രാവണൻ ശുകനോട് ദൂതുപോയിട്ട് തിരിച്ചുവരാൻ വൈകിയതിന്റെ കാരണം ആരാഞ്ഞ്, വാനരന്മാരും രാമനും അവനോട് എങ്ങിനെ പെരുമാറിയെന്നും എന്താണ് അവന്റെ ക്ഷീണിതാവസ്ഥയ്‌ക്ക് കാരണമെന്നും ചോദിച്ചു. വാനരന്മാർ തന്നെ വധിക്കാൻ ശ്രമിച്ചെങ്കിലും ശ്രീരാമന്റെ ഇടപെടൽ കൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നു ശുകൻ വിശദീകരിച്ചു. രാമൻ രാവണന് നൽകാനുള്ള മുന്നറിയിപ്പും ദൂതായി തന്നോടു പറഞ്ഞയച്ച കാര്യങ്ങളും ശുകൻ അറിയിച്ചു. “ഒന്നുകിൽ ഉടനെത്തന്നെ സീതയെ തിരികെ നൽകുക, അല്ലെങ്കിൽ യുദ്ധത്തിന് തയ്യാറാകുക”. രാമന്റെ അതിശക്തമായ സേനയും അവരുടെ അമ്പുകളും ലങ്കയെ നശിപ്പിക്കാൻ പര്യാപ്തമാണെന്ന് ശുകൻ രാവണനെ അറിയിച്ചു. നീലൻ (അഗ്നിയുടെ മകൻ), അംഗദൻ (ബാലിയുടെ മകൻ), ഹനുമാൻ (വായുവിന്റെ മകൻ) എന്നിവരുൾപ്പെടെയുള്ള യോദ്ധാക്കളുടെ അതുല്യമായശക്തിവിക്രമങ്ങളും നിർഭയത്വവും രാവണന് വിവരിച്ചു പറഞ്ഞുകൊടുത്തു.
ശുകൻ പിന്നീട് ഒരാത്മീയ പ്രഭാഷണം തന്നെ നടത്തി, രാവണനോട് ശത്രുത ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു. “ശരീരം അഞ്ച് മൂലഘടകങ്ങളാൽ നിർമ്മിതമാണെന്നും, ഒരുവന്റെ ഞാനെന്ന ഭാവവും പാപ-പുണ്യങ്ങളുമായി നിരന്തരം ഉണ്ടാവുന്ന ആസക്തിയും ആത്മാവിനെ ജനനമരണ ചക്രത്തിൽ കുടുക്കുന്നുവെന്നും അറിയുക. രാജാവേ അങ്ങ് സ്വയം പുനർ വിചിന്തനം നടത്തി തന്റെ ആത്മാവിനെ പരം പൊരുളായി തിരിച്ചറിയണം. ലൗകികബന്ധങ്ങളിൽ നിന്ന് വിട്ട് രാമനെന്ന പരമാത്മാവിൽ, അഭേദമായ, അദ്വൈതമായ, പരംപൊരുളിൽ ശരണം തേടണം. ആഗ്രഹത്തിന്റെയും തദ്വാരാ ആസക്തിയുടെയും പാത ഇനിയും തുടർന്നാൽ സ്വന്തം നാശവും ഒടുവിൽ നരകവുമാണ് കിട്ടുക. എന്നാൽ രാമനാമജപവും രാമധ്യാനവും മോക്ഷത്തിലേക്ക് നയിക്കുന്നതാണ്.” ശുകൻ രാവണനെ ഉപദേശിച്ചു. ഹിതകരമായ ഉപദേശം കേട്ട് ക്രുദ്ധനായ രാവണൻ, വെറുമൊരു ദാസനായിട്ടും ശുകൻ ഒരു ഗുരുവിനെപ്പോലെ പ്രഭാഷണം നടത്തിയതിന് ദേഷ്യപ്പെട്ട് കൊട്ടാരത്തിൽ നിന്നും അവനെ ഓടിച്ചുവിട്ടു. ഉടൻ അവിടംവിട്ടു പോകാതിരുന്നാൽ തന്റെ വാൾ കൊണ്ടാവും അവന്റെ മരണമെന്ന് ഭീഷണിപ്പെടുത്തി. ഭയത്തോടെ ശുകൻ അവിടെനിന്നും ഓടിപ്പോയി സ്വഭവനത്തിൽ സുരക്ഷ തേടി.
ശുകന്റെ കഥ
വാനപ്രസ്ഥജീവിതം നയിക്കുന്ന ഒരു ഉന്നതകുല ബ്രാഹ്മണശേഷ്ഠനായിരുന്ന ശുകൻ ദേവന്മാരെ പ്രീതിപ്പെടുത്തി സന്തുഷ്ടരാക്കാനും അസുരരെ എതിർക്കാനും ശ്രമിച്ചുവന്നു. അവന്റെ സമാധാനജീവിതത്തെ താറുമാറാക്കാനുള്ള ലക്ഷ്യത്തോടെ വജ്രദംഷ്‌ട്രനെന്ന രാക്ഷസൻ അഗസ്ത്യഋഷിയുടെ വേഷത്തിൽ ശുകന്റെ ആശ്രമത്തിൽ എത്തി. ആടിന്റെ മാംസം കൂട്ടി ഊണ് കഴിക്കണമെന്ന് ശുകനോട് ആവശ്യപ്പെട്ടിട്ട് സ്നാനത്തിനായി പോയി. ശുകനും ഭാര്യയും അതിനു സമ്മതിച്ചു. വജ്രദംഷ്‌ട്രൻ ശുകന്റെ ഭാര്യയായി വേഷം മാറി മനുഷ്യമാംസം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്തു. യഥാർത്ഥ അഗസ്ത്യൻ തിരിച്ചെത്തിയപ്പോൾ ഋഷിയ്‌ക്ക് ആ ഭക്ഷണം നൽകി. സത്യമറിയാതെ അങ്ങിനെ അഗസ്ത്യന് മനുഷ്യമാംസ്യം കഴിക്കേണ്ടതായി വന്നു. വിവരമറിഞ്ഞപ്പോൾ മഹർഷി ശുകനെ മനുഷ്യമാംസം ഭക്ഷിക്കുന്ന രാക്ഷസനാകാൻ ശപിച്ചു.
ശുകൻ തന്റെ നിരപരാധിത്വം പറഞ്ഞ് അപേക്ഷിച്ചു. തങ്ങളെ രാക്ഷസൻ വഞ്ചിച്ച കാര്യമറിഞ്ഞ അഗസ്ത്യൻ എല്ലാ വിവരവും അറിയാതെ ക്ഷിപ്രകോപത്തിൽ ശാപം നല്കിയതിൽ ഖേദം പ്രകടിപ്പിച്ചെങ്കിലും ശാപത്തെ പിൻവലിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. എന്നാൽ, “നീ രാവണനെ സേവിക്കുക, പിന്നീട് രാമനെ കണ്ട് അവന്റെ സന്ദേശം കൈമാറുക. നിന്റെയാ കർത്തവ്യം പൂർത്തിയാക്കുമ്പോൾ നിന്റെ രാക്ഷസഭാവം മാറി നീ ശുദ്ധീകരിക്കപ്പെടുന്നതാണ്. അങ്ങിനെ വീണ്ടും നീ ദേവന്മാർക്ക് പ്രിയനാകും” എന്ന് പറഞ്ഞ് അനുഗ്രഹിച്ചു.
മാല്യവാൻ രാവണനെ ഉപദേശിക്കുന്നു
രാവണന്റെ അമ്മയുടെ അച്ഛൻ മാല്യവാൻ രാവണനെ കൊട്ടാരത്തിൽ എത്തി താൻ കാണാനിടയായ അസാധാരണമായ ദുർനിമിത്തങ്ങൾ വിവരിച്ചു. ആകാശത്ത് അസമയത്തുള്ള മിന്നൽ, രക്തനിറത്തിലുള്ള മഴ, മൃഗങ്ങളുടെ വിചിത്രമായ പെരുമാറ്റം, ദേവതകളുടെ സ്ഥാനങ്ങൾ ഇളകുന്നതിന്റെ ലക്ഷണം, അങ്ങിനെ എന്തൊക്കെയോ ആപത്ത് വരാനുള്ള മുന്നറിയിപ്പുകൾ കണക്കാക്കി രാമനെ വിഷ്ണുവിന്റെ അവതാരമായി തിരിച്ചറിഞ്ഞ് സീതയെ തിരികെ നൽകി, ക്ഷമ യാചിക്കാൻ മാല്യവാൻ രാവണനെ ഉപദേശിച്ചു. “കുരങ്ങന്മാരുടെ സഹായം തേടുന്ന വെറും ജളൻ, മനുഷ്യനായ രാമൻ അപേക്ഷിച്ചിട്ടാവും അങ്ങിവിടെ എന്നെ ഉപദേശിക്കാൻ വന്നതെന്ന് “ രാവണൻ മാല്യവാനെ പരിഹസിച്ചു.
യുദ്ധം ആരംഭിക്കുന്നു
രണ്ടുഭാഗത്തെയും സൈന്യങ്ങൾ യുദ്ധത്തിന് തയ്യാറായി. യുദ്ധാരംഭത്തിൽത്തന്നെ പത്ത് തലയുള്ള ശക്തനായ രാവണൻ, രാമനെ നേരിട്ടു. ലക്ഷ്മണന്റെ കയ്യിൽ നിന്നും വില്ല് വാങ്ങി രാമൻ തന്റെ അമ്പുകൾ കൊണ്ട് രാവണന്റെ പത്തു മകുടകളും കുടകളും നശിപ്പിച്ചു. രാവണൻ പരിഭ്രാന്തി കൊണ്ട് നാണിച്ച് ഇളിഭ്യനായി പിന്മാറി.
രാവണൻ വടക്ക്, പ്രഹസ്തൻ പടിഞ്ഞാറ്, വജ്രദംഷ്‌ട്രൻ തെക്ക്, മേഘനാദൻ കിഴക്ക്, എന്നിങ്ങിനെ യുദ്ധത്തിൽ അസുരക്കൂട്ടം സ്ഥാനം പിടിച്ചു. വാനരസൈന്യത്തിൽ നീലൻ പടിഞ്ഞാറ്, അംഗദൻ തെക്ക്, ഹനുമാൻ കിഴക്ക്, രാമനും ലക്ഷ്മണനും സുഗ്രീവനും വടക്ക് എന്നിങ്ങിനെ രാമസൈന്യവും സ്ഥാനം പിടിച്ചു.
അതീവ ലഹരിയോടെ യുദ്ധം സമാരംഭിച്ചു. ആയുധങ്ങൾ പരസ്പരം കൂട്ടിയിടിക്കുന്ന ശബ്ദം എങ്ങും കേട്ടു. യുദ്ധകാഹളം അന്തരീക്ഷത്തിൽ മുഴങ്ങി. വാനരന്മാർ കൂട്ടത്തോടെ ലങ്കാനഗരിയിൽ കയറി ആകെ നാശനഷ്ടങ്ങൾ വരുത്തി. അവിടെ തയ്യാറാക്കിവച്ചിരുന്ന പ്രതിരോധങ്ങൾ നശിപ്പിച്ചു. രാവണന്റെ ചാരന്മാരെ വാനരന്മാർ പിടിച്ചു മർദ്ദിച്ചുവെങ്കിലും രാമൻ അവരെ വിട്ടയച്ചു. അവർ രാമന്റെ കരുണയെപ്പറ്റി പുകഴ്‌ത്തി, കീഴടങ്ങാമെന്ന് തീരുമാനിച്ചു. അപ്പോൾ രാവണൻ സീതയെ മോഹഭംഗത്തിലാക്കാനായി ഒരു മായാവിദ്യപ്രയോഗിച്ചു. ശ്രമിച്ചു. മായാവിയായ വിദ്യുദ്ജിഹ്വൻ വ്യാജമായി ഉണ്ടാക്കിയ വെട്ടിമാറ്റപ്പെട്ട രാമന്റെ തല സീതയെക്കാണിച്ച്, രാമൻ മരിച്ചുകഴിഞ്ഞുവെന്ന് രാവണൻ വീമ്പിളക്കി. അതുകണ്ട് സീത ഭയന്ന് വിറച്ചുനിന്നു. എന്നാൽ വിഭീഷണന്റെ ഭാര്യ സരമ, അക്കണ്ട കാഴ്ച രാക്ഷസന്മാരുടെ വെറും മായാപ്രയോഗം മാത്രമാണെന്ന് പറഞ്ഞു സീതാദേവിയെ ആശ്വസിപ്പിച്ചു. നാല് ദിവസത്തിനുള്ളിൽ രാമൻ വിജയശ്രീലാളിതനായി വന്ന് ദേവിയെ രക്ഷിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു.
അംഗദൻ രാവണനെ ചെന്ന് കണ്ട് അവസാനമായി ഒരിക്കൽക്കൂടി രാവണനെ ഓർമ്മിപ്പിച്ചു. സീതയെ തിരികെ നൽകുക, അല്ലെങ്കിൽ രാമൻ കുലത്തോടെ നശിപ്പിക്കുമെന്ന് അംഗദൻ അറിയിച്ചു. “എന്റെ അമ്പുകൾ ഭൂമിയെ വിറപ്പിക്കുന്നത് കാണുന്നില്ലേ? അതുകണ്ട് നിനക്ക് നാണമാകുന്നില്ലേ?” എന്ന് അംഗദൻ ഇടിമുഴക്കത്തോടെ അലറിപ്പറഞ്ഞു. രാവണൻ അവനെ വധിക്കാൻ തന്റെ സേനയോട് ഉത്തരവിട്ടെങ്കിലും, അംഗദൻ അവരെ വിരട്ടിയോടിച്ച് മടങ്ങുന്നതിൻ മുൻപ് കൊട്ടാരത്തിന്റെ ഒരു ഭാഗം തകർത്തുകളയുകയും ചെയ്തു.
രാക്ഷസ-വാനര യുദ്ധം
കുമുദൻ, നളൻ, ഗജൻ, ഗവയൻ, ഹനുമാൻ എന്നിവർ നയിച്ച വാനരസൈന്യം മരങ്ങളും കല്ലുകളും ഉപയോഗിച്ച് പോരിൽ മുന്നേറി. യുദ്ധക്കളത്തിൽ കരച്ചിലുകൾ, പെരുമ്പറശബ്ദങ്ങൾ, ആയുധങ്ങൾകൂട്ടിമുട്ടുന്നതിന്റെയും മരണപ്പെടുന്ന യോദ്ധാക്കളുടെ ശബ്ദങ്ങളും നിറഞ്ഞു. ഗന്ധർവ്വന്മാരും, സിദ്ധന്മാരും, കിന്നരന്മാരും, നാരദനെപ്പോലുള്ള ഋഷികളും ആകാശത്ത് വന്ന് നിരന്നുനിന്ന് ആ യുദ്ധം കണ്ടു. ഇന്ദ്രജിത് അംഗദനെ നേരിട്ടു, അവന്റെ വേഗതയിൽ ഇന്ദ്രജിത്ത് പരാജയപ്പെട്ടോടിപ്പോയി. ജംബുമാലി ഹനുമാനെ നേരിട്ട് കൊല്ലപ്പെട്ടു. പ്രഹസ്തൻ സുഗ്രീവനെയും നളൻ നികുംഭനേയും ലക്ഷ്മണൻ വിരൂപാക്ഷനേയും രാമൻ പത്ത് ശക്തരായ രാക്ഷസരേയും യുദ്ധത്തിൽ പെട്ടെന്ന് തന്നെ കൊന്നുതള്ളി.
നാഗാസ്ത്രപ്രയോഗം
അംഗദനാൽ പരാജിതനായ ഇന്ദ്രജിത് നാഗാസ്ത്രം ഉപയോഗിച്ച് വാനരരെ സർപ്പചൈതന്യം കൊണ്ട് ബന്ധനസ്ഥരാക്കി. അവർ തളർന്നു പക്ഷാഘാതമേറ്റതുപോലെ കിടന്നു. പോരിൽ ഇന്ദ്രജിത് വിജയം അവകാശപ്പെട്ടു.
ദേവന്മാരും ഋഷികളും ദുഃഖിക്കവേ പെട്ടെന്ന് നാഗങ്ങളുടെ ആജന്മശത്രുവായ ഗരുഡൻ അവിടെയെത്തി ഒരു മായാവിദ്യയൊരുക്കി. രാമൻ ഗരുഡനെ ആശീർവദിക്കവേ, ഗരുഡന്റെ ചിറകിൽ നിന്നടിച്ച കാറ്റേറ്റ് മായങ്ങിക്കിടന്ന വാനരർ മയക്കം വിട്ടുണർന്നു. അവർ ഊർജ്വസ്വലരായി ഉണർന്ന കാര്യമറിയാതെ ഇന്ദ്രജിത്ത് വിജയിച്ചുവെന്ന് തന്നെ രാവണൻ, വിശ്വസിച്ചു. പക്ഷേ, ആ വാനരന്മാർ മടങ്ങി വന്ന് ആയുധങ്ങൾ തയ്യാറാക്കി വീണ്ടും പോരിന്നിറങ്ങി. ക്രുദ്ധനായ രാവണൻ അവരെ തകർക്കാനായി ധൂമ്രാക്ഷനെ അയച്ചു.
ധൂമ്രാക്ഷൻ ശക്തമായി ആക്രമിച്ചെങ്കിലും, ഹനുമാൻ ഒറ്റയ്‌ക്ക് അവനെ പ്രതിരോധിച്ചു. ക്രൂരമായ പോരിന് ശേഷം, ഹനുമാൻ അവനെ ഒരു പടുകൂറ്റൻ മലയുടെ അടിയിൽപ്പെടുത്തി പൊടിച്ചുകളഞ്ഞു. വാനരന്മാർ ആഘോഷിച്ചു; രാക്ഷസസ്ത്രീകൾ വാവിട്ടു കരഞ്ഞു. തുടർന്ന് വജ്രദംഷ്‌ട്രൻ തെക്കൻദിക്കിൽനിന്ന് അംഗദനെ നേരിട്ടു. തീവ്രമായ പോരിൽ എറേപ്പേർ കൊല്ലപ്പെട്ടു. രക്തംപുഴയായി ഒഴുകി. അംഗദൻ വജ്രദംഷ്‌ട്രനെ വാൾ കൊണ്ട് വെട്ടിക്കൊന്നു. പിന്നീട് അകമ്പനൻ കിഴക്കൻ ദിക്കിൽനിന്ന് വന്ന് ഹനുമാനെ നേരിട്ടെതിർത്ത് കൊല്ലപ്പെട്ടു. വിവരമറിഞ്ഞ് രാവണൻ കോപത്താലും ദുഖത്താലും വിറച്ചു. രാമേശ്വരത്തിൽ നിന്ന് ലങ്കയിലേക്ക് വ്യാപിച്ച വൻപിച്ച വാനരസേനയെക്കണ്ടു ക്രുദ്ധനായി പ്രഹസ്തനെ വിളിച്ചു.
പ്രഹസ്തന്റെ മരണം
അനേകം യോദ്ധാക്കൾ യുദ്ധത്തിൽ മരിച്ച് വീണതിനാൽ രാവണന്റെ സൈന്യം ശുഷ്കമായി. അപ്പോൾ രാവണൻ കംഭഹനു, മഹാനാദൻ, ദുർമുഖൻ, സമുന്നതൻ എന്നീ മന്ത്രിമാരോടൊപ്പം പ്രഹസ്തനെ പോരിന്നായി അയച്ചു. അവർ പടിഞ്ഞാറൻ ഗോപുരത്തിൽ നിന്ന് നീലന്റെ സേനയെ നേരിട്ടു. യുദ്ധം അതിശക്തമായി. വാനര-രാക്ഷസർ കൂട്ടമായി ചത്തുവീണു. ജംബവാൻ കംഭഹനുവിനെയും ദുർമുഖനെയും കൊന്നു. നീലൻ മഹാനാദനെയും സമുന്നതനെയും കൊന്നു. ഏറെ നീണ്ടുനിന്ന അവസാനപോരിൽ, നീലൻ പ്രഹസ്തനെ വകവരുത്തി. മുഖ്യസേനാനിയായ പ്രഹസ്ഥന്റെ മരണത്തിൽ രാവണൻ അതീവ ക്രോധാകുലനായി.
















