തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ആദ്ധ്യാത്മരാമായണത്തിലൂടെ കണ്ണോടിച്ചാല്‍ ധര്‍മ്മമൂര്‍ത്തിയായ ശ്രീരാമചന്ദ്രന്‍ ഓരോ സന്ദര്‍ഭങ്ങളില്‍ നല്‍കിയ ഉപദേശങ്ങളും ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. കൈകേയി മാതാവിന് അച്ഛന്‍ ദശരഥ മഹാരാജാവ് കൊടുത്ത വാക്ക് പാലിക്കുന്നതിന് അര്‍ഹതപ്പെട്ട രാജപദവി ഒരു സങ്കോചവും കൂടാതെ സഹോദരന്‍ ഭരതന് നല്‍കുകയും ജടാധാരിയായി മരവുരി ഉടുത്ത് 14 സംവത്സരം നീളുന്ന വനവാസത്തിനായി ലക്ഷ്മണനോടൊപ്പം സ്വമാതാവായ കൗസല്യയെ ചെന്നുകണ്ട് അനുഗ്രഹം മേടിക്കുന്നതിനായി കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തിയപ്പോള്‍, അമ്മയ്‌ക്കുണ്ടായ അതിയായ ദുഃഖം കണ്ട് ക്രോധം കൊണ്ടും സന്താപം കൊണ്ടും സമനില തെറ്റിയ ലക്ഷ്മണന്‍ അച്ഛനെ ഭ്രാന്തചിത്തന്‍, സ്ത്രീലമ്പടന്‍ എന്നൊക്കെ ആക്ഷേപിച്ചും വേണ്ടിവന്നാല്‍ ശത്രുക്കളെയെല്ലാം കൊന്നൊടുക്കി അച്ഛനെ പിടിച്ചുകെട്ടി ശ്രീരാമപട്ടാഭിഷേകം നടത്തുമെന്നും ആക്രോശിക്കുന്നു. താന്‍ വിചാരിച്ചാല്‍ എന്തും നിഷ്പ്രയാസം സാധിക്കുമെന്നും കാര്യമല്ലാത്തതു ചെയ്താല്‍ ഗുരുവിനെ പോലും ശാസനം ചെയ്യേണ്ടി വരുമെന്നും അറിയിക്കുന്നു.
ഈ സന്ദര്‍ഭത്തില്‍ ക്ഷമാശീലനായ ശ്രീരാമന്‍ സ്ഥിതപ്രജ്ഞനെപ്പോലെ പുഞ്ചിരിച്ച് അനുജന്‍ ലക്ഷമണനെ ഗാഢമായി
പുണര്‍ന്ന് ആശ്വസിപ്പിക്കുകയും പിന്നീട് ഉപദേശം നല്‍കുന്നതയും കാണാം.
വത്സ! സൗമിത്രേ! കുമാര! നീ കേള്‍ക്കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍
നിന്നുടെ തത്ത്വമറിഞ്ഞിരിക്കുന്നതു
മുന്നമേ ഞാനെടോ, നിന്നുള്ളിലെപ്പോഴും
എന്നെക്കുറിച്ചുള്ള വാത്സല്യപൂരവും
നിന്നോളമില്ല മറ്റാര്‍ക്കുമെന്നുള്ളതും
നിന്നാലസാദ്ധ്യമായില്ലൊരു കര്‍മ്മവും
നിര്‍ണ്ണയമെങ്കിലുമൊന്നിതു കേള്‍ക്ക നീ
എന്നു തുടങ്ങുന്ന ലക്ഷ്മണോപദേശം ഒന്നു ശ്രദ്ധിച്ചുനോക്കിയാല്‍ ശരിയായ മനഃശാസ്ത്ര മാര്‍ഗ്ഗമാണ് ശ്രീരാമന്‍ സ്വീകരിച്ചതെന്നു കാണാം. അദ്ദേഹം ലക്ഷ്മണന്റെ കഴിവുകളെ ആദ്യം പുകഴ്‌ത്തുന്നു. ”എന്നോട് നിനക്കുള്ള സ്‌നേഹവാത്സല്യങ്ങള്‍ മറ്റാര്‍ക്കുമില്ലെന്ന് എനിക്ക് നന്നായറിയാം. മാത്രമല്ല നീ വിചാരിച്ചാല്‍ നടപ്പിലാക്കാന്‍ സാധിക്കാത്ത ഒരു കാര്യവും ഈ ഭൂമുഖത്തില്ല. നിന്റെ തത്തത്വവും എനിക്ക് നന്നായറിയാം”എന്നെല്ലാം പറഞ്ഞ്, ക്രുദ്ധനായി നിന്ന അനുജനെ ആദ്യം ശാന്തനാക്കുന്നു. അതിനു ശേഷം തത്ത്വോപദേശം നല്‍കുന്നു. ഇങ്ങനെയാണ് പ്രശ്‌നങ്ങള്‍ക്ക് മദ്ധ്യസ്ഥത വഹിക്കാന്‍ പുറപ്പെടുന്നവര്‍ ചെയ്യേണ്ടതെന്ന് ആയിരക്കണക്കിന് വര്‍ഷം മുമ്പേ ശ്രീരാമചന്ദ്രന്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നു. മറുപക്ഷത്തുള്ളവരെ കേള്‍ക്കാനും ചിലത് അംഗീകരിച്ചുകൊടുക്കാനും തയ്യാറായാല്‍ മാത്രമെ ഏതു പ്രശ്‌നത്തിനും പോംവഴി കണ്ടെത്താന്‍ കഴിയൂ.
പിന്നീട് രഘുപതി തത്ത്വോപദേശത്തിലേക്ക് കടക്കുകയാണ്. ”അല്ലയോ കുഞ്ഞേ, മത്സരബുദ്ധി വെടിഞ്ഞ് ഞാന്‍ പറയുന്നത് കേട്ടാലും. ഇക്കാണുന്ന ദേഹവും സമ്പത്തും രാജ്യവും ബന്ധുക്കളുമെല്ലാം സത്യമാണെങ്കില്‍ നീ പറയുന്നത് ഞാന്‍ അംഗീകരിക്കാം എന്നും സ്ഥിരമായി നിലനില്‍ക്കുന്നതിനെ മാത്രമെ നമുക്ക് സത്യമെന്നു പറയാന്‍ സാധിക്കൂ. അപ്പോള്‍ ഈ കാണുന്ന പ്രപഞ്ചം തന്നെ അനുനിമിഷം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നതു കൊണ്ട് ഒന്നും സത്യമല്ല; മായ മാത്രമാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. ഈ കാണുന്ന ലൗകിക സുഖങ്ങളെല്ലാം ഒരു ഇടിമിന്നല്‍പോലെ നൈമിഷികമാണ്.” ഉദാഹരണമായി അദ്ദേഹം പറയുന്നത് ”ചുട്ടുപഴുത്ത ലോഹത്തില്‍ വീഴുന്ന വെള്ളത്തുള്ളികള്‍ പോലെയാണ് മനുഷ്യജന്മം. പാമ്പിന്റെ വായില്‍പെട്ട തവള ആഹാരത്തിനായി കൊതിയ്‌ക്കുന്നതുപോലെ കാലമാകുന്ന സര്‍പ്പം വിഴുങ്ങിക്കൊണ്ടിരിക്കുന്ന ജീവജാലങ്ങള്‍ ഭൗതിക സുഖങ്ങള്‍ അന്വേഷിച്ചു നടക്കുന്നു. ”
”ബന്ധുക്കള്‍, സമ്പത്ത്, മക്കള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നിവരോടുള്ള അടുപ്പമെല്ലാം വെറും താല്‍ക്കാലികം മാത്രമാണ്. വഴിയമ്പലങ്ങളില്‍ വിശ്രമിക്കാന്‍ എത്തിച്ചേരുന്ന യാത്രക്കാര്‍ പിന്നീട് പലവഴി പിരിഞ്ഞുപോകുന്നു. ജലാശയങ്ങളില്‍ക്കൂടി കൂട്ടമായി ഒഴുകിയെത്തുന്ന ഉണങ്ങിയ മരച്ചില്ലകള്‍ പിന്നീട് പലവഴിക്ക് തിരിഞ്ഞുപോകുന്നു. ഇതുപോലെയാണ് സൗമിത്ര, ബന്ധങ്ങളും സമ്പത്തും. യൗവ്വനം സ്ഥിരമല്ല, അതുപോലെതന്നെ ഭാര്യഭര്‍ത്തൃസുഖവും എന്നറിഞ്ഞാലും. ആയുസ്സാണെങ്കില്‍ വളരെകുറച്ചുസമയത്തേക്കു മാത്രം. ആയതുകൊണ്ട് രാഗമോഹാദികളാല്‍ നിറഞ്ഞ ലൗകികജീവിതം സ്വപ്‌നതുല്യമാണെന്ന് തിരിച്ചറിയൂ. മൂഢബുദ്ധികള്‍ കാലത്തിനു സംഭവിക്കുന്ന മാറ്റം തിരിച്ചറിയാതെ അജ്ഞാനത്തില്‍ മുഴുകിക്കഴിയുന്നു.”
”ഈ കാണുന്ന ബാഹ്യലോകം മായയുടെ പിടിയിലാണ്. വാര്‍ദ്ധ്യക്യമായി ജരാനരകള്‍ ബാധിച്ചാലും ആഗ്രഹപൂര്‍ത്തീകരണം സാധിക്കാതെ വിഷാദത്തോടെ പലരും മരണമടയുന്നു. പകലും രാത്രിയും വന്നു പോയി ആയുസ്സ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് മൂഢമതികള്‍ മനസ്സിലാക്കുന്നില്ല. പച്ചമണ്‍കുടത്തില്‍ നിറച്ച ജലം അല്‍പാല്‍പമായി നഷ്ടപ്പെട്ടുപോകുന്നതുപോലെ ശരീരത്തിന്റെ ശക്തി ക്ഷയിച്ച് ജീവന്‍ അല്‍പാല്‍പമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് ആരും മനസ്സിലാക്കുന്നില്ല. ഇതാണ് കാലസ്വരൂപനായ ഈശ്വരന്റെ ലീലാവിശേഷം.”
















