ന്യൂദൽഹി : ഉത്തരാഖണ്ഡിലെ ധരാലിയിൽ മേഘവിസ്ഫോടനത്തിനു ശേഷമുള്ള ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉപഗ്രഹ ചിത്രങ്ങളിലെല്ലാം പ്രദേശം മുഴുവൻ വെള്ളവും അവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നതായി കാണാം. ISRO/NRSC രണ്ട് ചിത്രങ്ങളാണ് പുറത്തിറക്കിയത്. ആദ്യ ഉപഗ്രഹ ചിത്രം 2024 ജൂൺ 16 ന്റേതും രണ്ടാമത്തെ ഉപഗ്രഹ ചിത്രം 2025 ഓഗസ്റ്റ് 7 ന്റേതുമാണ്.
ഓഗസ്റ്റ് 5 ന് ഉത്തരാഖണ്ഡിലെ ധരാലിയിലും ഹർസിലിലും ഉണ്ടായ വിനാശകരമായ വെള്ളപ്പൊക്കം വിലയിരുത്താൻ കാർട്ടോസാറ്റ്-2S ഡാറ്റയാണ് ഉപയോഗിച്ചത്. ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ വെള്ളത്തിൽ മുങ്ങിയ കെട്ടിടങ്ങൾ, ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങൾ (ഏകദേശം 20 ഹെക്ടർ), മാറ്റം വരുത്തിയ നദീതടങ്ങൾ എന്നിവ വ്യക്തമായി കാണിക്കുന്നുണ്ട്.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
അതേ സമയം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എത്തിക്കാൻ രക്ഷാപ്രവർത്തകർ 24 മണിക്കൂറും കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഹെലികോപ്റ്ററിലും ദുരിതാശ്വാസ സാമഗ്രികൾ ആളുകൾക്ക് എത്തിക്കുന്നുണ്ട്. നിലവിൽ ഉത്തരകാശിയിൽ സൈന്യവും വ്യോമസേനയും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ചിനൂക്ക്, എംഐ 17 ഹെലികോപ്റ്ററുകൾ വഴി ആളുകളെ ഉത്തരകാശിയിലേക്ക് എത്തിക്കുന്നുണ്ട്.
കൂടാതെ ഹർഷിൽ ഒരു ഹെലിപാഡ് നിർമ്മിച്ചിട്ടുണ്ട് അവിടെ നിന്ന് ഒറ്റപ്പെട്ട ആളുകളെ മാറ്റ്‌ലിയിലെ ഐടിബിപിയുടെ താൽക്കാലിക ഹെലിപാഡിലേക്ക് കൊണ്ടുവരുന്നുണ്ട്. വ്യാഴാഴ്ച 200 ലധികം പേരെയാണ് ഹെലികോപ്റ്റർ വഴി രക്ഷപ്പെടുത്തിയത്. ഈ നടപടി ഇപ്പോഴും തുടരുകയാണ്. കൂടാതെ അവശ്യവസ്തുക്കൾ ധരാലിയിലേക്കും ഹർഷിലിലേക്കും കൊണ്ടുപോകുന്നുണ്ട്. ചിനൂക്ക് ഹെലികോപ്റ്റർ വഴി രക്ഷാപ്രവർത്തനത്തിനായി കൂടുതൽ എൻഡിആർ, എസ്‌ഡിആർഎഫ് ടീമുകളെ അയച്ചു. അതേസമയം വൈദ്യുതി ക്രമീകരിക്കുന്നതിനായി ചിനൂക്ക്, ജനറേറ്ററുകളും എത്തിച്ചിട്ടുണ്ട്.
















