ന്യൂദല്‍ഹി:ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനില്‍ നാശം വിതച്ച ബ്രഹ്മോസ് മിസൈലുകള്‍ 110 എണ്ണം കൂടി ഇന്ത്യ വാങ്ങുന്നു. ഇതിന് പുറമെ 87 സായുധ ഡ്രോണുകള്‍ കൂടി വാങ്ങും. മൊത്തം 67000 കോടി രൂപയ്‌ക്കുള്ള ആയുധങ്ങള‍് കൂടി വാങ്ങാന്‍ കേന്ദ്രപ്രതിരോധമന്ത്രാലയം തീരുമാനിച്ചു. ഒരു ഉന്നതതല പ്രതിരോധയോഗത്തില്‍ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങാണ് തീരുമാനം പുറത്തുവിട്ടത്.
പാകിസ്ഥാന്റെ റഡാര്‍ സംവിധാനങ്ങലും വ്യോമബേസും തകര്‍ക്കാന്‍ ഉപയോഗിച്ച അതേ സൂപ്പര്‍ സോണിക് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍ തന്നെയാണ് 110 എണ്ണം കൂടി ഇന്ത്യ വാങ്ങുന്നത്. ഇവയുടെ വില 10,800 കോടി രൂപയാണ്. 450 കിലോമീറ്റര്‍ ആണ് ഈ ബ്രഹ്മോസ് മിസൈലിന്റെ റേഞ്ച്. ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ കുതിക്കാന്‍ കഴിയുന്നതാണ് ഈ ബ്രഹ്മോസ് മിസൈല്‍. ഇന്ത്യയും റഷ്യയും സംയുക്തമായാണ് ബ്രഹ്മോസ് നിര്‍മ്മിക്കുക. ഇന്ത്യയും റഷ്യയും സംയുക്തമായാണ് ബ്രഹ്മോസ് നിര്‍മ്മിക്കുക. ഇന്ത്യാ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് കോര്‍പറേഷനില്‍ നിന്നാണ് കേന്ദ്രസര്‍ക്കാര്‍ ഈ ബ്രഹ്മോസ് മിസൈലുകള്‍ വാങ്ങുക.
ഏത് സമയത്തും പാകിസ്ഥാനില്‍ നിന്നും അടുത്ത പ്രകോപനം ഉണ്ടായേക്കാമെന്ന കണക്കുകൂട്ടലുകളോടെയാണ് ഇന്ത്യ മുന്നേറുന്നത്. കൃത്യമായി മുന്നൊരുക്കങ്ങള്‍ പ്രതിരോധമേഖലയില്‍ നടത്താന്‍ വൈകിക്കൂട എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 67000 കോടി രൂപയ്‌ക്ക് കൂടി ബ്രഹ്മോസ് മിസൈലും സായുധ ഡ്രോണുകളും വാങ്ങുന്നത്. 110 ബ്രഹ്മോസ് കൂടി വാങ്ങുന്നുവെന്ന വാര്‍ത്ത തീര്‍ച്ചയായും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ നെഞ്ചിടിപ്പ് കൂട്ടുമെന്നുറപ്പാണ്. മാത്രമല്ല, ഭീകരവാദികളില്‍ നിന്നും ഇനിയും ആക്രമണമുണ്ടായാല്‍ പാകിസ്ഥാനിലേക്ക് കടന്നു ചെന്ന് ആക്രമിക്കുമെന്ന് മോദി താക്കീത് നല്‍കിയിരുന്നു.
87 ഹെവിഡ്യൂട്ടി സായുധ ഡ്രോണുകള്‍ വാങ്ങും. ഇത് ഒരു ഇന്ത്യന്‍ കമ്പനി വിദേശകമ്പനിയുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന ഡ്രോണുകളാണ്. ഈ ഡ്രോണിന്റെ 60 ശതമാനത്തോളം തദ്ദേശീയമായാണ് നിര്‍മ്മിക്കുന്നത്. മെയില്‍ (MALE- Medium Altitude Long Endurance) എന്ന് വിളിക്കുന്ന മീഡിയം ആള്‍ട്ടിറ്റ്യൂഡ് ലോംഗ് എന്‍ഡ്യുറന്‍സ് വിഭാഗത്തില്‍ പെട്ട ഡ്രോണാണിത്. 30,000 അടി വരെ ഉയരത്തില്‍ പറക്കുന്ന, 24 മണിക്കൂര്‍ നേരം തുടര്‍ച്ചയായി പറന്ന് ലക്ഷ്യസ്ഥാനങ്ങളില്‍ ചെന്ന് ബോംബിടുന്ന ഡ്രോണിനെയാണ് മെയില്‍ ഡ്രോണ്‍ (MALE Drone) എന്ന് വിളിക്കുക. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമാണ് ഇത്തരമൊരു ഡ്രോണിന്റെ ആവശ്യകത കര, വ്യോമ, നാവിക സേനകള്‍ക്ക് ബോധ്യമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ 87 ഡ്രോണുകള്‍ വാങ്ങുന്നത്. ദൂരെയിരുന്ന് പ്രവര്‍ത്തിപ്പിക്കാമെന്നതിനാല്‍ ആള്‍നാശമില്ല. ഗ്ലൈഡ് ബോംബുകളോ ആകാശത്ത് നിന്നും കരയിലേക്ക് തൊടുക്കാവുന്ന മിസൈലുകളോ ആണ് ഈ ഡ്രോണുകളില്‍ ആയുധമായി ഘടിപ്പിക്കുക.
ശത്രൂവിന്റെ രഹസ്യവിവരങ്ങള്‍ ശേഖരിക്കുക, ഒരു പ്രദേശത്തിന്റെയോ പ്രവര്‍ത്തനങ്ങളുടെയോ മേല്‍നോട്ടം നടത്തുക, സൈനികരംഗം നിരീക്ഷിക്കുക എന്നിങ്ങനെ മൂന്ന് ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്നവയാണ് ഈ ഡ്രോണുകള്‍. 87 ഡ്രോണുകള്‍ക്ക് 20000 കോടി രൂപയാണ് വില. സൈന്യത്തിന് വേണ്ട ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കേന്ദ്രസ്ഥാപനങ്ങള്‍ക്ക് വേണ്ടി 10 വര്‍ഷത്തോളം ചരക്ക് കൈമാറ്റവും ഗതാഗതസേവനവും മറ്റും സഹായങ്ങളും നല്‍കുന്നതിന് മറ്റൊരു 11,000 കോടി രൂപ കൂടി ചെലവഴിക്കും. സുദര്‍ശന്‍ ചക്ര എന്ന് പേരിട്ടിട്ടുള്ള എസ് 400 എന്ന റഷ്യയില്‍ നിന്നും വാങ്ങിയ വ്യോമപ്രതിരോധസംവിധാനത്തിന്റെ അറ്റകുറ്റപ്പണിയും ഗതാഗതവും കൈകാര്യം ചെയ്യുന്നതും ഇതില്‍ ഉള്‍പ്പെടും. മെയ് 7 മുതല്‍ 10 വരെ നടന്ന ഓപ്പറേഷന്‍ സിന്ദൂറില്‍ ഹാരൊപ്, ഹാര്‍പി എന്ന കമികസെ വിഭാഗത്തില്‍പ്പെട്ട ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. ഇസ്രയേല്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡ്രോണുകള്‍ പാകിസ്ഥാന്റെ ഉള്‍പ്രദേശങ്ങളില്‍ കടന്ന് ചെന്ന് റഡാറുകള്‍ തകര്‍ക്കുകയും പല വിലകൂടിയ കേന്ദ്രങ്ങള്‍ ബോംബ് സ്ഫോടനത്തില്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇവ നാശം വിതയ്‌ക്കുക മാത്രമല്ല, നാശം വിതച്ച ശേഷം ഇന്ത്യയിലേക്ക് തിരിച്ചുവരികയും ചെയ്തു. ഇതിനിടെ ഹെയ്ല്‍ വിഭാഗത്തില്‍പ്പെട്ട 31 സായുധ ഡ്രോണുകള്‍ യുഎസില്‍ നിന്നും ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിരുന്നു. എംക്യു -9ബി വിഭാഗത്തില്‍പ്പെട്ട പ്രിഡേറ്റര്‍ ഹെയ്ല്‍ ഡ്രോണുകളാണിവ. ഹൈ ആള്‍ട്ടിറ്റ്യൂഡ് ലോംഗ് എന്‍ഡ്യുറന്‍സ് (High Altitude Long Endurance) വിഭാഗത്തില്‍പ്പെട്ട ഈ ഹെയ് ല്‍ ഡ്രോണുകള്‍ക്ക് വിശ്രമമില്ലാതെ 24 മണിക്കൂറിനേക്കാള്‍ കൂടുതല്‍ നേരം പറക്കാന്‍ കഴിയും. 50,000 അടി അഥവാ 15 കിലോമീറ്ററിന് മുകളിലേക്ക് പറന്നുയരാനും ശേഷിയുണ്ട്. 32,350 കോടി രൂപ നല്‍കിയാണ് 31 ഹെയ്ല്‍ ഡ്രോണുകള്‍ വാങ്ങുന്നത്. ഇവ 2029-30 കാലഘട്ടത്തിലാണ് ലഭിക്കുകയുള്ളൂ.
തീരുമാനത്തിന്റെ ഭാഗമായി പര്‍വ്വതമുകളില്‍ സ്ഥാപിക്കേണ്ട ശക്തികൂടിയ റഡാറുകള്‍ വാങ്ങും.
















