ഗുംല : നിരോധിത തീവ്രവാദ സംഘടനയായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎൽഎഫ്‌ഐ) ഉന്നത കമാൻഡർ മാർട്ടിൻ കെർക്കെറ്റ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കെർക്കെറ്റയെ പിടികൂടാൻ 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതായി ഗുംല എസ്‌പി പറഞ്ഞു.
കാംദാര പ്രദേശത്ത് ഇയാളുടെ സാന്നിധ്യത്തെക്കുറിച്ച് പോലീസ് സംഘങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. പോലീസ് അവിടെ എത്തിയപ്പോൾ ഇയാളും മറ്റ് ഭീകരരും പോലീസ് സംഘങ്ങൾക്ക് നേരെ വെടിയുതിർക്കാൻ തുടങ്ങി. തുടർന്ന് നടത്തിയ തിരിച്ചടിയിൽ ഇയാൾ കൊല്ലപ്പെടുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും ഒരു പിസ്റ്റളും കണ്ടെടുത്തു.
നേരത്തെ ജൂലൈ 26 ന് ഗുംല ജില്ലയിൽ നിരോധിത സംഘടനയായ ജാർഖണ്ഡ് ജൻ മുക്തി പരിഷത്തിലെ (ജെജെഎംപി) മൂന്ന് തീവ്രവാദികളെ ഗുംല പോലീസും ജാർഖണ്ഡ് ജാഗ്വാർ സേനയും ചേർന്ന് വെടിവച്ചു കൊന്നിരുന്നു. തീവ്രവാദ സംഘത്തിന്റെ നീക്കങ്ങളെക്കുറിച്ച് പോലീസിന് പ്രത്യേക വിവരം ലഭിച്ചതിനെത്തുടർന്ന് ശനിയാഴ്ചയാണ് ഏറ്റുമുട്ടൽ നടന്നത്.
ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് സുരക്ഷാ സേന ഒരു എകെ-47 ഉം രണ്ട് ഇൻസാസ് റൈഫിളുകളും കണ്ടെടുത്തു. ഓടിപ്പോയ മറ്റ് തീവ്രവാദികൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.















