കൊച്ചി : യെമനിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാറുടെ ‘ക്രെഡിറ്റ് വേണ്ടെന്ന’ പ്രസ്താവനക്കെതിരെ കൊല്ലപ്പെട്ട തലാൽ അബ്ദോ മഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി രംഗത്ത്.
കാന്തപുരമോ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നാണ് അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. ഇസ്ലാം സത്യത്തിന്റെ മതമാണെന്നും, കളവ് പ്രചരിപ്പിക്കരുതെന്നും അബ്ദുൽ ഫത്താഹ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. മധ്യസ്ഥ ശ്രമങ്ങളോട് തങ്ങൾ വഴങ്ങില്ലെന്നും, നീതി (ക്വിസാസ്) മാത്രമാണ് ആവശ്യമെന്നും തലാലിന്റെ സഹോദരൻ വ്യക്തമാക്കി. ഇതിനെതിരായ വാദങ്ങൾ തെളിയിക്കാൻ അബ്ദുൽ ഫത്താഹ് മഹ്ദി, കാന്തപുരത്തെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ നിമിഷ പ്രിയയുടെ മോചന ശ്രമവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായാണ് കാന്തപുരം എ പി അബൂബക്ക൪ മുസ്ലിയാ൪ രംഗത്തെത്തിയത്. വിഷയത്തിൽ പലരും ക്രെഡിറ്റ് സമ്പാദിക്കാൻ ശ്രമം നടത്തിയെന്ന് കാന്തപുരം പറഞ്ഞു. ഞങ്ങൾക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ല, കടമമാത്രമാണ് നി൪വഹിച്ചത്. ഉപയോഗപ്പെടുത്തിയത് മതത്തിൻറേയും രാജ്യത്തിന്റെയും സാധ്യതകളാണെന്നും കാന്തപുരം അബൂബക്ക൪ മുസ്ലിയാ൪ പറഞ്ഞിരുന്നു.
അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന ആവശ്യം ആവർത്തിച്ച് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താ മെഹദി ഇന്നലെയും രംഗത്തെത്തിയിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തിയതി ആവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതയായി അബ്ദുൽ ഫത്താ മെഹദി വെളിപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. വധശിക്ഷയ്‌ക്ക് പുതിയ തിയതി നിശ്ചയിക്കണം എന്നാണ് അബ്ദുൽ ഫത്താഹ് മെഹ്‍ദിയുടെ ആവശ്യം.
















