ആളും തരവും സദസ്സും സന്ദര്‍ഭവും നോക്കിയും കണ്ടും നല്ല മെയ്‌വഴക്കത്തോടെ സംസാരിച്ചില്ലെങ്കില്‍ പണി പാലും വെള്ളത്തിലും വരുന്ന കാലമാണിത്. പ്രത്യേകിച്ച് സര്‍ക്കാര്‍ വേദികള്‍. അധികാരികളെ മുഖം നോക്കാതെ വിമര്‍ശിക്കാവുന്ന ജനാധിപത്യമൊന്നുമല്ല ഇവിടെ പുലരുന്നത്. കവികളും സാഹിത്യകാരന്മാരും കലാകാരന്മാരുമൊക്കെ സൗവര്‍ണ്ണ പ്രതിപക്ഷമെന്നൊക്കെപ്പറയുന്നത് പണ്ട്. ബുദ്ധിജീവികളും കവികളും സാഹിത്യകാരന്മാരും ഭൂരിപക്ഷവും അധികാരത്തിന്റെ പുറംതിണ്ണയില്‍ വെയില്‍ കായുന്ന കാലം. എം. മുകുന്ദനെപ്പോലെ എഴുത്തുകാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നൊക്കെപ്പറയുന്നതില്‍ കുഴപ്പമില്ല. അത്തരം ഉദ്ദേശാധിഷ്ഠിത പ്രശംസകളല്ലാതെ അഭ്യുദയകാംക്ഷികള്‍ക്കു പോലും ഉള്ളതു പറയാന്‍ വയ്യാത്ത കാലം കൂടിയാണിത്.
ശ്രീകുമാരന്‍ തമ്പിയായാലും അടൂര്‍ ഗോപാലകൃഷ്ണനായാലും ഡോ. ഹാരിസായാലും ജി. സുധാകരനായാലും ടി. പത്മനാഭനായാലും ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപ്പട്ടരായാലും ഉള്ളതു പറഞ്ഞാല്‍ പണി കിട്ടും. സാംസ്‌കാരിക രംഗത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രിക്കധികാരമുണ്ടായിരുന്നെങ്കില്‍ കളി കാണാമായിരുന്നു. ഒരു രാഷ്‌ട്രീയ കക്ഷിയുടേയും പൊയ്‌ക്കാലുകളില്‍ കിട്ടിയ ഔന്നത്യമല്ല അടൂരിനോ ശ്രീകുമാരന്‍ തമ്പിക്കോ ഉള്ളത്. ആരംഭകാലത്ത് അപഹസിച്ചും ആക്രമിച്ചും അവഗണിച്ചും മലയാളികള്‍ അടൂര്‍ സിനി
മകളെ നേരിട്ടിട്ടുണ്ട്. അതിനെയൊക്കെ അതിജീവിച്ച് ചലച്ചിത്ര മലയാളത്തെ അന്താരാഷ്‌ട്ര തലത്തില്‍ അടയാളപ്പെടുത്തിയ ചലച്ചിത്രകാരനാണ് അടൂര്‍. ശ്രീകുമാരന്‍ തമ്പി കക്ഷിരാഷ്‌ട്രീയത്തിന്റെ ഇടുക്കുതൊഴുത്തിലല്ല വളര്‍ന്നത്. വയലാറിനോടും പി.ഭാസ്‌കരനോടും ഒഎന്‍വിയോടും തോളുരുമ്മി നിന്നാണ് തമ്പി തഴച്ചത്.
വേദിയിലും സദസ്സിലും വൈതാളികരെ കൊണ്ടു നിറച്ച ഏകമുഖ സദസ്സുകളെയാണ് കോണ്‍ക്ലേവില്‍ പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന്റെ ഔദാര്യത്തില്‍ നടത്തുന്ന ഇത്തരം മാമാങ്കങ്ങളില്‍ പൊന്നാടയും ആറന്മുളക്കണ്ണാടിയും വാങ്ങി ഉരിയാടാ പയ്യനായി അടങ്ങി ഒതുങ്ങി നില്‍ക്കുന്നതാണ് ബുദ്ധി. അവാര്‍ഡിനും സ്ഥാനമാനങ്ങള്‍ക്കുമുള്ള ക്യൂവില്‍ കാത്തുനില്‍ക്കുന്നവരല്ലാത്തതുകൊണ്ട് ഇവര്‍ക്ക് അപ്രിയ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നു പറയാനും ചോദ്യങ്ങള്‍ ഉന്നയിക്കാനും ആരുടേയും പിന്‍ബലം വേണ്ട.
അടൂരും തമ്പിയും അതിരുവിട്ടൊന്നും പറഞ്ഞതായി കേരളീയ നിക്ഷ്പക്ഷ സമൂഹത്തിന് അനുഭവപ്പെട്ടിട്ടില്ല. നാളെപ്പറയേണ്ടി വരുന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഇന്നേ പറഞ്ഞുവച്ചു എന്ന് വേണമെങ്കില്‍ കുറ്റം ചാര്‍ത്താം. കേരളം കണ്ട മികച്ച ഫലിതങ്ങളില്‍ ഒന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടെന്ന് ആര്‍ക്കാണറിയാത്തത്?. ആ റിപ്പോര്‍ട്ട് ഇത്തരത്തിലൊരു നിഷ്ഫല കോണ്‍ക്ലേവിന് ജന്മം നല്‍കിയെന്നാണ് മന്ത്രിയുടെ അവകാശവാദം. പങ്കെടുക്കുന്നവര്‍ക്കും പരസ്പരം താലോലിക്കുന്നവര്‍ക്കും മാത്രം സുഖശീതളിമ ലഭിക്കുന്ന ഒരു കോണ്‍ക്ലേവ്!. ഉള്ളടക്ക നിയന്ത്രണം, മനഃസാക്ഷിക്കുനിരക്കുന്ന കഥയെന്നൊക്കെ സര്‍ക്കാരിന് പറയാം, ജനകീയ പ്രശ്‌നങ്ങളേയും വികസനത്തേയും സെമിനാര്‍ നടത്തി നേരിടുന്ന ജനകീയാസൂത്രണ ശൈലിയുടെ പുത്തന്‍ പതിപ്പാണീ കോണ്‍ക്ലേവ്. ഒരു റിപ്പോര്‍ട്ടുണ്ടാക്കാനാണോ ഇങ്ങനെയൊരു കോണ്‍ക്ലേവ് നടത്തുന്നതെന്ന അടൂരിന്റെ മര്‍മ്മവേധിയായ ചോദ്യം വേദിയിലിരിക്കുന്ന വിനീതവിധേയരേയും സദസ്സിലെ ഗുണഭോക്താക്കളേയും അസ്വസ്ഥപ്പെടുത്തിയെങ്കില്‍ അത്ഭുതമില്ല. കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ സമരം ചെയ്ത് ഇല്ലാതാക്കിയതും ഒന്നരക്കോടിയുടെ കണക്കും ഇങ്ങനെ പരസ്യമായി പറയാന്‍ പാടില്ലായിരുന്നു.
അടൂരും തമ്പിയും ഹാരിസും ഇനിയെങ്കിലും ഉള്ളത് വിളിച്ചു പറയാതിരിക്കാന്‍ ശ്രദ്ധിക്കണം. എത്രവലിയ അന്താരാഷ്‌ട്ര അംഗീകാരങ്ങളേയും ഫെയ്‌സ് ബുക്കില്‍ കമന്റിട്ട് പരിഹസിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയേയും തര്‍ക്കുത്തരത്തിന് വേലിപ്പത്തലുമായിറങ്ങുന്ന ആരോഗ്യവകുപ്പ് മന്ത്രിയേയും കരുതിയിരിക്കണം. വേദിയിലിരുന്ന മറ്റുള്ളവരെ കണ്ടു പഠിച്ചാല്‍ അടുത്ത കോണ്‍ക്ലേവില്‍ ക്ഷണിക്കപ്പെടും. അല്ലെങ്കില്‍ അടൂരിന്റേയും ശ്രീകുമാരന്‍ തമ്പിയുടേയും പേരുവെട്ടും!
















