ആലപ്പുഴ: ചേര്‍ത്തലയില്‍ സ്ത്രീകളുടെ തിരോധാനത്തില്‍ വീണ്ടും മൊഴി നല്‍കി കാണാതായ സ്ത്രീകളില്‍ ഒരാളായ ബിന്ദു പത്മനാഭന്റെ സഹോദരന്‍ പ്രവീണ്‍.ബിന്ദു പത്മനാഭനെ 2006ലാണ് കാണാതാകുന്നത്.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ സെബാസ്റ്റ്യന്‍(65) പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ആദ്യ തിരോധാനം എന്ന് പൊലീസ് കരുതുന്നത് ബിന്ദു പത്മനാഭന്റേതാണ്.ബിന്ദു പത്മനാഭനെ കാണാനില്ലെന്ന് പറഞ്ഞ് വിശദമായ പരാതിയാണ് ആദ്യം നല്‍കിയത്. എന്നാല്‍, ആദ്യ ഘട്ടത്തിലെ അന്വേഷണത്തില്‍ വീഴ്ച ഉണ്ടായി. വെറുമൊരു പരാതിയല്ല നല്‍കിയത്. എന്നിട്ടും, എഫ്‌ഐആര്‍ ഇടാന്‍ പോലും കാലതാമസം നേരിട്ടതായി പ്രവീണ്‍ പറഞ്ഞു.
ബിന്ദുവിനെ കാണാനില്ലെന്ന് 2016ലാണ് അറിയുന്നത്. അച്ഛന്‍ വില്‍പ്പത്രം എഴുതിയ ശേഷം ബിന്ദു കുടുംബത്തോട് അകന്നു.1999ല്‍ ഇറ്റലിയില്‍ പോയ ശേഷം ബിന്ദുവിനെ കണ്ടിട്ടില്ല.ലോക്കറില്‍ ഉണ്ടായിരുന്ന 130 പവന്‍ സ്വര്‍ണം എവിടെ എന്നറിയില്ല.അഞ്ചിടത്ത് ബിന്ദുവിന്റെ പേരില്‍ സ്ഥലം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നുമില്ല. സെബാസ്റ്റ്യനെ വീട്ടില്‍ പോയി നേരില്‍ കണ്ടിട്ടുണ്ട്. അന്ന് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ചേര്‍ത്തല ബ്രാഞ്ചില്‍ ബിന്ദുവിന്റെ പേരില്‍ 50 ലക്ഷം രൂപ ഉണ്ടെന്ന് പറഞ്ഞു. ബാങ്ക് അക്കൗണ്ടിലെ 50 ലക്ഷം രൂപ എടുത്ത് നല്‍കാമെന്ന് മാത്രമാണ് അന്ന് സെബാസ്റ്റ്യന്‍ പറഞ്ഞത്.എല്ലാം കള്ളമായിരുന്നു. സഹോദരിയുടെ തിരോധാനത്തില്‍ സെബാസ്റ്റ്യന് പങ്കുണ്ടെന്നത് ഉറപ്പാണെന്ന് പ്രവീണ്‍ പറഞ്ഞു.
ബിന്ദു പത്മനാഭന്‍ കേസിലെ പ്രധാന പ്രതിയെന്നാരോപിക്കുന്ന ചേര്‍ത്തല പള്ളിപ്പുറം ചെങ്ങത്തറ വീട്ടില്‍ സെബാസ്റ്റ്യന്റെ(65) വീട്ടുവളപ്പില്‍ കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥികള്‍ അടുത്തിടെ കണ്ടെത്തിയത്. സെബാസ്റ്റ്യന്‍ കൂടുതല്‍ സ്ത്രീകളെ വകവരുത്തിയോ എന്നാണ് പൊലീസ് സംശയിക്കുന്നത്. 2006 ല്‍ കാണാതായ ബിന്ദു പത്മനാഭന്‍, 2012ല്‍ കാണാതായ ഐഷ, 2020ല്‍ കാണാതായ സിന്ധു, 2024 ഡിസംബറില്‍ കാണാതായ ജൈനമ്മ തുടങ്ങിയവരുടെ തിരോധാനവും സെബാസ്റ്റ്യന് നേരെ ആരോപണം ഉയര്‍ത്തുന്നു.
















