ബെംഗളൂരു: ബെംഗളൂരുവിന്റെ ഗതാഗത കുരുക്കിന് പരിഹാരമായി നമ്മ മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ 16 സ്റ്റേഷനുകളുമായി 19 കിലോമീറ്റർ ദൂരത്തിലാണ് യെല്ലോ ലൈൻ. ഇലക്ട്രോണിക് സിറ്റി, സിൽക്ക് ബോർഡ് ജംഗ്ഷൻ എന്നീ സ്റ്റേഷനുകളിലൂടെ കടന്നുപോകുന്ന യെല്ലോ ലൈൻ നഗരത്തിലെ യാത്രാകുരുക്കിന് വലിയ ആശ്വാസമാണ്.
ദിവസേന മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കിൽ കുരുങ്ങിക്കിടക്കേണ്ടി വരുന്ന ദുരവസ്ഥയ്‌ക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. 5,056.99 കോടി രൂപ മുടക്കിയാണ് ബെംഗളൂരു മെട്രോ യെല്ലോ ലൈൻ നിർമാണം പൂർത്തിയാക്കിയത്. ഉദ്ഘാടനത്തിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഗവർണർ താവർചന്ദ് ഗെലോട്ട് തുടങ്ങിയവർക്കൊപ്പം മോദി മെട്രോയിൽ യാത്രചെയ്തു. യാത്രയ്‌ക്കിടെ മെട്രോയിൽ വിദ്യാർഥികളുമായും അദ്ദേഹം സംവദിച്ചു.
നിലവിൽ ഗ്രീൻ, പർപ്പിൾ ലൈനുകളാണ് ബെംഗളൂരു മെട്രോയ്‌ക്ക് ഉള്ളത്. നിലവിൽ 25 മിനിറ്റ് കൂടുമ്പോൾ സർവീസ് നടത്തുന്ന മൂന്ന് മെട്രോ ട്രെയിനുകളാണ് യെല്ലോ ലൈനിലുള്ളത്. ഇവയെല്ലാം ഡ്രൈവറില്ലാ മെട്രോ ട്രെയിനുകളാണ്. പിന്നീട് 20 മിനിറ്റ് ഗ്യാപ്പിൽ ട്രെയിൻ സർവീസുകൾ പുനക്രമീകരിക്കും. തിങ്കളാഴ്ച മുതൽ യെല്ലോ ലൈൻ റൂട്ടിൽ സർവീസ് ആരംഭിക്കും.
Prime Minister @narendramodi inaugurates the Yellow line from RV Road (Ragigudda) to Bommasandra of Bangalore Metro Phase-2 project, having a route length of over 19 km with 16 stations worth around Rs 7,160 crore@PMOIndia pic.twitter.com/5CBATakXQh
— PIB India (@PIB_India) August 10, 2025
യെല്ലോ ലൈനും പുറമെ, ഒരു മെട്രോ പാതകൂടി നിർമിക്കുന്നതിനുള്ള പ്രവൃത്തിക്കും പ്രധാനമന്ത്രി തുടക്കമിട്ടു. മെട്രോ മൂന്നാം ഘട്ടത്തിൽ ഉൾപ്പെട്ട ഓറഞ്ച് ലൈനാണ് നിർമാണം തുടങ്ങുന്നത്. 15,611 കോടി രൂപ ചെലവിൽ 44.65 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് നിർമിക്കുന്നത്.
മെട്രോ ലൈനുകളുടെ ഉദ്ഘാടനത്തിനു പുറമെ മൂന്ന് പുതിയ വന്ദേ ഭാരത് ട്രെയിനുകളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ബെംഗളൂരുവിൽ നിന്ന് ബെളഗാവി, അമൃത്സറിൽ നിന്ന് ശ്രീ മാതാ വൈഷ്ണോ ദേവി കത്രയിലേക്കും നാഗ്പൂരിൽ നിന്ന് പൂനെയിലേക്കുമുള്ള ട്രെയിനുകളാണ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തത്.
ബെംഗളൂരു കെ. എസ്. ആർ. റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തത്. ഇതോടെ രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 150 ആയി. കർണാടകയിൽ മാത്രം നിലവിൽ 11 വന്ദേഭാരതുകളാണ് സർവീസ് നടത്തുന്നത്. ഈ ട്രെയിനുകളിൽ അഞ്ചെണ്ണം ബെംഗളൂരുവിൽനിന്ന് ധാർവാഡ്, കലബുർഗി, ഹൈദരാബാദ്, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. ഇതിന് പുറമെ മൈസൂരു-ചെന്നൈ റൂട്ടിലും, മംഗളൂരുവിൽ – തിരുവനന്തപുരം, മഡ്ഗാവ്, ഹുബ്ബള്ളി-പൂനെ റൂട്ടിലും സർവീസ് നടത്തുന്നുണ്ട്. പുതിയ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് തിങ്കളാഴ്ച മുതൽ സാധാരണ സർവീസ് ആരംഭിക്കും. ഇത് ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തും. രാവിലെ 5.20ന് ബെളഗാവിയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് 1.50ന് ബെംഗളൂരു കെ.എസ്.ആർ. സ്റ്റേഷനിൽ എത്തും. മടക്കയാത്ര ഉച്ചയ്‌ക്ക് 2.20ന് ബെംഗളൂരുവിൽനിന്ന് ആരംഭിച്ച് രാത്രി 10.40ന് ബെളഗാവിയിൽ എത്തിച്ചേരും. ഇതിന് പുറമെ ഇലക്ട്രോണിക്‌സ് സിറ്റിയിലെ ഐഐഐഐടി ഓഡിറ്റോറിയത്തിലെ പൊതുസമ്മേളനത്തിലും അദ്ദേഹം സംബന്ധിച്ചു.
















