കണ്ണൂര്‍: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോള്‍ ടി. പി ചന്ദ്രശേഖരൻ കേസിലെ പ്രതി കൊടി സുനിയടക്കം പരസ്യമായി മദ്യപിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ മാസം 17 നാണ് സംഭവം. സംഭവം പുറത്തുവന്നതോടെ കണ്ണൂരിലെ മൂന്ന് സിവില്‍ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
എആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും സ്വമേധയാ കേസെടുക്കാന്‍ തെളിവ് ഇല്ലെന്നുമായിരുന്നു നേരത്തെ തലശേരി പോലീസ് പറഞ്ഞിരുന്നത്. കഴിച്ചത് മദ്യം ആണെന്ന് തെളിയിക്കാന്‍ കഴിയാതെ കേസ് നില്‍ക്കില്ലെന്നായിരുന്നു തലശേരി പോലീസിന്റെ വാദം. എന്നാല്‍, കണ്ണൂരില്‍ പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ഡിജിപി റവാഡ ചന്ദ്രശേഖര്‍ സംഭവം സേനയ്‌ക്ക് വലിയ നാണക്കേടുണ്ടാക്കിയെന്ന് വിലയിരുത്തിയിരുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്ത് (28), ഷിനോജ് (29) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ മാസം 17ന് തലശേരി അഡീഷണല്‍ ജില്ല കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു പ്രതികളുടെ മദ്യപാനം. കോടതിയില്‍നിന്ന് വരുന്ന വഴിയാണ് കൊടി സുനി അടക്കമുള്ള പ്രതികള്‍ മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ വച്ച് പോലീസിനെ കാവല്‍നിര്‍ത്തി കൊടി സുനിയും സംഘവും മദ്യപിക്കുകയായിരുന്നു.
നേരത്തെ, കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു.
















