കുംഭകർണ്ണനുമേൽ രാമനുണ്ടായ വിജയത്തിന് ശേഷം, ദേവന്മാർ ആഘോഷത്തിന്റെ ഭാഗമായി ആകാശത്തുനിന്നും പൂക്കൾ പൊഴിച്ചു. നാരദമുനി ആകാശത്ത് പ്രത്യക്ഷപ്പെട്ട് രാമന്റെ ദിവ്യസ്വഭാവത്തെ പുകഴ്‌ത്തി. രാമനെ പരമാത്മാവായി, കാലത്തിനും മായയ്‌ക്കും അതീതനായി വിശേഷിപ്പിച്ചു. രാമനെ നിത്യസത്യമായ പരംപൊരുളായി, ശിവനായി, വിഷ്ണുവായി, സൃഷ്ടിയുടെ അടിസ്ഥാനമായി, പ്രശംസിച്ചു സ്തുതിച്ചു. രാമനോട് ഇപ്പോൾ എർപ്പെട്ടിട്ടുള്ള ധർമ്മരക്ഷാ ദൗത്യം തുടരാൻ ആവശ്യപ്പെട്ടു. നാരദൻ രാമനോട് തന്റെ മോക്ഷത്തിനായും എപ്പോഴും രാമന്റെ മഹത്വം പാടി സത്സംഗത്തിൽ തുടരാൻ തനിക്ക് കഴിയണമേയെന്നും പ്രാർത്ഥിച്ചു. രാവണനുമായുള്ള യുദ്ധത്തിൽ വിജയിക്കുവാനുള്ള ആശീർവാദം നൽകി നാരദൻ അപ്രത്യക്ഷനായി.
കുംഭകർണ്ണന്റെ മരണവാർത്തയറിഞ്ഞ് രാവണൻ വിലപിച്ചു. അപ്പോൾ രാവണന്റെ മക്കൾ, അതികായനടക്കമുള്ള യോദ്ധാക്കൾ യുദ്ധത്തിനുപോകാൻ സന്നദ്ധരായി. പിന്നീട് നടന്നത് അതിഘോരയുദ്ധം തന്നെയായിരുന്നു. കൂട്ടത്തിൽ നിരവധി വാനരർ കൊല്ലപ്പെട്ടു. അംഗദൻ ഹനുമാന്റെയും നീലന്റെയും സഹായത്തോടെ ത്രിശിരസ്സിനെയും മറ്റ് ദാനവരെയും കൊന്നു. അതികായന് കിട്ടിയിരുന്ന ഒരു ദിവ്യവരവും ആയുധകവചവും കാരണം അയാളെ തോൽപ്പിക്കുക അസാദ്ധ്യമായിരുന്നു. അപ്പോൾ വായുഭഗവാൻ ലക്ഷ്മണനോട് ബ്രഹ്മാസ്ത്രം ഉപയോഗിക്കാൻ നിർദ്ദേശിച്ചു. രാമനെ ധ്യാനിച്ച് ലക്ഷ്മണൻ അതുപയോഗിച്ച് അതികായനെ നിഷ്പ്രയാസം കൊന്നു. വാനരന്മാർ അതികായന്റെ തല ഒരു വിജയഛിഹ്നമെന്നമട്ടിൽ കൊണ്ടുനടന്ന് ആഘോഷിച്ചു.
ഇന്ദ്രജിത്തിന്റെ വിജയം
രാവണൻ നിരാശനായിരിക്കുമ്പോൾ ഇന്ദ്രജിത് പിതാവിനെ ആശ്വസിപ്പിച്ച്, നിഗൂഢമായ ഒരു യജ്ഞം നടത്തി മായികങ്ങളായ മന്ത്രശക്തികൾ നേടി യുദ്ധത്തിനിറങ്ങി. യുദ്ധക്കളത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ട് അപ്രതീക്ഷിതമായി ആക്രമണം അഴിച്ചുവിട്ടു. നിരവധി വാനരന്മാരെ കൊന്നൊടുക്കി അവസാനം രാമനെയും ലക്ഷ്മണനെയും പോലും അബോധാവസ്ഥയിലാക്കി. താൻ വിജയിച്ചതായി വിശ്വസിച്ച് ഇന്ദ്രജിത്ത് കൊട്ടാരത്തിലേക്ക് മടങ്ങി. യുദ്ധഭൂമിയിൽ, വീണും ചത്തും കിടക്കുന്ന പോരാളികൾക്കിടയിൽ ഹനുമാനും വിഭീഷണനും തിരഞ്ഞ് നടക്കുമ്പോൾ ജാംബവാനെ ഏറെ പരിക്കുകളോടെ കണ്ടെത്തി. അപ്പോൾ ജംബവാൻ ഹനുമാൻ ജീവനോടെയുണ്ടെന്നറിഞ്ഞ് സന്തോഷിച്ച് രാമലക്ഷ്മണന്മാർ മയങ്ങിവീണുവെങ്കിലും ഇനിയും പ്രതീക്ഷയ്‌ക്ക് വഴിയുണ്ടെന്ന് പ്രഖ്യാപിച്ചു. ഹനുമാനോട് അങ്ങ് വടക്ക് ഋഷഭപർവ്വതത്തിലെത്തി അവിടെനിന്ന് പെട്ടെന്ന് വിശല്യകരണി, സന്ധാനകരണി, സുവർണകരണി, മൃതസഞ്ജീവിനി എന്നീ നാല് ദിവ്യഔഷധങ്ങൾ, കൊണ്ടുവരാൻ നിർദ്ദേശിച്ചു.
കാലനേമിയും രാവണനും
ഔഷധ സസ്യങ്ങൾ കണ്ടുപിടിച്ച് കൊണ്ടുവരുന്നതിൽ ഹനുമാൻ വിജയിക്കുമെന്ന് ഭയന്ന്, രാവണൻ രഹസ്യമായി കാലനേമിയെ സമീപിച്ച്, ഹനുമാന്റെ ദൗത്യം വൈകിപ്പിക്കാൻ ഒരു ഋഷിയായി വേഷം മാറി ഹനുമാനെ ചതിക്കുവാൻ ആവശ്യപ്പെട്ടു. അപ്പോൾ കാലനേമി രാവണനോട് ഹിതോപദേശമായി സീതയെ ഉപേക്ഷിക്കാനും അങ്ങിനെ യുദ്ധം അവസാനിപ്പിക്കാനും ഉപദേശിച്ചെങ്കിലും, രാവണൻ അതിക്രുദ്ധനായി അവനെ ഭീഷണിപ്പെടുത്തി. ഹനുമാന്റെ കൈകൾകൊണ്ടുള്ള മരണം രാവണന്റെ കൈകൊണ്ടുള്ള മരണത്തേക്കാൾ ശുഭകരമാണെന്ന് കണ്ട് കാലനേമി രാവണന്റെ ആജ്ഞ നിറവേറ്റാമെന്നു സമ്മതിച്ചു.
കാലനേമി വ്യാജമായ ഒരു ആശ്രമം സൃഷ്ടിച്ച്, അതിലെ ഋഷിയായി വേഷം മാറിയിരുന്നു. ഔഷധമെടുക്കാനുള്ള യാത്രയയ്‌ക്കിടയിൽ ദാഹജലം തേടിയ ഹനുമാൻ കാലനേമിയുടെ ആശ്രമത്തിൽ എത്തിച്ചേർന്നു. സമയം ഏറെയെടുത്ത് കാലനേമി ഹനുമാനെ ദൗത്യം നിർവ്വഹിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു വഞ്ചിക്കാൻ ശ്രമിച്ചു. കൂടുതൽ ജലത്തിനായി ഹനുമാൻ സമീപത്തെ ഒരു പൊയ്‌കയിലേക്ക് പോയപ്പോൾ, ഒരു മുതല ആക്രമിക്കാനെത്തി. ഹനുമാൻ പെട്ടെന്ന്തന്നെ അതിനെ കൊന്നപ്പോൾ ആ ജീവിയുടെ ജീവസത്ത പുറത്തുവന്നു സംസാരിച്ചു. ശാപമേറ്റ ഒരു അപ്സരസ്സായ അവളെ അങ്ങിനെ ഹനുമാൻ മോചിപ്പിച്ചു, കാലനേമിയുടെ വഞ്ചനയെന്തെന്നും ആശ്രമം വ്യാജമാണെന്നും അവൾ വെളിപ്പെടുത്തി. ഹനുമാൻ ആശ്രമത്തിൽ തിരിച്ചെത്തി, കാലനേമിയെ ഒറ്റയടിക്ക് കൊന്നു.
ദിവ്യൗഷധ ഫലം
ഋഷഭശൃംഗത്തിലെ സസ്യജാലങ്ങൾക്കിടയിൽ ഔഷധസസ്യങ്ങൾ വ്യക്തമായി കണ്ടെത്താൻ കഴിയാതിരുന്നതിനാൽ, ഹനുമാൻ ആ പർവ്വതം മുഴുവനും അടിയോടെ പറിച്ച് കയ്യിൽ പിടിച്ചുകൊണ്ട് പെട്ടെന്ന് പറന്ന് ലങ്കയിൽ മടങ്ങിയെത്തി. ഔഷധസസ്യങ്ങളുടെ സുഗന്ധം ഏറ്റപാടെ രാമനും ലക്ഷ്മണനും ഉൾപ്പെടെയുള്ള എല്ലാ പോരാളികളും പരിക്കേറ്റ വാനരന്മാരും ബോധം തെളിഞ്ഞുണർന്നു. ഹനുമാൻ താമസംവിനാ പർവ്വതത്തെ തിരികെപൊക്കിയെടുത്ത്കൊണ്ടുപോയി പുന:സ്ഥാപിച്ചു. അന്തരിച്ച വാനരക്കൂട്ടം ഔഷധക്കാറ്റിന്റെ പ്രഭാവത്താൽ ജീവനോടെ എഴുന്നേറ്റു വന്നെങ്കിലും യുദ്ധത്തിൽ മരിച്ചു കടലിൽ വീണുമുങ്ങിയ രാക്ഷസന്മാരുടെ ശവങ്ങൾക്ക് ഔഷധങ്ങളുടെ ഗുണം ലഭിച്ചില്ല.
കുംഭനും നികുംഭനും
ജീവൻ തിരിച്ചുകിട്ടിയ വാനരന്മാർ ലങ്കാനഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളൊക്കെ നിഷ്ഠൂരം നശിപ്പിച്ചു. രാവണൻ കുംഭനെയും നികുംഭനെയും യുദ്ധത്തിനായി പറഞ്ഞയച്ചു. നിരവധി രാക്ഷസ യുദ്ധവീരന്മാരോടൊപ്പം അവർ അതിഭീകരമായി യുദ്ധം ചെയ്തു. അംഗദനും സുഗ്രീവനും ദാനവ യോദ്ധാക്കളിൽ ഭൂരിഭാഗത്തെയും കൊന്നൊടുക്കി. സുഗ്രീവൻ കുംഭനെ കൊന്നു; ഹനുമാൻ നികുംഭനേയും കൊന്നു. രാക്ഷസസേന അമ്പേ പരാജയപ്പെട്ട് തങ്ങൾക്കുണ്ടായ നഷ്ടം രാവണനോട് ചെന്നു പറഞ്ഞു.
പിന്നീട് രാവണൻ അതിശക്തനായ അസ്ത്രവിദ്യാവിദഗ്‌ദ്ധൻ മകരാക്ഷനെ യുദ്ധത്തിനയച്ചു. അവൻ മായികങ്ങളായ നാഗാസ്ത്രങ്ങൾ ഉപയോഗിച്ച് വാനരന്മാരെ ഭയപ്പെടുത്തി. രാമൻ പെട്ടെന്നുതന്നെ യുദ്ധക്കളത്തിന്റെ ചുമതലയേറ്റ് മകരാക്ഷന്റെ രഥം നശിപ്പിച്ച്, അഗ്നേയാസ്ത്രം ഉപയോഗിച്ച് അവനെ കൊന്നു. രാവണൻ അതിക്രുദ്ധനായി, സ്വയം യുദ്ധത്തിന് തയ്യാറായി, പക്ഷേ ഇന്ദ്രജിത് പിതാവിനെ ശാന്തനാക്കി, ശത്രുക്കളെ തോല്പിച്ച്, താൻ താമസംവിനാ യുദ്ധം അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തു.
മായാ സീത
ഇന്ദ്രജിത് സൈന്യവുമായി യുദ്ധക്കളത്തിൽ പ്രവേശിച്ചപ്പോൾ, ലക്ഷ്മണൻ രാമനോട് അവന്റെ മായികതന്ത്രങ്ങൾക്കെതിരായി ബ്രഹ്മാസ്ത്രം ഉപയോഗിക്കാൻ ആവശ്യപ്പെട്ടു. നിരായുധ ശത്രുക്കൾക്കെതിരായി ആയുധം ഉപയോഗിക്കുന്നത് അനുചിതമാണെന്ന് പറഞ്ഞ് നിരസിച്ച്, രാമൻ, സ്വയം ഇന്ദ്രജിതിനെ നേരിടാൻ തയ്യാറായി. ഇന്ദ്രജിത് ഒരു മായാസീതയെ സൃഷ്ടിച്ച്, തന്റെ രഥത്തിൽ വച്ച് പരസ്യമായി അവളെ വാളുകൊണ്ട് വെട്ടിക്കൊന്നു. അക്കാഴ്ച കണ്ട വാനരന്മാരും ഹനുമാനും വല്ലാതെ സങ്കടപ്പെട്ടു. അവർ സീതാദേവി മരിച്ചു എന്ന് തന്നെ വിശ്വസിച്ചു. അവർ വിവരം രാമനെ അറിയിച്ചപ്പോൾ രാമൻ ബോധം കെട്ടുവീണു. ലക്ഷ്മണനും ഹനുമാനും രാമനെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചു. ഇന്ദ്രജിത്തിന് നികുംഭിലയിൽ യജ്ഞം നടത്താനുള്ള സാവകാശം കിട്ടാനായി ചെയ്യുന്ന വെറും മായാപ്രയോഗമാണിതെന്നു മനസ്സിലാക്കിയ വിഭീഷണൻ അവരെ സമാധാനിപ്പിച്ചു. രാമനോട് ഇന്ദ്രജിത്തിന്റെ യജ്ഞം എങ്ങിനെയെങ്കിലും മുടക്കണം എന്ന് ആവശ്യപ്പെട്ടു. ലക്ഷ്മണനേയും വിഭീഷണനേയും വാനരന്മാരെയും ഇന്ദ്രജിത്തിന്റെ യജ്ഞം മുടക്കുവാനായി എന്തും ചെയ്തുകൊള്ളാൻ രാമൻ അനുവാദം നല്കി.
















