കീവ് : റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം തുടരുകയാണ്. സമീപകാലത്ത് റഷ്യ ഉക്രെയ്നിനെതിരെ തുടർച്ചയായ ആക്രമണങ്ങളാണ് നടത്തി വരുന്നത്. യുദ്ധത്തിനിടയിൽ ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഇപ്പോൾ ഒരു വലിയ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തി. ഉക്രെയ്‌നിനെതിരായ യുദ്ധത്തിൽ പാകിസ്ഥാൻ സൈനികർ റഷ്യയ്‌ക്കുവേണ്ടി പോരാടുന്നുണ്ടെന്നാണ് സെലെൻസ്‌കി പറഞ്ഞിരിക്കുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉക്രേനിയൻ സൈന്യത്തിന്റെ 17-ാമത് മോട്ടോറൈസ്ഡ് ഇൻഫൻട്രി ബറ്റാലിയനിലെ സൈനികരെ താൻ അടുത്തിടെ കണ്ടിരുന്നു. വോവ്‌ചാൻസ്ക് പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
യുദ്ധമുന്നണിയിൽ വിന്യസിച്ചിരിക്കുന്ന കമാൻഡർമാരുമായി താൻ ആശയവിനിമയം നടത്തിയിരുന്നു. ചൈന, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, പാകിസ്ഥാൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കൂലിപ്പടയാളികൾ യുദ്ധത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് സൈനിക മേധാവികൾ തന്നോട് പറഞ്ഞു. ഞങ്ങൾ ഇതിന് മറുപടി നൽകുമെന്നുമാണ് അദ്ദേഹം തന്റെ എക്സ് പോസ്റ്റിൽ എഴുതിയത്.
അതേ സമയം വോളോഡിമർ സെലെൻസ്‌കി ഇത്തരമൊരു അവകാശവാദം ഉന്നയിക്കുന്നത് ഇതാദ്യമല്ല. റഷ്യയ്‌ക്കുവേണ്ടി പോരാടുന്ന രണ്ട് ചൈനീസ് പൗരന്മാരെ ഉക്രെയ്ൻ പിടികൂടിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ അദ്ദേഹം നേരത്തെ പങ്കുവെച്ചിരുന്നു. പിടിക്കപ്പെട്ട ചൈനീസ് പൗരന്മാർ കസ്റ്റഡിയിലാണെന്ന് സെലെൻസ്‌കി വീഡിയോയിൽ പറഞ്ഞിരുന്നു.
















