ബന്ദിപ്പൂർ: കർണാടകയിലെ ബന്ദിപ്പൂരിൽ ആനയുമായി സെൽഫിയെടുക്കാൻ ശ്രമിച്ച മലയാളി യുവാവിനെ കാട്ടാന ആക്രമിച്ചു. ഊട്ടിയിൽ നിന്ന് മൈസൂരിലേക്കുള്ള വയനാട് ബന്ദിപ്പൂര്‍-മുതുമല റോഡിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവ് ആരാണെന്ന് തിരിച്ചറിഞ്ഞ് തുടർനടപടികളെടുക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
കാര്‍ നിർത്തി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയയിരുന്നു ആക്രമണം. വാഹനം നിർത്താൻ നിരോധനമുള്ള സ്ഥലത്തായിരുന്നു യുവാവിന്റെ സെൽഫി ശ്രമം. യുവാവിനൊപ്പം നിരവധി ആൾക്കാരുമുണ്ടായിരുന്നു. ഒട്ടേറെ വാഹനങ്ങളും ഇവിടെ നിര്‍ത്തിയിട്ടിരുന്നു. യുവാവ് വാഹനത്തിൽ നിന്ന് ഇറങ്ങി ആനയ്‌ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് പെട്ടെന്ന് പ്രകോപിതനായ ആന ആക്രമിക്കുന്നത്. ഓടി രക്ഷപ്പെടുന്നതിനിടയിൽ നിലത്തുവീണ ഇയാളെ ആന പിന്തുടർന്ന് ചവിട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
ഇതാദ്യമല്ല ബന്ദിപ്പൂരിൽ ഇത്തരമൊരു സംഭവം നടക്കുന്നത്. ഫെബ്രുവരിയിൽ ചാമരാജനഗർ ജില്ലയിൽ ആനയുമായി സെൽഫി എടുക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെ ആന പിന്തുടര്‍ന്നിരുന്നു. ഇരുവരും തലനാരിഴയ്‌ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
















