പട്ന : ബിഹാറിലെ സീതാമർഹിയിലെ പുനൗര ധാമിൽ മാതാ സീതാ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ഒരു ലക്ഷത്തിലധികം ആളുകളുടെയും സന്യാസിമാരുടെയും സാന്നിധ്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർവഹിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാർ ഈ വേളയിൽ പങ്കെടുത്തിരുന്നു. കൂടാതെ അയൽരാജ്യമായ നേപ്പാളിലെ ജനക്പൂരിൽ നിന്നുള്ളവരെയും ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു.
യുപി നഗരത്തിൽ നിന്ന് റോഡ് കണക്റ്റിവിറ്റിയുള്ള ഈ സ്ഥലം മത ടൂറിസത്തിന്റെ കേന്ദ്രമായി വികസിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നു. സീത, ലവ്-കുഷ് വാടികകൾ (ഉദ്യാനങ്ങൾ), പ്രദർശന കേന്ദ്രം, കഫ്റ്റീരിയ, കുട്ടികളുടെ കളിസ്ഥലം, പാർക്കിംഗ്, മറ്റ് മതപരവും സാംസ്കാരികവുമായ ഘടനകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടും.
ഒക്ടോബർ-നവംബർ മാസങ്ങളിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്. അയോധ്യയിലെ രാമക്ഷേത്രത്തേക്കാൾ അഞ്ച് അടി ഉയരക്കുറവിലായിരിക്കും (156 അടി) നിർമാണം.
നിർമാണത്തിനായി സംസ്ഥാന സർക്കാർ 882 കോടിയിലധികം രൂപ അനുവദിച്ചു. 67 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വിശാലമായ നടപ്പാതകളും വിശാലമായ പൂന്തോട്ടവും ഇതിൽ ഉൾപ്പെടുന്നു.
















