഞ്ഞു കണ്ടെത്തി നല്‍കാമെന്ന് സുഗ്രീവനും അഗ്നിസാക്ഷിയായി പ്രതിജ്ഞചെയ്യുന്നു.
അഗ്‌നിസാക്ഷിയായി ചെയ്ത സത്യം ശ്രീരാമന്‍ വളരെവേഗം പാലിക്കുന്നു.
ബാലിയെ വധിച്ച ശ്രീരാമന്റെ നിര്‍ദ്ദേശപ്രകാരം ലക്ഷ്മണന്‍ സുഗ്രീവനെ കിഷ്‌കിന്ധയുടെ ചക്രവര്‍ത്തിയായി അഭിഷേകംചെയ്യുന്നു. ജ്യേഷ്ഠനായ ബാലിയുടെ സംസ്‌കാരക്രിയകള്‍ യഥാവിധി നിര്‍വഹിച്ചശേഷം രാജ്യഭാരം ഏറ്റെടുത്ത സുഗ്രീവനോട് ‘നീ എനിക്ക് ലക്ഷ്മണതുല്യനാണെന്നും, ബാലീപുത്രനായ അംഗദനെ സ്വപുത്രനായിക്കണ്ട്
പ്രജാതാത്പര്യം മാനിച്ച് എല്ലാവരെയും സംരക്ഷിച്ചു രാജ്യംഭരിക്കണമെന്ന്’നിര്‍ദ്ദേശിക്കുന്നു.
താന്‍ ചാതുര്‍മ്മാസ വ്രതം അനുഷ്ഠിക്കാന്‍ പോവുകയാണെന്നും അതു കാലംകൂടുമ്പോഴേക്ക്, വ്യവസ്ഥ മറക്കാതെ സീതയെ ആരാഞ്ഞു കണ്ടെത്തിത്തരണമെന്നും ശ്രീരാമന്‍ സുഗ്രീവനോടു പറയുന്നു. അതുവരെ താനും അനുജനും ഋഷ്യമൂകാചലത്തില്‍ തന്നെ ഉണ്ടാകുമെന്നും ശ്രീരാമന്‍ സുഗ്രീവനെ അറിയിച്ച് വ്രതാനുഷ്ഠാനത്തിനു പോകുന്നു.
ഒട്ടേറെ കഷ്ടതകള്‍ അനുഭവിച്ചശേഷം ലഭിച്ച രാജ പദവി സുഗ്രീവനെ മത്തുപിടിപ്പിക്കുന്നു. അധികാരത്തിന്റെ സുഖലോലുപതയില്‍ സര്‍വ്വംമറന്ന് സുഗ്രീവന്‍ സ്ത്രീജിതനും
മദോന്മത്തനുമായി കഴിയുമ്പോള്‍ പ്രധാന സചിവനും സ്‌നേഹിതനുമായ ഹനുമാന്‍ സുഗ്രീവനെ ഇങ്ങനെ ഉപദേശിക്കുന്നു:
‘അല്ലയോ മഹാപ്രഭോ, അങ്ങ് ശ്രീരാമചന്ദ്രപ്രഭുവുമായി ചെയ്ത സഖ്യം മറന്നുവോ? ഇന്നത്തെ ഐശ്വര്യവും രാജപദവിയും അദ്ദേഹം നേടിത്തന്നതാണെന്നത് മറക്കരുത്. പ്രത്യുപകാരം മറക്കുന്ന പൂരുഷന്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നാണ് പ്രമാണം. അനുജനായ ലക്ഷ്മണനോടൊപ്പം താപസനെപ്പോലെ വനത്തില്‍ കഴിയുന്ന ശ്രീരാമചന്ദ്രപ്രഭു ആവശ്യപ്പെട്ടകാര്യം നടപ്പിലാക്കാന്‍ അങ്ങ് ഒരു ചെറുവിരല്‍പോലും അനക്കിയില്ല. വ്രതപൂര്‍ത്തി വരുത്തി എത്തുന്ന ശ്രീരാമചന്ദ്രന്‍ ഈ നിരുത്തരവാദിത്വത്തില്‍ കുപി
തനായാല്‍ അങ്ങയുടെ കാര്യം കഷ്ടത്തിലാവും.’
ഹനുമാന്റെ വാക്കുകള്‍ കേട്ടതോടെ സുഗ്രീവന് കര്‍ത്തവ്യബോധം ഉണ്ടായി. താന്‍ കര്‍ത്തവ്യത്തില്‍ നിന്ന് വഴുതിമാറിപ്പോയതായി മനസ്സിലാക്കിയ സുഗ്രീവന്‍ ഉടന്‍ മറ്റു മന്ത്രിമാരെയും പടനായകരെയും അതിവേഗം വിളിച്ചു കൂട്ടാന്‍ കല്‍പ്പിച്ചു. ഒരാഴ്ചയ്‌ക്കുള്ളില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് വാനരവീരരെ കിഷ്‌ക്കിന്ധയില്‍ എത്തിച്ചു.
ഇതേ സമയം ശ്രീരാമന്‍ ആകെ വിഷണ്ണനായി സീതയെമാത്രം മനസ്സിലോര്‍ത്ത് വിലപിക്കുകയായിരുന്നു. അദ്ദേഹം ലക്ഷ്മണനോട് പലതും പറഞ്ഞ് കരഞ്ഞു.
‘സീതയെക്കുറിച്ച് ഇതുവരെയായും യാതൊരു വിവരവും ഇല്ല. സീതാന്വേഷണത്തില്‍ സഹായിക്കാമെന്ന് ഉറപ്പുനല്‍കിയ സുഗ്രീവനും നമ്മളെ മറന്നു. ഇനി എന്തു ചെയ്യും? ഇത്ര നന്ദികെട്ടവനാണോ സുഗ്രീവന്‍ !
മദ്യവും മദിരാക്ഷികളെയും സ്‌നേഹിച്ച് കര്‍ത്തവ്യം മറന്ന ആ നീചനെ ഇനി ഈ ഭൂമിയില്‍ ബാക്കിവെക്കേണ്ട. നീ എത്രയും വേഗം ചെന്ന് അവന്റെ കുലം മുടിക്കുക.’
പതിവില്ലാത്ത രീതിയില്‍ കോപാകുലനായ ജ്യേഷ്ഠന്റെ വാക്കുകള്‍കേട്ട് ജ്വലിച്ച കോപത്തോടെ ലക്ഷ്മണന്‍ കിഷ്‌കിന്ധ ഭസ്മമാക്കാന്‍ ഉറചച്ചു പുറപ്പെട്ടു.
എന്നാല്‍, ‘തല്‍ക്കാലം സുഗ്രീവനെ നന്നായൊന്നു ഭയപ്പെടുത്തിയാല്‍ മതിയെന്നും വധിക്കരുതെന്നും ലക്ഷ്മണനോട് അന്നേരം ശ്രീരാമന്‍ നിര്‍ദ്ദേശിക്കുന്നു. ജ്യേഷ്ഠനായ ബാലിക്കു പിന്നാലേ നിന്നെയും കാലപുരിക്കു അയക്കുമെന്ന് പറയുക. അതു കേള്‍ക്കെ സുഗ്രീവന്റെ പ്രതികരണം എന്താണെന്ന് മനസ്സിലാക്കി തന്നോട് വന്നു പറഞ്ഞശേഷം മതി കടുത്ത നടപടികള്‍ എന്നും രാമന്‍ ലക്ഷമണനോടു നിര്‍ദ്ദേശിക്കുന്നു.
സുഗ്രീവന്‍, തന്റെ കര്‍ത്തവ്യം മറന്നതുകൊണ്ടാണ് ഈ ആപത്തെല്ലാം ഉണ്ടായത്.
സമയോചിതമായി അംഗദനും താരയും ഹനുമാനും ഇടപെട്ട് ലക്ഷ്മണന്റെയും അതുവഴി ശ്രീരാമചന്ദ്രന്റെയും കോപം ശമിപ്പിച്ച് സീതാന്വേഷണത്തിന് എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി എന്നറിയിക്കുന്നു. സുഗ്രീവന്‍ സമസ്താപരാധം പറഞ്ഞു് ശ്രീരാമന് അരികില്‍ച്ചെന്ന് അദ്ദേഹത്തെ താണു വീണ് നമസ്‌കരിച്ച് മാപ്പപേക്ഷിക്കുന്നു.
കോപം ശമിച്ച ശ്രീരാമന്‍ സുഗ്രീവനെ സ്വീകരിച്ച് സല്‍ക്കരിക്കുന്നു.
കാര്യമാത്രപ്രസക്തമായി സംസാരിക്കുന്ന ‘അകാരണമായി ആരോടും കലഹിക്കാത്ത ശ്രീരാമനെയും അധികാരത്തില്‍ മതിമറന്ന സുഗ്രീവനെയും നമുക്കിവിടെക്കാണാം.
ഹനുമാന്‍ എന്ന ഉത്തമനായ മന്ത്രിയുടെ സമയോചിതമായ ഇടപെടല്‍കൊണ്ടാണ് സുഗ്രീവന്റെ ജീവന്‍ പോലും നഷ്ടമാകുമായിരുന്ന ശ്രീരാമകോപം ശമിപ്പിക്കാന്‍ കഴിഞ്ഞത്.
ഭരണാധികാരികള്‍ക്ക് എപ്പോഴും ഉത്തമരായ ഉപദേഷ്ടാക്കള്‍ വേണമെന്ന് രാമായണം നമ്മെ പഠിപ്പിക്കുന്നു. പ്രജകളുടെ ക്ഷേമവും ഐശ്വര്യവും ആണ് ഏതു ഭരണാധികാരിക്കും മുഖ്യലക്ഷ്യമാവേണ്ടത്. അതുപോലെ വാക്കു പറഞ്ഞാല്‍ മാറാത്തവനും ഏതു പ്രതിസന്ധിവന്നാലും തളരാത്തവനുമായിരിക്കണം യഥാര്‍ത്ഥ ഭരണാധികാരി എന്നും രാമായണം നമ്മെ പഠിപ്പിക്കുന്നു.
(കൂത്താട്ടുകുളം കാക്കൂര്‍ സ്വദേശിയായ ലേഖകന്‍ ബാലസാഹിത്യകാരന്‍ ആണ്).
















