സാധാരണ നിലയില്‍ ഏതൊരമ്മയും തന്റെ മക്കളെ അനുഗ്രഹിക്കുന്നത് ‘നന്നായി വരട്ടെ’ അല്ലെങ്കില്‍ ‘ജഗദീശ്വരാനുഗ്രഹം ഉണ്ടാകട്ടെ’ എന്നിങ്ങനെ ആയിരിക്കും. എന്നാല്‍ സുമിത്ര എന്ന അമ്മ മകനെ അനുഗ്രഹിച്ചത്: ‘ഗച്ഛ താത യഥാസുഖം’ എന്നായിരുന്നു. അനുഗ്രഹം തേടുന്നതും അനുഗ്രഹിക്കുന്നതും സാഹചര്യങ്ങള്‍ക്കനുസൃതമായാണ്. ദീര്‍ഘയാത്ര പോകുന്നവരെ അനുഗ്രഹിക്കുന്നത് ശുഭയാത്ര നേര്‍ന്നുകൊണ്ടാവും. ദമ്പതികളെ അനുഗ്രഹിക്കുന്നത്: ‘പുത്രകളത്രാദികളാല്‍ സര്‍വൈശ്വര്യവും അനുഭവിച്ച് ദീര്‍ഘായുസ്സായിരിക്കട്ടെ’ എന്നാവും. എന്നാല്‍ സുമിത്രയുടെ അനുഗ്രഹത്തില്‍ ‘യഥാ’ എന്ന പദത്തില്‍ ഒരു ധ്വനിയുണ്ട്. അതായത് നീ പോകുന്നിടത്ത് ഏതവസ്ഥയായാലും ശരി അതില്‍ സുഖം കണ്ട് പരാതിയില്ലാതെ, കുണ്ഠിതമില്ലാതെ സുഖമായി ജീവിക്കണം എന്ന്. ഇതൊരനുഗ്രഹം മാത്രമല്ല, നല്ലൊരു ഉപദേശവും മുന്നറിയിപ്പും കൂടിയാണ്.
ഇവിടെ ലക്ഷ്മണന്‍ അനുവാദാനുഗ്രഹങ്ങള്‍ തേടിയത് തന്റെ വ്യക്തിപരമായ ആവശ്യത്തിനു പോകുമ്പോഴല്ല. മറിച്ച് എല്ലാ ഭൗതിക സുഖങ്ങളും ഒപ്പം ഭാര്യയേയും ഉപേക്ഷിച്ച് ഭ്രാതാവിനൊപ്പം വനവാസത്തിനു പോകുവാനായിരുന്നു. സുമിത്രയാകട്ടെ, സ്വഭര്‍ത്താവിന് ആദ്യഭാര്യയില്‍ പിറന്ന പുത്രന്’ ആരണ്യവാസം വിധിക്കപ്പെട്ടപ്പോള്‍ ആ ജ്യേഷ്ഠനെ അനുഗമിക്കേണ്ടത് തന്റെ കടമയെന്നു കരുതി തുണപോകാന്‍ തയ്യാറായ മകനെയാണ്. ജ്യേഷ്ഠന്റെ വിധി അവന്‍ അനുഭവിക്കട്ടെ നീ പോകേണ്ട എന്നല്ല, വളരെ ബുദ്ധിപൂര്‍വ്വം ചില ഉപദേശങ്ങളും മുന്നറിയിപ്പും നല്‍കിയാണ് ഈ അമ്മ മകനെ കാനനത്തിലേക്ക് യാത്രയാക്കുന്നത്.
കുടുംബം ഉണ്ടാവുന്നത് പുരുഷന്‍ ധര്‍മ്മപ്രതീകമായ താലി ചാര്‍ത്തി സ്ത്രീയില്‍ സന്താനങ്ങളെ ജനിപ്പിക്കുമ്പോഴാണ്. കുടുംബത്തിന്റെ കെട്ടുറപ്പ് എന്നത് സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ ത്യജിച്ചും ബലികഴിച്ചും ജീവിക്കുമ്പോഴാണ്. കുടുംബത്തിനു വേണ്ടി സ്വസുഖങ്ങളെ ത്യജിക്കുക. അതുകൊണ്ടാണ് സുമിത്ര തന്റെ മകന്റെ ത്യാഗത്തിന്റെ മഹത്വം മനസ്സിലാക്കി അനുഗ്രഹിച്ച് അനുമതി നല്‍കിയത്. മാതൃചരണങ്ങളില്‍ നമസ്‌കരിച്ച് അനുഗ്രഹം നേടിയ ശേഷം ജ്യേഷ്ഠനേയും ഭാര്യയെയും അനുഗമിക്കാനായി തിരിഞ്ഞ മകനെ പൊടുന്നനെ തിരിച്ചുവിളിച്ചാണ് സുമിത്ര ഇങ്ങനെ പറഞ്ഞത്:
‘രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മാജാം
അയോദ്ധ്യാമടവീം വിദ്ധി
ഗച്ഛതാത യഥാസുഖം’
(വാ.രാ. അ.കാ. 40-ാം സര്‍ഗ്ഗം)
ഇരുപത്തിനാലുകാരനായ മകന്‍ ലക്ഷ്മണനോട് അമ്മ സുമിത്ര നല്‍കുന്ന ഉപദേശവും മുന്നറിയിപ്പുമാണിത്. ‘ഗച്ഛതാത യഥാസുഖം’ എന്ന് അനുഗ്രഹിക്കുന്നതിന് മുമ്പ് അതെങ്ങിനെ ആയിരിക്കണം എന്നുകൂടി ബുദ്ധിമതിയായ സുമിത്ര ഉപദേശിക്കുന്നു. ‘മാം വിദ്ധി ജനകാത്മാജാം’ എന്നതാണ് രാമായണത്തിലെ ഏറ്റവും പ്രധാന ഭാഗമായി കണക്കാക്കുന്നത്. എന്തുകൊണ്ട്? മനുഷ്യനിലെ ഏറ്റവും ശക്തമായ വികാരം കാമമാണ്. അതു മനുഷ്യരെ അന്ധരും വിചാരശൂന്യരുമാക്കും. ജ്യേഷ്ഠനായ രാമനും പ്രായം 24. ജ്യേഷ്ഠപത്‌നി സീത പതിനേഴുകാരി. ലക്ഷ്മണന്‍ ഭാര്യയായ ഊര്‍മിളയെ കൂടാതെയാണ് രാമനേയും സീതയേയും അനുഗമിക്കുന്നത് എന്നിടത്താണ് ഈ ഉപദേശത്തിന്റെ പ്രസക്തി.
‘ന പശ്യതി ച ജന്മാന്ധ;
കാമാന്ധോ നൈവ പശ്യതി’
ജന്മനാ അന്ധതയുള്ളവനെപ്പോലെ കാമാന്ധനും കാഴ്ചയില്ല എന്നാണ് പണ്ഡിതമതം. കാമാന്ധന്‍ പകല്‍പോലും സ്ത്രീകളെ അപമാനിക്കും. അബദ്ധവശാല്‍ പോലും മകനില്‍ തെറ്റായ ചിന്ത ഉണരാതെ തടയുകയായിരുന്നു സുമിത്ര. അതിനാലാണ് രാമന് രക്ഷാകവചമാകുന്ന ‘രാമം ദശരഥം വിദ്ധി’ എന്ന ഉപദേശവും ‘മാം വിദ്ധി ജനകാത്മജാം’ എന്നതിലൂടെ ജ്യേഷ്ഠപത്‌നി സീത വെറും സ്ത്രീയല്ല, അവള്‍ക്കുള്ളത് നിന്റെ അമ്മയായ എന്റെ അതേ പവിത്ര സ്ഥാനമാണ് എന്ന ബോധ്യവും ഉണ്ടാക്കിയത്.
സുമിത്ര മകന്റെ മനസ്സില്‍ വിതച്ച ഈ ഉദാത്ത സംസ്‌കാരത്തിന്റെ വിത്ത് എങ്ങനെ മുളച്ചു വളര്‍ന്നു പുഷ്പിച്ചു സുഗന്ധം പരത്തി എന്നു ബോധ്യമാവുക, രാമനും ലക്ഷ്മണനും ഋശ്യമൂകാചലത്തിലെത്തി വാനരപ്രമുഖനായ സുഗ്രീവനുമായി സഖ്യത്തിലായ വേളയിലാണ്. സീത ഉത്തരീയത്തില്‍ പൊതിഞ്ഞു നിക്ഷേപിച്ച ആഭരണങ്ങളെല്ലാം കാട്ടി ഇതു സീതയുടേതു തന്നെയല്ലേ എന്ന് ചോദിക്കുമ്പോള്‍ ലക്ഷമണന്റെ മറുപടി ഇങ്ങനെയായിരുന്നു:
”നാഹം ജാനാമി കേയൂരേ
നാഹം ജാനാമി കുണ്ഡലേ
നുപൂരേ ത്വഭി ജാനാമി
നിത്യം പാദാഭി വന്ദനാത്”
‘ജ്യേഷ്ഠാ, സീതാമാതാവിന്റെ മാലകളോ, കമ്മലുകളോ എനിക്കു തിരിച്ചറിയാനാവുന്നില്ല. എന്നാല്‍ നിത്യവും പാദനമസ്‌കാരം ചെയ്തിരുന്നതിനാല്‍ ജ്യേഷ്ഠത്തിയമ്മയുടെ പാദസരങ്ങള്‍ ഞാന്‍ തിരിച്ചറിയുന്നു.’ ഇവിടെ ഏറ്റവും ശ്രദ്ധിക്കേണ്ടത് നാഹം ജാനാമി കുണ്ഡലേ എന്നതാണ്. പതിമൂന്നു വര്‍ഷം ഒപ്പമുണ്ടായിരുന്നിട്ടും ലക്ഷമണന്‍, ആഭരണങ്ങള്‍ ശ്രദ്ധിക്കത്തക്ക രീതിയില്‍ സീതയുടെ മുഖത്തേയ്‌ക്കു നോക്കിയിട്ടില്ല എന്നതാണ്. താന്‍ കൊട്ടാരത്തിലായിരുന്നപ്പോള്‍ എങ്ങനെയാണോ മാതൃപാദങ്ങള്‍ നമസ്‌കരിച്ചിരുന്നത് അതുപോലെ സീതാപാദങ്ങളെ മാതൃപാദങ്ങളായിത്തന്നെകണ്ട് പുത്രഭാവേനയാണ് നമസ്‌കരിച്ചിരുന്നതെന്നും വ്യക്തമാകുന്നു. അമ്മ എന്ന നിലയില്‍ സുമിത്ര നല്‍കിയ ഉപദേശത്തിന്റെ പൂര്‍ണ വിജയമാണ് നാം ഇവിടെ കാണുന്നത്. ഭാരതത്തില്‍ അമ്മമാര്‍ ആണ്‍മക്കളുടെ മനസ്സില്‍ സംസ്‌കാരത്തിന്റെ വിത്ത് വിതയ്‌ക്കുന്നതെങ്ങനെ എന്നതിന് ഇതില്‍പരം തെളിവു വേണോ?
ഇപ്പോള്‍ ഇങ്ങനെയുള്ള സുമിത്രാമാതാക്കള്‍ കുറയുന്നതല്ലേ ഈ നാട്ടില്‍ പീഡനങ്ങള്‍ പെരുകാന്‍ കാരണം? പരസ്ത്രീയിലും സ്വന്തം അമ്മയെ കാണുന്ന കണ്ണുകള്‍ സൃഷ്ടിക്കുവാന്‍ കഴിയുന്ന അമ്മയുടെ മക്കള്‍ക്ക് എങ്ങനെയാണ് മറ്റു സ്ത്രീകളെ അപമാനിക്കുവാന്‍ കഴിയുക? ഇതല്ലേ നമുക്കിന്നു വേണ്ട യഥാര്‍ത്ഥ മൂല്യാധിഷ്ഠിതവിദ്യാഭ്യാസം?
വിദ്യാലയങ്ങളില്‍ ഗണിതവും ശാസ്ത്രവും പഠിപ്പിച്ചിട്ടും മനുഷ്യര്‍ എന്ന നിലയിലുള്ള ഉന്നത ജീവിത മൂല്യങ്ങള്‍ കുട്ടികള്‍ എന്തുകൊണ്ട് പാലിക്കുന്നില്ല എന്നതിനുത്തരവും ഇതിലുണ്ട്. മാതാപിതാക്കള്‍ പറയുന്നതനുസരിക്കുന്ന മക്കള്‍. ഗുരുജനങ്ങളെ ബഹുമാനിക്കുകയും അവരെ അനുസരിക്കുകയും ചെയ്യുന്ന ശിഷ്യര്‍. ഭര്‍ത്താവിന്റെ ദുരവസ്ഥയില്‍ താങ്ങായി ഒപ്പം നില്‍ക്കുന്ന ഭാര്യ. സഹോദരനോടുള്ള സ്‌നേഹത്താല്‍ ഘോരകാനനത്തിലേക്കു കൂടെ പോകുന്ന സഹോദരന്‍. ജ്യേഷ്ഠന്റെ പാദുകപൂജ നടത്തി സംന്യാസതുല്യ ജീവിതം നയിച്ച് രാജ്യം ഭരിക്കുന്ന ഭരതനും ശത്രുഘ്ന നും. അതുപോലെ തന്നെ അവരുടെ ഭാര്യമാരായ മാണ്ഡവിയും ശ്രുതകീര്‍ത്തിയും. ഭര്‍ത്താവിനെ ഒരു നോക്കുപോലും കാണാനാകാതെ സ്വയം ഉരുകി ജീവിച്ച ഊര്‍മിള. ആര്‍ക്കും യാതൊരു പരാതിയും ഇല്ലായിരുന്നു. സങ്കടങ്ങളെല്ലാം അവര്‍ അവരിലൊതുക്കി കുടുംബഹിതവും ജനഹിതവും പുലര്‍ത്തി. അതാണ് ഭാരതീയ കുടുംബജീവിതത്തിന്റെ യഥാര്‍ത്ഥ മഹത്വം.
നമുക്ക് ഈ കുടുംബപാരമ്പര്യം എങ്ങനെ നഷ്ടപ്പെട്ടു? നമ്മുടെ ആദ്യ വിദ്യാലയം വീടു തന്നെയാണ്. ആദ്യഗുരു അമ്മയും. മുലപ്പാലിനൊപ്പം അമ്മ കുഞ്ഞിന്റെ സംസ്‌കാരത്തെയും സാരോപദേശ കഥകളാല്‍ വളര്‍ത്തണം. മാംസപിണ്ഡസമാനമായ ശിശു ആഹാരം കഴിച്ചു ശരീരം വലുതാകും. അതിനൊപ്പം മനസ്സുകൂടി വളരേണ്ടതുണ്ട്. മനഃസംസ്‌കരണം സിദ്ധിച്ചാല്‍ മാത്രമേ ഒരുവന്‍ ഉത്തമ വ്യക്തിയാകൂ. അതിനുള്ള വിത്തുകള്‍ കഥോപദേശങ്ങളിലൂടെ അമ്മ കുഞ്ഞില്‍ വിതയ്‌ക്കണം. വ്യക്തി നന്നായാല്‍ കുടുംബവും കുടുംബം നന്നായാല്‍ ദേശവും ദേശം നന്നായാല്‍ രാഷ്‌ട്രവും അങ്ങനെ ലോകവും നന്നാകും.
മക്കള്‍ മാതാപിതാക്കളേക്കാളേറെ സുഹൃത്തുക്കളേയും വാഹനത്തെയും മൊബൈല്‍ ഫോണിനേയും സ്‌നേഹിക്കുന്നതും മയക്കുമരുന്നിനും ലൈംഗീകാരാജകത്തിനും അടിമകളാകുന്നതും അമ്മമാര്‍ സുമിത്രകളല്ലാത്തതിനാലാണ്. അമ്മയുടെ അനുഗ്രഹം ഏതു മക്കള്‍ക്കും രക്ഷാകവചമാണ്. തെറ്റു ചെയ്യുവാന്‍ തുനിയുന്നവന്‍ അതില്‍ നിന്നു പിന്തിരിയുന്നത് മാതൃമുഖം മനോമുകരത്തില്‍ തെളിയുമ്പോഴാണ്. ഗാന്ധാരിയെ നോക്കൂ, നൂറ് വീരന്മാരായ മക്കള്‍. എന്തു പ്രയോജനം? ദുര്‍വൃത്തര്‍. എന്തുകൊണ്ട്? ഗാന്ധാരി കാണേണ്ടതു കാണാതെ കണ്ണുകള്‍ മൂടിക്കെട്ടി. ഫലമോ? അമ്മയുടെ കണ്‍മുമ്പില്‍ വളരാത്ത മക്കള്‍ ദുര്‍വൃത്തരും ദുരാത്മാക്കളുമായി. പ്രസവിച്ച് പാലൂട്ടിയാല്‍ മാത്രം പോരാ, മക്കളെ വളര്‍ത്തേണ്ട രീതിയില്‍ വളര്‍ത്തണം, സുമിത്ര എന്ന അമ്മ ഈ ലോക മാതാക്കള്‍ക്കെല്ലാം മാതൃകയാണ്, തേജോപുഞ്ജമാണ്, സര്‍വ്വോപരി പൂജ്യയുമാണ്.
















