ബെംഗളൂരു : തന്നെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് കർണാടക മുൻ മന്ത്രി കെ.എൻ. രാജണ്ണ . മുഖ്യമന്ത്രിയുടെ വസതിയായ കാവേരിയിൽ മാധ്യമ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
‘ ആരാണ് എന്തിനാണ് ഇത് ചെയ്തതെന്ന് സമയം വരുമ്പോൾ ഞാൻ നിങ്ങളോട് എല്ലാം പറയും ‘ അദ്ദേഹം പറഞ്ഞു . ഡൽഹിയിൽ പോയി പാർട്ടി ഹൈക്കമാൻഡിനെ കാണുമെന്നും അദ്ദേഹം പറഞ്ഞു. ‘ ഇത് പാർട്ടി തീരുമാനമായതിനാൽ ഇതിനെ ചോദ്യം ചെയ്യാൻ കഴിയില്ല. പാർട്ടി ഹൈക്കമാൻഡ് തെറ്റിദ്ധരിച്ചതായി വിവരമുണ്ട്. മുതിർന്ന മന്ത്രിമാരുമായും എംഎൽഎമാരുമായും ഞാൻ ഡൽഹിയിലേക്ക് പോകും. പാർട്ടി ഹൈക്കമാൻഡിനുള്ളിൽ ഉടലെടുത്ത തെറ്റിദ്ധാരണ ഞാൻ തിരുത്തും. ഹൈക്കമാൻഡിൻറെ മാർഗനിർദേശപ്രകാരം ഞാൻ മുന്നോട്ട് പോകുമെന്നും ‘ അദ്ദേഹം പറഞ്ഞു.
‘ മുൻ മന്ത്രി എന്ന് വിളിക്കപ്പെടുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അവസരം നൽകിയതിന് മുഖ്യമന്ത്രിക്കും എല്ലാ മന്ത്രിമാർക്കും നന്ദി പറയാനാണ് ഞാൻ ഇവിടെ വന്നത്. എല്ലാ മന്ത്രിമാരും എംഎൽഎമാരും എന്നെ സഹായിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഇന്ന് ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. ഞാൻ ഒന്നും പറഞ്ഞിട്ടില്ല എന്നല്ല. മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം ഹൈക്കമാൻഡാണ് എടുത്തത്. പാർട്ടി തീരുമാനമായതിനാൽ ഞാൻ അത് ചോദ്യം ചെയ്യില്ല. രാഹുൽ ഗാന്ധിക്കും വേണുഗോപാലിനും ഒരു തെറ്റിദ്ധാരണയുണ്ട്. ആ തെറ്റിദ്ധാരണ നീക്കാൻ ഞങ്ങൾ ശ്രമിക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് ഞങ്ങളുടെ നേതാവ്. എവിടെ സംസാരിച്ചാലും ഞങ്ങൾ പാർട്ടിയോട് വിശ്വസ്തത പുലർത്തും. ‘ – അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ കാലത്ത് വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരസ്യ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് കർണാടക സഹകരണ മന്ത്രിയായിരുന്ന കെ എൻ രാജണ്ണ രാജിവെച്ചത് . അന്ന് വോട്ടർ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോൾ പറയുന്നതിൽ അർത്ഥമില്ലെന്നും, ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും രാജണ്ണ പറഞ്ഞിരുന്നു.
















