തിരുവനന്തപുരം: ഷാർജയിൽ മലയാളി യുവതി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് അറസ്റ്റിലായ ഭർത്താവ് ശാസ്താംകോട്ട മനക്കര സ്വദേശി സതീഷിന് ഇടക്കാല ജാമ്യം. കൊല്ലം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഷാർജയിൽ നിന്നും ഇന്ന് പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് എമിഗ്രേഷൻ വിഭാഗം ഇയാളെ അറസ്റ്റു ചെയ്തത്.
അതുല്യയുടെ മരണത്തിൽ ബന്ധുക്കളുടെ പരാതിയെ തുടർന്ന് കൊല്ലത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൊല്ലം തേവലക്കര സ്വദേശിനിയായ അതുല്യയെ ജൂലായ് 19നാണ് ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനു പിന്നാലെ, അതുല്യക്കെതിരെ ഭർത്താവ് സതീഷിന്റെ മർദനം ഉൾപ്പെടെ പീഡന ദൃശ്യങ്ങൾ തെളിവായി പുറത്തു വന്നിരുന്നു. അതുല്യയുടെ കുടുംബം നൽകിയ പരാതിയിലാണ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുത്തത്.
എന്നാൽ, ഷാർജയിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച ശേഷം റീ പോസ്റ്റ്മോർട്ടവും നടത്തിയിരുന്നു. ലോക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഈ കേസാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്.
സതീഷിനെ പിടികൂടാൻ പോലീസ് ലുക്കൗട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു. മറ്റൊരു രാജ്യത്ത് കുടി അന്വേഷിക്കേണ്ട കേസായതിനാലാണ് ലോക്കൽ പോലീസിൽ നിന്ന് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത്. സതീഷിനായി ലുക്ക്ഔട്ട് നോട്ടീസിറക്കി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വിമാനത്താവളത്തിൽ വെച്ച് ഇന്ന് രാവിലെ പിടിയിലാകുന്നത്.
















