ജെറുസലെം: ഇസ്രയേലികളായ ജൂതന്‍മാര്‍ക്ക് ആരാധനയ്‌ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ള അല്‍ അഖ് സ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി ഇസ്രയേല്‍ മന്ത്രി. ഇസ്രയേലിന്റെ ദേശീയ സുരക്ഷാമന്ത്രിയായ ഇറ്റാമര്‍ ബെന്‍ഗ്വിന്‍ ആണ് ഇവിടെ പ്രാര്‍ത്ഥന നടത്തിയത്.
കുറെക്കാലമായി ജൂതന്മാര്‍ക്ക് അല്‍ അഖ് സ പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കണമെന്ന് കുറെ നാളുകളായി ആവശ്യപ്പെടുന്ന വ്യക്തിയാണ് ഇസ്രയേലിന്റെ ദേശീയ സുരക്ഷാമന്ത്രിയായ ഇറ്റാമര്‍ ബെന്‍ഗ്വിന്‍. മാത്രമല്ല, ഗാസ ഇനി ഇസ്രയേലിന് സ്വന്തമാണെന്നും പലസ്തീന്‍കാര്‍ എല്ലാം ഇവിടെ നിന്നും ഒഴിഞ്ഞുപോകണമെന്നും ഇറ്റാമര്‍ ബെന്‍ഗ്വിന്‍ അല്‍ അഖ്സ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി പുറത്തിറങ്ങിയശേഷം മാധ്യമങ്ങളോട് പറഞ്ഞു.
മുസ്ലിങ്ങള്‍ക്ക് ഏറെ പ്രകോപനമുണ്ടാക്കുന്നതായിരുന്നു ഇസ്രയേല്‍ മന്ത്രിയുടെ നടപടി. കാരണം ഇസ്ലാം അന്യമതസ്ഥര്‍ക്ക് അല്‍ അഖ്സ പള്ളിയില്‍ ആരാധന വലിക്കിയിട്ടുള്ളതാണ്. ഇതോടെ തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇസ്രയേലിനെ താക്കീത് ചെയ്തു. കഴിഞ്ഞ കുറച്ചുനാളുകളായി ഇസ്രയേലും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളായി വരികയാണ്. അതിനിടെയാണ് പുതിയ ഒരു സംഭവവികാസം കൂടി അല്‍ അഖ് സ പള്ളിയുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്.
അല്‍ അഖ് സ പള്ളിയില്‍ ആയിരത്തോളം ജൂതന്മാരെയും കൂടെക്കൂട്ടിയാണ് ഇസ്രയേല്‍ മന്ത്രി പ്രാര്‍ത്ഥിക്കാന്‍ പോയത്. ജൂതരുടെ വിലാപ ദിനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ പ്രാര്‍ത്ഥന. ഹമാസിന് മേലുള്ള ഇസ്രയേല്‍ വിജയത്തിന് വേണ്ടിയായിരുന്നു പ്രാര്‍ത്ഥനയെന്നും ബന്ദികളായവരെ മോചിപ്പിച്ചാലെ ഈ യുദ്ധം ജയിക്കാനാകൂ എന്നും ബെന്‍ ഗ്വിര്‍ പറഞ്ഞു.
അതേ സമയം പ്രവാചകന്‍ മുഹമ്മദ് സ്വര്‍ഗ്ഗത്തിലേക്ക് പോയത് അല്‍ അഖ് സ പള്ളിയില്‍ നിന്നാണെന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു കരാര്‍ അനുസരിച്ച് പള്ളിയിലേക്ക് മുസ്ലിങ്ങള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. ജൂതന്‍മാര്‍ക്ക് സന്ദര്‍ശിക്കാം. പക്ഷെ പ്രാര്‍ത്ഥന നടത്താന്‍ പാടില്ല. അങ്ങിനെയിരിക്കെയാണ് നിലനില്‍ക്കുന്ന കരാര്‍ ലംഘിച്ച് ഇസ്രയേല്‍ മന്ത്രി ബെന്‍ ഗ്വിര്‍ ആയിരത്തോളം ജൂതവിശ്വാസികളെയും കൂട്ടി ഇവിടെ പ്രാര്‍ത്ഥന നടത്തിയത്. ഇത് പുതിയ ഹമാസ് -ഇസ്രയേല്‍ യുദ്ധത്തിന് കാരണമാകുമെന്ന് പറയപ്പെടുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അല്‍ അഖ്സയില്‍ പ്രാര്‍ത്ഥിക്കുന്നതിനെ എതിര്‍ത്തിട്ടുണ്ട്. പക്ഷെ തീവ്രവലതുപക്ഷ നിലപാടുള്ള ബെന്‍ ഗ്വിര്‍ ഇസ്രയേല്‍ മന്ത്രിസഭയിലെ ശക്തമായ മന്ത്രിയാണ്.
















