രാമായണത്തിലെ കഥാപാത്രങ്ങള്‍ തേജസ്സുറ്റവരാണ്. ഇവരുടെ നേര്‍ചിത്രങ്ങള്‍ മനസ്സുകളെ സ്വാധീനിച്ച് സാംസ്‌കാരിക അടിത്തറ വിപുലമാക്കുന്നു. ശ്രീരാമനെയും സീതയെയും മറ്റും ഉപേക്ഷിച്ച് ഒരു ഭാരത അസ്തിത്വം ചിന്തിക്കുവാനേ കഴിയില്ല. ഭക്തിഭാവമാണ് ഭാരതത്തിന്റെ ആണിക്കല്ലുകളിലൊന്ന്. ഇവിടെ ബാലി ചിരപ്രതിഷ്ഠ നേടിയതാണ് ചിന്താവിഷയം. ദോഷൈകദൃക്കുകള്‍ രാമനെ കളങ്കിതനാക്കുവാന്‍ ശ്രമിക്കുന്ന ഒരേടാണ് ബാലിവധം. തത്ത്വത്തെ വളച്ച് ആഖ്യാനം ചെയ്യുന്ന ഇക്കൂട്ടര്‍ സത്യത്തെയാണ് മറയ്‌ക്കുന്നത്.
ധര്‍മ്മാധിഷ്ഠിത ജീവിതത്തിനായി രചിക്കപ്പെട്ടതാണ് ‘വാല്മീകിരാമായണം’. രാമായണ പാരായണം ജീവിതത്തെ പ്രകാശമാനമാക്കുന്നു. ആ പ്രഭയില്‍ സ്‌നാനം ചെയ്ത് ജീവിക്കുവാന്‍ നാം ആഗ്രഹിക്കുന്നു. പ്രാതഃസ്മരണ വാല്മീകിക്കുതന്നെ! രത്‌നാകരനില്‍ നിന്നും വാല്മീകിയായി ഉയര്‍ന്ന ഈ മനീഷി ഈശ്വരനെ മനുഷ്യനായി അവതരിപ്പിച്ചു. അദ്ധ്യാത്മരാമായണം മനുഷ്യനെ, ശ്രീരാമനെ, ഈശ്വരനായി ഉയര്‍ത്തി!
‘അദ്ധ്യാത്മ രാമായണ’മാണ് എഴുത്തച്ഛന്റെ ‘കിളിപ്പാട്ടി’ന് ആധാരം. ഭക്തി ജ്ഞാനയോഗങ്ങളുടെ പാഠനമായിരുന്നു ലക്ഷ്യം. എഴുത്തച്ഛന്റെ ശ്രീരാമനാണ് മലയാളിയുടെ ശ്രീരാമന്‍. രാമായണം നമുക്ക് വിശുദ്ധ ഗ്രന്ഥമാണ്. കാകളിയും കളകാഞ്ചിയും ഇവിടെ ശ്രുതിമീട്ടുന്നു. ആഷാഢ ശ്രാവണങ്ങള്‍ ഭക്തിസാന്ദ്രമാകുന്നു. വള്ളത്തോള്‍ പാടിയതു പോലെ,
”കാവ്യം സുഗേയം, കഥ രാഘവീയം
കര്‍ത്താവ് തുഞ്ചത്തുളവായ ദിവ്യന്‍
ചൊല്ലുന്നതോ ഭക്തിമയ സ്വരത്തില്‍
ആനന്ദലബ്ധിക്കിനിയെന്തു വേണ്ടൂ?”
രാമായണ കഥാപാത്രങ്ങള്‍ ധര്‍മ്മ സങ്കല്‍പ്പങ്ങളുടെ മൂര്‍ത്തിഭാവങ്ങളാണ്. ദശരഥന്‍ പുത്രവാത്സല്യത്തിന്റേതെങ്കില്‍ രാമന്‍ പിതൃഭക്തി, പുത്രധര്‍മ്മം, രാജധര്‍മ്മം മുതലായവയുടെ മൂര്‍ത്തീഭാവമാണ്. രാമായണത്തിലെ അപ്രധാന കഥാപാത്രങ്ങള്‍ പോലും എത്ര പ്രഭാപൂരിതമാണെന്ന് കാണുക.
”ക്ഷാളയാമി തവ പാദപങ്കജം നാഥാ!
ദാരു ദൃഷതോഃ കിമന്തരം!
മാനുഷീകരണ ചൂര്‍ണ മസ്തിതേ
പാദയോരിതി കഥാ പ്രഥിയസി”
എന്നു പാടുന്ന നിഷാദ രാജാവ് ഗുഹനെ എങ്ങിനെ വിസ്മരിക്കുവാനാകും?
ഋശ്യമൂകാചലത്തിനു അടുത്തുവന്ന രാമ ലക്ഷ്മണന്മാരെ ഹനുമാന്‍ സുഗ്രീവന്റെ സമീപമെത്തിക്കുന്നു. സീതയെ വീണ്ടെടുത്തു രാമന്റെ ദുഃഖം തീര്‍ക്കാന്‍ സുഗ്രീവനും ബാലിയെ വധിച്ചു സുഗ്രീവന്റെ ദുഃഖം അകറ്റാന്‍ ശ്രീരാമനും സഖ്യം ചെയ്യുന്നു. ഈ വൃത്താന്തം താര ബാലിയെ അറിയിക്കുന്നു. ബാലി താരയോട് പറയുന്നു. ‘രാമനെ സ്‌നേഹമെന്നോളമില്ലാര്‍ക്കുമേ രാമനാകുന്നത് സാക്ഷാല്‍ മഹാവിഷ്ണു…. ഭക്തിയോ പാര്‍ക്കിലെ ന്നോളമില്ലാര്‍ക്കുമേ…!’ ബാലീ സുഗ്രീവ യുദ്ധത്തില്‍ വൃക്ഷഷണ്ഡം മറഞ്ഞ് മാഹേന്ദ്രം അയച്ച് രാമന്‍ ബാലിയെ വീഴ്‌ത്തി. അപ്പോള്‍ ബാലിയുടെ ചോദ്യം ഇതായിരുന്നു.
”എന്തു ഞാനൊന്നു നിന്നോട് പിഴച്ചിതു-
മെന്തിനെന്നെ കൊല ചെയ്തു വെറുതെ നീ?
വ്യാജേന ചോര ധര്‍മ്മത്തെ കൈക്കൊണ്ടു
രാജധര്‍മ്മത്തെ വെടിഞ്ഞതെന്തിങ്ങനെ?”
ഇതിനു രഘുരാമന്‍ നല്‍കിയ മറുപടി കേള്‍ക്കൂ.
”പാപിയായോരധര്‍മ്മിഷ്ഠ നാം നിന്നുടെ
പാപം കളഞ്ഞു ധര്‍മ്മത്തെ നടത്തുവാന്‍
നിന്നെ വധിച്ചിതു ഞാന്‍…’ പുത്രി ഭഗിനി
സഹോദര ഭാര്യയും പുത്ര കളത്രവും
മാതാവുമേതുമേ ഭേദമില്ലെന്നല്ലോ….”
ഇതു മറന്നു നീ സഹോദര ഭാര്യയെ പരിഗ്രഹിച്ച് അപരാധം ചെയ്തു. നഷ്ടധര്‍മ്മത്തെ വീണ്ടെടുത്ത് രാജധര്‍മ്മം നിറവേറ്റുകയാണ് ഞാന്‍ ചെയ്തത്. ഇത് ബാലിയുടെ അന്ധതയകറ്റി. ചിത്തശുദ്ധി വരുത്തി താമസഭാവമകന്ന് രാമനെ ഭക്ത്യാ നമസ്‌കരിച്ച് ക്ഷമാപണം നടത്തി സ്തുതിച്ച് ബാലി വാനരദേഹമുപേക്ഷിച്ച് സല്‍ഗതി പ്രാപിച്ചു. ദൗര്‍ഭാഗ്യത്താല്‍ അധര്‍മ്മികളായവര്‍ ആസന്നമൃത്യുസമയമെങ്കിലും ഭഗവാനെ ഭക്തിയാ സ്മരിച്ചാല്‍ സല്‍ഗതിയുണ്ടാകുമെന്ന സന്ദേശവും പ്രേരണയുമാണ് ബാലി നമുക്ക് നല്‍കുന്നത്. ധര്‍മ്മിഷ്ഠനും ആശ്രിതവത്സലനും മര്യാദാ പുരുഷോത്തമനുമാണ് താനെന്ന് ബാലിയെ ബോധ്യപ്പെടുത്തിയാണ് രാമന്‍ സുഗ്രീവനെ കിഷ്‌ക്കിന്ധാധിപതിയാക്കിയത്..
















