ന്യൂദൽഹി : യുദ്ധവിമാനങ്ങളില്‍നിന്ന് വിക്ഷേപിക്കാവുന്ന പിനാകയുടെ പതിപ്പ് അണിയറയിൽ ഒരുങ്ങുന്നതായി സൂചന . പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ കീഴിലുള്ള ആര്‍മമെന്റ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്‌ളിഷ്‌മെന്റ് ( ARDE) ആണ് യുദ്ധവിമാനത്തില്‍നിന്ന് പ്രയോഗിക്കാവുന്ന പിനാക റോക്കറ്റിന്റെ പതിപ്പ് വികസിപ്പിക്കുന്നത്.
ഇന്ത്യയുടെ ആയുധപ്പുരയിലെ സുപ്രധാനമായ ആയുധമാണ് പിനാക എന്ന റോക്കറ്റ് സംവിധാനം. ശത്രുമുന്നേറ്റങ്ങളെയും സംവിധാനങ്ങളെയും കിറുകൃത്യമായി ആക്രമിക്കാൻ ഉപയോഗിക്കുന്ന പിനാക റോക്കറ്റുകള്‍ വിക്ഷേപിക്കുന്നത് വാഹനങ്ങളില്‍ ഘടിപ്പിച്ച റോക്കറ്റ് ലോഞ്ചറില്‍നിന്നാണ്.
എന്നാൽ ഇനി സുഖോയ് എസ്.യു-30 എകെഐ, റഫാല്‍, മിറാഷ്-2000, തേജസ് എന്നീ യുദ്ധവിമാനങ്ങളിലാകും പിനാക ഘടിപ്പിക്കുക. നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന ഇസ്രയേല്‍ മിസൈലായ റാംപേജിന് പകരക്കാരനായി മാറും പിനാക. 300 കിലോമീറ്റര്‍ ആക്രമണ പരിധിയുള്ള പിനാകയുടെ നാലാമത്തെ ജനറേഷന്‍ വികസന ഘട്ടത്തിലാണ്. ഇതിന്റെ പരീക്ഷണം ഉടനെ നടക്കും.
പിനാക നാലിന് അത്യാധുനിക ഗതിനിര്‍ണയ സംവിധാനങ്ങളുമുണ്ട്. അതിനാല്‍ ഒരു എയര്‍ ലോഞ്ച്ഡ് ക്രൂയിസ് മിസൈലായി പ്രവര്‍ത്തിക്കാനാകും. 120 കിലോമീറ്റര്‍ ആക്രമണ പരിധിയുള്ള പിനാക 3-യുടേയും യുദ്ധവിമാന പതിപ്പ് വന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേലിന്റെ റാംപേജ് മിസൈലിന് 250 കിലോമീറ്ററാണ് ആക്രമണ പരിധി.
150 കിലോയോളം വരുന്ന പോര്‍മുനയും വഹിക്കാനാകും. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് വ്യോമസേനയുടെ ജഗ്വാര്‍ യുദ്ധവിമാനത്തില്‍നിന്ന് റാംപേജ് മിസൈലുകള്‍ വിക്ഷേപിച്ചിരുന്നു. പാകിസ്താനിലെ റഡാര്‍ സംവിധാനങ്ങള്‍ തകര്‍ക്കുന്നതില്‍ ഈ മിസൈലുകള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.ആക്രമണപരിധി കൂടിയ പിനാകയുടെ ഈ പതിപ്പായിരിക്കും യുദ്ധവിമാനങ്ങളില്‍നിന്ന് വിക്ഷേപിക്കാവുന്ന തരത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സുരക്ഷിതമായ ദൂരത്തുനിന്ന് ശത്രുതാവളങ്ങളെ ആക്രമിക്കാന്‍ സഹായിക്കുന്ന സ്റ്റാന്‍ഡ് ഓഫ് ആയുധങ്ങളാണ് ഇന്ത്യ ഉപയോഗിക്കുന്ന റാംപേജ്, സ്‌കാല്‍പ്, ബ്രഹ്‌മോസ് എന്‍ജി എന്നിവ. പിനാക കൂടി ഈ നിരയിലേക്ക് എത്തുന്നതോടെ വ്യോമസേനയുടെ ആയുധശേഖരം വൈവിധ്യവത്കരിക്കപ്പെടും.
ഇതിന് പുറമെ യുദ്ധക്കപ്പലുകളില്‍നിന്ന് പ്രയോഗിക്കാവുന്ന വകഭേദവും വികസന പദ്ധതിയിലുണ്ട്. 75 കിലോ മീറ്റര്‍ ആക്രമണ പരിധിയുള്ള ഈ വകഭേദം അന്തര്‍വാഹിനികളെ ഉള്‍പ്പെടെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഈ വര്‍ഷം തന്നെ ഇതിന്റെ പരീക്ഷണം നടന്നേക്കും.
















