സമീപകാലത്ത് നാം കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയാണ് ഇംഗ്ലണ്ടിലെ ഓവല്‍ സ്റ്റേഡിയത്തില്‍ അവസാനിച്ചത്. ശുഭ്മന്‍ ഗില്ലും കൂട്ടരും ഭാരതത്തിന് സമ്മാനിച്ചത് 22ന്റെ അവിസ്മരണീയ സമനില. വിരാട് കോഹ്്ലി, രോഹിത് ശര്‍മ തുടങ്ങിയ മഹാരഥന്മാര്‍ സിംഹാസനമൊഴിഞ്ഞ ശേഷവും ഭാരത ക്രിക്കറ്റില്‍ പ്രതിഭയുടെ ഉറവയ്‌ക്ക് കുറവു സംഭവിച്ചിട്ടില്ലെന്നു തെളിയിക്കുന്ന പരമ്പരയായിരുന്നു ഇത്. ഓസ്ട്രേലിയയില്‍ പിണഞ്ഞ 31 പരാജയത്തിന്റെ ആഘാതം മനസ്സില്‍ പേറിയാണ് ഭാരത ടീം ഇംഗ്ലണ്ടിലേക്ക് പറന്നത്. രോഹിതിന്റെയും കോഹ്്ലിയുടെയും അസാന്നിദ്ധ്യത്തില്‍ ഒരു മത്സരത്തിലെ വിജയം പോലും ആരും സ്വപ്‌നം കണ്ടുകാണില്ല. മാത്രമല്ല, ഇംഗ്ലണ്ട് അവരുടെ സാഹചര്യത്തില്‍ അസാമാന്യ പ്രകടനം കാഴ്ചവയ്‌ക്കുന്നവരുമാണ്. ഭാരതനിരയില്‍ മുമ്പ് ഇംഗ്ലണ്ടില്‍ കളിച്ചവര്‍ എട്ട് പേര്‍ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ ടെസ്റ്റില്‍ അനിവാര്യമായ പരിചയസമ്പത്ത് വളരെ കുറവ്. പല താരങ്ങളും പൂര്‍ണ ആരോഗ്യവാന്മാരുമായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ടിലെ ദൈര്‍ഘ്യമേറിയ പരമ്പരയില്‍ ഭാരത താരങ്ങള്‍ എങ്ങനെ സമ്മര്‍ദത്തെ അതിജീവിക്കും, അവിടത്തെ സാഹചര്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടും തുടങ്ങി നിരവധി ആശങ്കകളുണ്ടായിരുന്നു. എന്നാല്‍, പരമ്പര കഴിയുമ്പോള്‍ വ്യക്തമാകുന്ന കാര്യമുണ്ട്. ഭാരത ക്രിക്കറ്റിന്റെ ഭാവി ഈ യുവനിരയില്‍ സുരക്ഷിതമാണ്.
പരമ്പര സമനിലയില്‍ കലാശിച്ചു എന്ന് പറയുമ്പോഴും, അഞ്ച് ടെസ്റ്റിലും വിജയപ്രതീക്ഷയുണര്‍ത്താന്‍ ഭാരതത്തിനായി എന്നതു തന്നെയാണ് ഈ പരമ്പരയുടെ കാതല്‍. ആദ്യ ടെസ്റ്റില്‍ വിജയത്തിനരികേ ഭാരതം പകച്ചുപോയപ്പോള്‍ അഞ്ച് വിക്കറ്റ് വിജയം ഇംഗ്ലണ്ട് സ്വന്തമാക്കി. എന്നാല്‍, രണ്ടാം ടെസ്റ്റില്‍ എന്തൊരു തിരിച്ചുവരവായിരുന്നു ഭാരതത്തിന്റെ യുവനിര നടത്തിയത്! 336 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റായിരുന്നു ഭാരതം മറക്കാനാഗ്രഹിക്കുന്ന മത്സരം. വെറും 193 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റേന്തിയ ഭാരതം 22 റണ്‍സ് അകലെ വീണു മത്സരം കൈവിട്ടു. മാഞ്ചസ്റ്ററില്‍ നാലാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചപ്പോള്‍ ഓവലിലെ അഞ്ചാം ടെസ്റ്റ് സമീപകാലത്ത് കണ്ട ഏറ്റവും മികച്ച മത്സരമായി. ഓരോ സെഷനിലും കഥമാറുന്ന സമ്മര്‍ദം. അവസാനം മുഹമ്മദ് സിറാജിന്റെ അസാമാന്യ ബൗളിങ് മികവില്‍ ഭാരതം വിജയം കൈപ്പിടിയിലൊതുക്കി. ഒന്നാം നമ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ അസാന്നിദ്ധ്യത്തിലാണ് വിജയിച്ചത് എന്നോര്‍ക്കണം. പ്രസിദ്ധ് കൃഷ്ണയുടെ പ്രകടനവും മികച്ചതായി.
എടുത്തുപറയേണ്ട മറ്റൊരു കാര്യം ശുഭ്മന്‍ ഗില്‍ എന്ന ക്ലാസിക് ബാറ്ററുടെ ക്ലാസിക് നായകത്വം കൂടിയാണ്. പരിചയസമ്പന്നന്റെ മെയ് വഴക്കത്തോടെ അദ്ദേഹം ടീമിനെ നയിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും സാഹചര്യങ്ങള്‍ക്കിണങ്ങും വിധം മാറ്റങ്ങള്‍ വരുത്തി. ബാറ്റര്‍ എന്ന നിലയില്‍ മുന്നില്‍ നിന്നു നയിച്ചു. അതിന്റെ ദൃഷ്ടാന്തമാണ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടം. അഞ്ച് ടെസ്റ്റുകളിലെ 10 ഇന്നിങ്സുകളില്‍നിന്നായി 75.40 ശരാശരിയില്‍ 754 റണ്‍സ് ഗില്‍ അടിച്ചുകൂട്ടി. അതില്‍ ഒരു ഡബിള്‍ സെഞ്ച്വറി അടക്കം നാല് സെഞ്ച്വറികളുണ്ടായിരുന്നു. നായകനെന്ന നിലയില്‍ ഒരു പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഭാരതീയന്‍ എന്ന റെക്കോര്‍ഡും ഗില്‍ സ്വന്തമാക്കി. കെ.എല്‍. രാഹുലും മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ചു. 10 ഇന്നിങ്സുകളില്‍ നിന്നായി 532 റണ്‍സാണ് രാഹുല്‍ നേടിയത്. യശസ്വി ജയ്സ്വാളില്‍ തുടങ്ങുന്ന ബാറ്റിങ് നിര ഓരോ മത്സരത്തിലും അവസരത്തിനൊത്തുയരുന്നു. ഓള്‍ റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും തിളങ്ങി. മധ്യനിരയിലെ അനിഷേധ്യ ശക്തിയായി ഇരുവരും തുടര്‍ന്നു. നാലാം ടെസ്റ്റില്‍ ഭാരതം വിജയത്തിനൊത്ത സമനില സ്വന്തമാക്കിയത് ഇവരുടെ മികവിലായിരുന്നു. ഇരുവരുടെയും മികച്ച പോരാട്ടമില്ലായിരുന്നെങ്കില്‍ പരമ്പയില്‍ ഇതുപോലെ ഒരു ഫലമുണ്ടാകുമായിരുന്നില്ല.
ബൗളിങ്ങില്‍, മുഹമ്മദ് സിറാജ് തന്നെ ഹീറോ. അഞ്ച് ടെസ്റ്റുകളിലെ ഒമ്പത് ഇന്നിങ്സുകളില്‍ സിറാജ് 23 വിക്കറ്റുമായി പരമ്പരയിലെ മികച്ച വിക്കറ്റ് വേട്ടക്കാരനായി. നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റുകളാണ് നേടിയത്. ബുംറയുടെ അഭാവത്തില്‍ ബൗളിങ്ങിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത സിറാജ് ഈ പരമ്പരയില്‍ ആകെ എറിഞ്ഞത് 185.3 ഓവറുകളാണ് ! കൃത്യമായി പറഞ്ഞാല്‍, 1113 പന്തുകള്‍. ഭാരതത്തിനായി കളിക്കുമ്പോള്‍ അതൊന്നും തനിക്ക് പ്രശ്നമല്ലെന്നും നാടിനായി കളിക്കുമ്പോള്‍ ക്ഷീണം അലട്ടുകയില്ലെന്നുമാണ് സിറാജ് പറഞ്ഞത്. ക്രിക്കറ്റില്‍ ഇത് പുതിയ ഭാരതമാണ്. പ്രതീക്ഷ പകരുന്ന ഒരു നിരയും. ഈ ടീമില്‍ നമുക്കു വിശ്വാസമര്‍പ്പിക്കാം.
















