വാഷിംഗ്ടൺ : വൈറ്റ് ഹൗസിൽ വെച്ച് അസർബൈജാനും അർമേനിയയും തമ്മിൽ സമാധാന കരാർ ഉണ്ടാക്കുന്നതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒടുവിൽ വിജയിച്ചു. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ ട്രംപിന്റെ സാന്നിധ്യത്തിൽ അസർബൈജാൻ – അർമേനിയ നേതാക്കൾ ചരിത്രപരമായ ഒരു സമാധാന കരാറിൽ ഒപ്പുവച്ചു. യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന ഈ കരാർ ദക്ഷിണ കോക്കസസ് മേഖലയിലെ നാല് പതിറ്റാണ്ട് നീണ്ട സംഘർഷം അവസാനിപ്പിക്കുന്നതാണ്. ഇരു രാജ്യങ്ങളിലെ നേതാക്കളെ ഹസ്തദാനം ചെയ്യിപ്പിച്ചാണ് ട്രംപ് ഈ കരാർ നേടിയത്.
അസർബൈജാനും അർമേനിയയും തമ്മിൽ ഏകദേശം 40 വർഷമായി ഒരു സംഘർഷം ഉണ്ടായിരുന്നു. നഗോർണോ-കറാബഖ് മേഖലയെച്ചൊല്ലിയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്നത്. അന്താരാഷ്‌ട്രതലത്തിൽ ഈ പ്രദേശം അസർബൈജാന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും സോവിയറ്റ് കാലഘട്ടത്തിൽ അർമേനിയക്കാരാണ് ഇവിടെ കൂടുതലും താമസിച്ചിരുന്നത്.
പതിറ്റാണ്ടുകളായി ഈ തർക്കം ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയിട്ടുണ്ട്. നേരത്തെ അന്താരാഷ്‌ട്ര മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടു. കൂടാതെ അടുത്തിടെ 2023 ൽ അസർബൈജാൻ പ്രദേശത്തിന്റെ പൂർണ്ണ നിയന്ത്രണം വീണ്ടെടുത്തു. തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ചർച്ചകൾ അന്നുമുതൽ നടന്നുവരികയാണ്. ഇതിനിടയിലാണ് ട്രംപിന്റെ മധ്യസ്ഥതയിൽ തർക്കത്തിന് ഇപ്പോൾ പരിഹാരം കണ്ടത്.
ഇപ്പോൾ ഈ യുദ്ധം അവസാനിക്കുമെന്ന് പ്രതീക്ഷയുണ്ട്. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പ്രധാന ഗതാഗത പാതകൾ വീണ്ടും തുറക്കുന്നതിനുള്ള വ്യവസ്ഥ ഈ കരാറിലുണ്ട്. ഇതോടൊപ്പം ഈ മേഖലയിൽ റഷ്യയുടെ സ്വാധീനം കുറയുന്നത് മുതലെടുക്കാൻ അമേരിക്കയ്‌ക്കും അവസരം ലഭിക്കും. ഈ കരാറിന് കീഴിൽ ഒരു പുതിയ ഗതാഗത ഇടനാഴി നിർമ്മിക്കുമെന്നും അത് അന്താരാഷ്‌ട്ര സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ട്രംപ് റൂട്ട് എന്ന് നാമകരണം ചെയ്യുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
















