വാഷിങ്ടണ്‍: വെനസ്വെലെയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്കുന്നവര്‍ക്കുള്ള പാരിതോഷികം അമേരിക്ക ഇരട്ടിയാക്കി. 50 മില്യണ്‍ ഡോളര്‍ (437 കോടിയിലധികം രൂപ) ആണ് പുതിയ പാരിതോഷികം.
യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണിയാണ് ഉത്തരവിറക്കിയത്. ‘ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തുകാരില്‍ ഒരാള്‍’ എന്ന് വിശേഷിപ്പിച്ചാണ് പാരിതോഷിക തുക ഉയര്‍ത്തിയ വിവരം അറ്റോര്‍ണി ജനറല്‍ അറിയിച്ചത്.
മഡൂറോയുടെ ദീര്‍ഘകാല വിമര്‍ശകനാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നേരത്തെ 25 മില്യണ്‍ ഡോളറായിരുന്നു പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
മഡൂറോയ്‌ക്ക് മയക്കുമരുന്ന് കള്ളക്കടത്ത് പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
യുഎസിന്റെ പുതിയ നടപടി ദയനീയമെന്ന് വിശേഷിപ്പിച്ച വെനസ്വേലന്‍ വിദേശകാര്യ മന്ത്രി ഇവാന്‍ ഗില്‍, ഇത് രാഷ്‌ട്രീയ പ്രചാരണമാണെന്നും പ്രതികരിച്ചു.
ട്രംപിന്റെ ആദ്യ ഭരണകാലത്ത്, മയക്കുമരുന്ന്-ടെററിസം, അഴിമതി, മയക്കുമരുന്നു കടത്ത് എന്നിവയുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങള്‍ക്ക് മഡൂറോയ്‌ക്കും വെനസ്വേലയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ യുഎസ് സര്‍ക്കാര്‍ കുറ്റം ചുമത്തിയിരുന്നു. കൊളംബിയന്‍ വിമത ഗ്രൂപ്പായ ഫാര്‍ക്കുമായി ചേര്‍ന്ന് മഡൂറോ അമേരിക്കയ്‌ക്കെതിരെ കൊക്കെയ്ന്‍ ഒരു ആയുധമായി ഉപയോഗിച്ചെന്നാണ് യുഎസ് നീതിന്യായ വകുപ്പ് പറഞ്ഞത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം മഡൂറോ നേരത്തെ തള്ളിക്കളഞ്ഞിട്ടുണ്ട്.
ഈ വര്‍ഷം ആദ്യം മഡൂറോയുടെ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് യുകെയും യൂറോപ്യന്‍ യൂണിയനും ഉപരോധം പ്രഖ്യാപിച്ചിരുന്നു. മഡൂറോ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തിയെന്നാണ് യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ ഉന്നയിക്കുന്നത്.
















