ഇസ്ലാമാബാദ് : പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന്റെ ആണവ ബോംബ് ഭീഷണിക്ക് പിന്നാലെ ഇപ്പോൾ മുൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയും ഇന്ത്യയ്‌ക്കെതിരെ യുദ്ധ ഭീഷണി മുഴക്കി രംഗത്ത് . ഇന്ത്യ സിന്ധു നദീജല കരാർ നിർത്തിവച്ച് അതിൽ അണക്കെട്ട് പണിതാൽ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ഉണ്ടാകുമെന്നാണ് ബിലാവൽ ഭൂട്ടോയുടെ ഭീഷണി . ഇസ്ലാമാബാദിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബിലാവൽ.
സിന്ധു നദീജല കരാർ നിർത്തിവച്ച തീരുമാനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിലാവൽ ഭൂട്ടോ കുറ്റപ്പെടുത്തി . പാകിസ്ഥാൻ ജനതയെ ഇന്ത്യയ്‌ക്കെതിരെ ഇളക്കിവിടുകയായിരുന്നു ബിലാവലിന്റെ ലക്ഷ്യം .
“ഈ പോരാട്ടത്തിൽ ഞങ്ങൾക്ക് നിങ്ങളെ ആവശ്യമുണ്ട്. പ്രധാനമന്ത്രി മോദി ചെയ്യുന്ന അതിക്രമങ്ങൾക്കെതിരെ നമ്മൾ ഒന്നിച്ച് ശബ്ദമുയർത്തണം. അങ്ങനെ നമുക്ക് പ്രധാനമന്ത്രി മോദിയുടെ അതിക്രമങ്ങൾക്കെതിരെ പോരാടാനാകും.നിങ്ങൾക്ക് വളരെയധികം ശക്തിയുണ്ട്, നമുക്ക് വളരെയധികം ശക്തിയുണ്ട്, നമുക്ക് അവരോട് യുദ്ധം ചെയ്യാൻ കഴിയും. പാകിസ്ഥാൻ യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നില്ല, ഇന്ത്യ യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ അവർക്ക് ഒരു യുദ്ധം ചെയ്യണമെന്നുണ്ടെങ്കിൽ പാകിസ്ഥാൻ അതിൽ നിന്ന് പിന്മാറില്ല” ബിലാവൽ പറഞ്ഞു.
















