ന്യൂദൽഹി : ദൽഹി പോലീസ് സ്‌പെഷ്യൽ സെല്ലും നേപ്പാളിലെ ഇന്ത്യൻ സുരക്ഷാ ഏജൻസികളും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ രാജ്യത്തെ ഏറ്റവും വലിയ നിയമവിരുദ്ധ ആയുധ വിതരണക്കാരനായ ഷെയ്ഖ് സലിം എന്ന സലിം പിസ്റ്റൾ അറസ്റ്റിലായി. കഴിഞ്ഞ കുറേ വർഷങ്ങളായി സലിം പിസ്റ്റൾ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് അത്യാധുനിക ആയുധങ്ങൾ വിതരണം ചെയ്തു വരികയായിരുന്നു.
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായും ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായും സലിമിന് ബന്ധമുണ്ടെന്നതിന് സുരക്ഷാ ഏജൻസികൾക്ക് തെളിവുകളും ലഭിച്ചിട്ടുണ്ട്.
സലിം പിസ്റ്റളിന്റെ ഗുണ്ടാ ശൃംഖല
ലോറൻസ് ബിഷ്‌ണോയി, ഹാഷിം ബാബ തുടങ്ങിയ വൻ ഗുണ്ടാസംഘങ്ങൾക്ക് പാകിസ്ഥാനിൽ നിന്ന് ആയുധങ്ങൾ എത്തിച്ചു നൽകിയിരുന്നതും സലിം പിസ്റ്റളാണ്. സിദ്ധു മൂസേവാല കൊലപാതകക്കേസിലെ പ്രതിയുടെ ഉപദേഷ്ടാവായിരുന്നു ഇയാൾ.
മുമ്പും അറസ്റ്റ് നടന്നിട്ടുണ്ട്
2018 ൽ സലിമിനെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തു. പക്ഷേ പിന്നീട് ഇയാൾ വിദേശത്തേക്ക് രക്ഷപ്പെട്ടു. അടുത്തിടെ സലിം നേപ്പാളിൽ ഒളിച്ചിരിക്കുന്നതായി ദൽഹി പോലീസിന്റെ സ്‌പെഷ്യൽ സെല്ലിന് വിവരം ലഭിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഏജൻസികൾ ഇയാളെ നേപ്പാളിൽ നിന്ന് അറസ്റ്റ് ചെയ്തു.
ബാബ സിദ്ദിഖി കൊലപാതക കേസിലും ഇയാളുടെ പേര് ഉയർന്നുവന്നു
ബാബ സിദ്ദിഖി കൊലപാതക കേസിലും സലിം പിസ്റ്റളിന്റെ പേര് ഉയർന്നുവന്നു. ദൽഹിയിലെ സീലംപൂർ പ്രദേശത്തെ താമസക്കാരനാണ് സലിം. ഇയാളുടെ മുഴുവൻ ശൃംഖലയും ഇന്ത്യയ്‌ക്കും പാകിസ്ഥാനും ഇടയിൽ വ്യാപിച്ചു കിടക്കുന്നുണ്ട്.
സുരക്ഷാ ഏജൻസികൾക്ക് വലിയ വിജയം
സലിം പിസ്റ്റളിന്റെ അറസ്റ്റോടെ സുരക്ഷാ ഏജൻസികൾക്ക് വലിയ വിജയം ലഭിച്ചു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന അനധികൃത ആയുധ ശൃംഖലയ്‌ക്കെതിരായ ഒരു വലിയ ചുവടുവയ്‌പ്പായി ഈ അറസ്റ്റ് കണക്കാക്കപ്പെടുന്നു. ഇപ്പോൾ സുരക്ഷാ ഏജൻസികൾ ഇയാളുമായി ബന്ധപ്പെട്ട ശൃംഖലയെയും പാകിസ്ഥാനുമായുള്ള സലിമിന്റെ ബന്ധത്തെയും കുറിച്ച് ആഴത്തിൽ അന്വേഷിക്കുകയാണ്.
















