കറാച്ചി: പാകിസ്ഥാനിൽ അഭയാർത്ഥികളായെത്തിയ ഒരു കോടി അഫ്ഗാനികളെ ഒഴിപ്പിച്ചുതുടങ്ങി. ഇവരെ കണ്ടെത്തി, സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുകയാണ്. അഫ്ഗാനിലെ രാഷ്‌ട്രീയ-ഭരണ പ്രതിസന്ധികളുടെ കാലത്ത് പാകിസ്ഥാനിലെത്തിയ ഇസ്ലാമിക വിശ്വാസികളാണ് ഇവർ.
പാകിസ്ഥാനിലെത്തി, അവിടെ പലയിടങ്ങളിൽ തങ്ങുന്ന ഇവർ ഏറെക്കുറേ അവിടത്തുകാരെപ്പോലെ ജീവിതം നയിക്കുകയാണ്. എന്നാൽ സെപ്തംബർ ഒന്നിനു മുമ്പ് തിരികെ പൊയ്‌ക്കോണമെന്ന് പാകിസ്ഥാൻ നിർദ്ദേശം നൽകിയിരുന്നു. അതിനായി ആളുകളെ തിരിച്ചറിയാനുള്ള പ്രവർത്തനങ്ങളും ഔദ്യോഗികമായി നടത്തി. ഐക്യരാഷ്‌ട്ര സഭയുടെ അറിവോടെയും സമ്മതത്തോടെയുമാണ് നടപടികൾ.
എന്നാൽ, ഇപ്പോൾ ആളുകളെ കണ്ടുപിടിച്ച് നിർബന്ധമായി തിരിച്ചയക്കുന്ന നടപികളാണെങ്ങും. സ്വയം ഒഴിയാൻ സമയമുണ്ടെന്നിരിക്കെയാണ് ഈ നടപടി. അഭയാർത്ഥികൾക്കുള്ള യുഎൻ ഹൈക്കമ്മീഷണർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. നിർബന്ധിതവും ബലം പ്രയോഗിച്ചുള്ളതുമായ മടക്കി അയക്കൽ പാടില്ലെന്ന് യുഎൻ പ്രസ്താവന ഇറക്കിയിട്ടുണ്ട്.
















