പത്തനംതിട്ട: കാര്‍ഷിക വായ്‌പയെടുത്ത കര്‍ഷകര്‍ വിള ഇന്‍ഷുറന്‍സ് എടുത്തിട്ടില്ലെങ്കിലും കൃഷിനാശത്തിന് നഷ്ടപരിഹാരം നല്കണമെന്ന് കേന്ദ്ര കൃഷി മന്ത്രാലയ തീരുമാനം കേരളത്തില്‍ 45 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനകരം.
വായ്‌പ എടുക്കുന്ന കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കേണ്ടതും അതു ചെയ്തില്ലെങ്കില്‍ നഷ്ടപരിഹാരം നല്‌കേണ്ട ബാധ്യതയും ബാങ്കുകള്‍ക്കാണെന്ന വ്യവസ്ഥയാണ് കേന്ദ്ര കൃഷി മന്ത്രാലയം കൊണ്ടുവന്നത്. ഇതു സംബന്ധിച്ച് എല്ലാ ബാങ്ക് മേധാവികള്‍ക്കും നബാര്‍ഡിനും കേന്ദ്ര കൃഷിമന്ത്രാലയം ജൂലൈ 28ന് നേരിട്ട് കത്തയക്കുകയും ചെയ്തു.
പുതിയ കേന്ദ്രനയത്തിന്റെ പ്രയോജനം ഏറ്റവും കൂടുതല്‍ ലഭിക്കുക കേരളത്തിലെ കര്‍ഷകര്‍ക്കാണ്. വിള ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടാത്ത കര്‍ഷകര്‍ കൂടുതല്‍ ഉള്ളത് കേരളത്തിലാണ്. 45 ലക്ഷത്തോളം കര്‍ഷകരാണ് കേരളത്തില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എടുത്തിട്ടുള്ളത്.
എന്നാല്‍ 2025-ലെ ഇന്‍ഷുറന്‍സ് പരിധിയില്‍ വെറും 12,000 പേര്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളു എന്നാണ് കേന്ദ്ര കൃഷിമന്ത്രാലയത്തിന് ലഭിച്ച കണക്ക്. കെസിസി അക്കൗണ്ട് ഉള്ള മുഴുവന്‍ കര്‍ഷകരെയും വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ബാങ്കുകള്‍ അംഗങ്ങളായി ചേര്‍ക്കണമെന്നാണ് വ്യവസ്ഥ. വായ്‌പ എടുക്കുന്ന ഘട്ടത്തില്‍ തന്നെ കേന്ദ്രസര്‍ക്കാരിന്റെ പോര്‍ട്ടലില്‍ ഇനിമുതല്‍ ഇന്‍ഷുറന്‍സ് വിവരം കൂടി നല്കണം. ഇതില്‍ ബാങ്കുകള്‍ വീഴ്ച വരുത്തിയപ്പോള്‍ കര്‍ഷകര്‍ക്ക് നേരിട്ട് ഇന്‍ഷുറന്‍സ് എടുക്കാന്‍ കൃഷിമന്ത്രാലയം അനുമതി നല്കിയിരുന്നു. ഈ കര്‍ഷകര്‍ വായ്‌പ എടുക്കുമ്പോള്‍ ബാങ്കിന്റെ ഇന്‍ഷുറന്‍സ് ഒഴിവാക്കാന്‍ ഓപ്ഷന്‍ ഔട്ട് ഫോറം നല്കിയാല്‍ മതിയായിരുന്നു. ഇത് മറയാക്കി കേരളത്തിലെ ബാങ്കുകള്‍ വായ്‌പാ അപേക്ഷക്കൊപ്പം ഓപ്ഷന്‍ ഔട്ട് ഫോം കൂടി കര്‍ഷകരില്‍ നിന്ന് ഒപ്പിട്ട് വാങ്ങുകയാണെന്നാണ് കേന്ദ്ര കൃഷിമന്ത്രാലയം നേരിട്ട് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. 27 തരം വിളകളാണ് ഇന്‍ഷുറന്‍സ് പരിധിയില്‍ വരുന്നത്. റബര്‍, തെങ്ങ്, മഞ്ഞള്‍, വാഴ, പച്ചക്കറി, മാവ്, പൈനാപ്പിള്‍, കുരുമുളക് ഉള്‍പ്പെടെയുള്ളവ ഇതിലുണ്ട്.
2016 മുതല്‍ 6000 കോടി രൂപയാണ് പദ്ധതിയിലൂടെ കേന്ദ്ര കൃഷിമന്ത്രാലയം വിതരണം ചെയ്തത്. ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടാത്തതുമൂലം കേരളത്തിലെ 44.80 ലക്ഷം കര്‍ഷകര്‍ക്കും നഷ്ടപരിഹാരം ലഭിച്ചതുമില്ല. കേന്ദ്ര പദ്ധതിയില്‍ ചേരാനുള്ള തീയതി ആഗസ്ത് 31 വരെ നീട്ടിയിട്ടുണ്ട്.












