ന്യൂദൽഹി : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. സന്ദർശന തീയതികൾ നിലവിൽ അന്തിമമാക്കിയിട്ടുണ്ടെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു.ഇന്ത്യ-റഷ്യ എണ്ണ വ്യാപാര കരാറിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട് അമേരിക്ക ഇന്ത്യയ്‌ക്ക് മേൽ ചുമത്തുന്ന താരിഫ് ഭീഷണികൾക്കിടെയാണ് പുടിന്റെ സന്ദർശനം.
റഷ്യ- ഇന്ത്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതായിരിക്കും പുടിന്റെ സന്ദർശനമെന്നും ഇതിൽ സന്തോഷമുണ്ടെന്നും അജിത് ഡോവലിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ശിക്ഷിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. എന്നാൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയാൽ തീരുമാനം പുനഃപരിശോധിക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡോവൽ റഷ്യ സന്ദർശിച്ചതും പുടിൻ ഇന്ത്യയിലേക്കെത്തുമെന്ന വാർത്ത പുറത്തുവരുന്നതും
റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിന് മറുപടിയെന്ന നിലയിലായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ തീരുവ ഉയർത്താനുള്ള തീരുമാനം. നേരത്തെ ഇന്ത്യക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന എക്‌സിക്യുട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചിരുന്നു.ഇതിന് പിന്നാലെയാണ് 25 ശതമാനം കൂടി തീരുവ ഇടാക്കുമെന്ന നിലപാട് അമേരിക്കൻ ഭരണകൂടം പ്രഖ്യാപിച്ചത്.
















